സംസ്ഥാന സ്കൂൾ കായിക മേളയിൽ പാലക്കാട് ഒന്നാം സ്ഥാനത്ത് തുടരുന്നു
തിരുവനന്തപുരം: അനന്തപുരി വേദിയാകുന്ന അറുപത്തിന്നാലാമത് സംസ്ഥാന സ്കൂൾ കായിക മേളയിൽ രണ്ടാം ദിനവും നിലവവിലെ ചാമ്പ്യൻമാരായ പാലക്കാട് കുതിപ്പ് തുടരുന്നു. രണ്ടാം ദിനത്തെ മത്സരങ്ങൾ പൂർത്തിയായപ്പോൾ 13 സ്വർണവും 12 വെള്ളിയും എട്ടു വെങ്കലവും ഉൾപ്പെടെ 109പോയിന്റുമായി പാലക്കാട് എതിരാളികളേക്കാൾ ബഹുദൂരം മുന്നിലാണ്. ഏഴു സ്വർണവും അഞ്ചു വെള്ളിയും നാലു വെങ്കലവും ഉൾപ്പെടെ 54പോയിന്റുമായി എറണാകുളം രണ്ടാമതും അഞ്ചു സ്വർണവും അഞ്ചു വെള്ളിയും അഞ്ചു വെങ്കലവും ഉൾപ്പെടെ 45പോയിന്റുമായി മലപ്പുറം മൂന്നാം സ്ഥാനത്തുമുണ്ട്.
ഒരു റെക്കാഡ് മാത്രം
കൊവിഡ് കവർന്നെടുത്ത രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം നടക്കുന്ന കായിക മേളയിലെ പ്രകടനങ്ങളിൽ പതിവ് ആവേശവും വീറും രണ്ടാം ദിവസവും ഇല്ലായിരുന്നു. ഇന്നലെ പിറന്നത് ഒരേ ഒരു റെക്കാഡ് മാത്രം. കാസർഗോഡ് കുട്ടമത്ത് ജി.എച്ച്.എസ്.എസിലെ പാർവണ ജിതേഷാണ് ഇന്നലെ റെക്കാഡ് പുസ്തകത്തിൽ ഇടം നേടിയത്. സബ് ജൂനിയർ പെൺകുട്ടികളുടെ ഷോട്ട്പുട്ടിൽ 10.11 മീറ്റർ എറിഞ്ഞാണ് പാർവണ റെക്കാർഡിന് അർഹയായത്.
അനുരാഗ് വേഗമേറിയ താരം
മീറ്റിലെവേഗമേറിയ താരങ്ങളായി സീനിയർ ആൺകുട്ടികളിൽ തിരുവനന്തപുരം ജി.വി രാജാ സ്‌കൂളിലെ സി.വി അനുരാഗും (10.90 സെക്കൻഡ്) പെൺകുട്ടികളിൽ പാലക്കാട് പുളിയാമ്പ്റ ഹൈസ്‌കൂളിലെ എസ്.മേഖയും(12.23 സെക്കൻഡ്) ഓടിയെത്തി.
ഐഡിയൽ മുന്നേറ്റം
സ്‌കൂൾ വിഭാഗത്തിൽ നിലവിലെ ചാമ്പ്യൻമാരായ എറണാകുളം മാർബേസിലിന്റെ ആദ്യദിനത്തെ ആധിപത്യം തകർത്ത് മലപ്പുറം കടകശേരി ഐഡിയൽ സ്‌കൂൾ ഒന്നാം സ്ഥാനത്തെത്തി. അഞ്ചു സ്വർണവും മൂന്നു വെള്ളിയും മൂന്നു വെങ്കലവും ഉൾപ്പെടെ 37പോയിന്റുമായി ഐഡിയൽ ഒന്നാമതും നാലു സ്വർണവും മൂന്നു വെള്ളിയും ഒരു വെങ്കലവും ഉൾപ്പെടെ 30പോയിന്റുമായി മാർബേസിൽ രണ്ടാമതും മൂന്നു സ്വർണവും നാലു വെള്ളിയും ഒരു വെങ്കലവും ഉൾപ്പെടെ 28പോയിന്റുമായി പാലക്കാട് പറളി സ്‌കൂൾ മൂന്നാം സ്ഥാനത്തുമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |