അപേക്ഷകൾ ഈ മാസം 12വരെ നേരിട്ട് സമർപ്പിക്കാം
തിരുവനന്തപുരം : പാവങ്ങൾക്ക് സർക്കാർ സഹായത്തോടെയുള്ള വീടുകളുടെ നിർമ്മാണാനുമതിക്കുള്ള അപേക്ഷ ഓൺലൈനിൽ ( ഇന്റലിജന്റ് ബിൽഡിംഗ് പെർമിഷൻ മാനേജ്മെന്റ് സിസ്റ്റം ) മാത്രമേ നൽകാവൂ എന്ന പിടിവാശി ഉപേക്ഷിച്ച് നഗരസഭകൾ സർക്കുലർ ഇറക്കി.
ഒാൺലൈൻ സംവിധാനം പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കിയ എട്ട് നഗരസഭകളിലെ പാവങ്ങളുടെ ദുരിതം കേരളകൗമുദി ശനിയാഴ്ച റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് നടപടി.
മുൻപ് നേരിട്ട് (മാനുവൽ) അനുമതി നൽകിയ ഫയലുകളിലെ തുടർനടപടികളും നേരിട്ടുള്ള ഫയലായി പൂർത്തിയാക്കണമെന്നും സർക്കുലറിൽ വ്യക്തമാക്കിയിട്ടുണ്ട്.
നേരത്തെ തയ്യാറാക്കിയ പ്ലാനുകൾ നേരിട്ട് സമർപ്പിക്കാൻ നഗരസഭകൾക്ക് ലഭിച്ച അപേക്ഷകൾ പരിഗണിച്ച് ഈ മാസം 12വരെ എല്ലാത്തരം നിർമ്മാണ അപേക്ഷകളും നേരിട്ട് സ്വീകരിക്കാനും നഗരകാര്യ ഡയറക്ടർ തദ്ദേശ സ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകി.
ഐ.ബി.പി.എം.എസ് നടപ്പാക്കിയതോടെ വൺ ഡേ പെർമിറ്റിനുള്ള അപേക്ഷകൾ സ്വീകരിക്കുന്നില്ലെന്ന പരാതികളും വ്യാപകമായിരുന്നു. അതിനും പരിഹാരമായി. സോഫ്‌റ്റ്‌വെയർ വഴി വൺഡേ പെർമിറ്റ് നൽകാനും എൻജിനിയറിംഗ് വിഭാഗങ്ങൾക്ക് നിർദ്ദേശം നൽകി.
കഴിഞ്ഞ മാസം 14 മുതൽ തിരുവനന്തപുരം, കൊല്ലം, കൊച്ചി, തൃശൂർ, കണ്ണൂർ, ആലപ്പുഴ,പാലക്കാട്, ഗുരുവായൂർ നഗരസഭകളിലാണ് കെട്ടിടനിർമ്മാണ പെർമിറ്റിനുള്ള അപേക്ഷ പൂർണമായി ഐ.ബി.പി.എം.എസ് സോഫ്റ്റ്‌വെയറിലൂടെ മാത്രമാക്കിയത്. പ്രധാനമന്ത്രി ആവാസ് യോജന, ലൈഫ് പദ്ധതികളിലെ വീടുകൾക്ക് ഉൾപ്പെടെ അത് ബാധകമാണെന്നും ഉദ്യോഗസ്ഥർ നിലപാടെടുത്തു. ഇതോടൊപ്പം നേരത്തേ നേരിട്ട് അപേക്ഷിച്ച് അനുമതി വാങ്ങി നിർമ്മാണം പൂർത്തിയാക്കിയ കെട്ടിടങ്ങൾക്ക് നമ്പരിടാൻ ഈ മാസം 14ന് ശേഷം പൂർത്തീകരിച്ച പ്ലാനുമായി ഓൺലൈനിൽ അപേക്ഷിക്കണമെന്നും ഉദ്യോഗസ്ഥർ നിർദ്ദേശിച്ചു.
നേരിട്ട് അപേക്ഷിച്ച് അനുമതി കിട്ടുന്നവരുടെ ബാക്ക് ഫയൽ സോഫ്റ്റ്‌വെയറിൽ കാണില്ല. അവർക്ക് നമ്പരിടാനായി മാത്രം ഓൺലൈനിൽ അപേക്ഷിക്കാനാവില്ലെന്ന പ്രതിസന്ധിയും കേരളകൗമുദി ചൂണ്ടിക്കാട്ടിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |