ന്യൂഡൽഹി: വ്യവസായിയെ ഹണിട്രാപ്പിൽ കുടുക്കി 80 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ പ്രമുഖ യൂട്യൂബർ നംറ ഖാദിർ അറസ്റ്റിൽ. ഭർത്താവ് വിരാട് ബെനിവാളിനായി പൊലീസ് തിരച്ചിൽ ആരംഭിച്ചു. ഇരുവരും യൂട്യൂബിലും ഇൻസ്റ്റഗ്രാമിലും താരങ്ങളാണ്. ബാദ്ഷാപുർ സ്വദേശിയും സ്വകാര്യ പരസ്യ കമ്പനി ഉടമയുമായ 21കാരനായ വ്യവസായിയുടെ പരാതിയിലാണ് യുവതിയെ ഗുരുഗ്രാം പൊലീസ് അറസ്റ്റ് ചെയ്തത്.
നംറ ഖാദിറിനെ ജില്ലാ കോടതിയിൽ ഹാജരാക്കി നാല് ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. വ്യാജ ബലാത്സംഗ പരാതി നൽകുമെന്ന് ഭീഷണിപ്പെടുത്തിയാണ് ഇവർ യുവാവിൽ നിന്ന് പണം ഈടാക്കിയത്. ഓഗസ്റ്റിലാണ് വ്യവസായിയായ ദിനേഷ് പരാതി നൽകിയത്. സംഭവത്തെ തുടർന്ന് അന്ന് യൂട്യൂബർ ദമ്പതികൾക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. എന്നാൽ ദമ്പതികൾ ഇടക്കാല ജാമ്യത്തിനായി കോടതിയെ സമീപിച്ചിരുന്നതിനാൽ അന്ന് അറസ്റ്റ് നടന്നില്ല. കഴിഞ്ഞ മാസം 26ന് ഇവരുടെ ഇടക്കാല ജാമ്യം കോടതി റദ്ദാക്കിയതിന് പിന്നാലെയാണ് നംറയെ അറസ്റ്റ് ചെയ്തത്. നംറ കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു.
പരസ്യ കമ്പനി നടത്തുന്ന ദിനേഷിനെ ഒരു ഹോട്ടലിൽ വച്ചാണ് നംറയെ പരിചയപ്പെടുന്നത്. പിന്നീട് ഇവരുടെ യൂട്യൂബ് ചാനൽ വഴി തന്റെ സ്ഥാപനം പ്രമോട്ട് ചെയ്യുന്നതിന് രണ്ട് ലക്ഷം രൂപ ആവശ്യപ്പെട്ടിരുന്നു. സെലിബ്രിറ്റികളായതുകൊണ്ട് അന്ന് തന്നെ പണം കെെമാറി. അതിനുശേഷം ചില പരസ്യങ്ങൾ ചെയ്യുന്നതിന് 50000 രൂപയും നൽകിയതായി ദിനേഷ് പറഞ്ഞു. നംറയാണ് ആദ്യം യുവാവിനോട് ഇഷ്ടം പ്രകടിപ്പിച്ചത്. ഇതിന് ശേഷം അടുത്ത സുഹൃത്തുക്കളായി മാറുകയായിരുന്നു. ഓഗസ്റ്റിൽ യുവാവ് നംറയ്ക്കും മനീഷിനുമൊപ്പം ഒരു ക്ലബ്ബിൽ പാർട്ടിക്ക് വേണ്ടി പോയി. അവിടെ വച്ച് അമിതമായി മദ്യപിക്കാൻ ദിനേഷിനെ നംറ പ്രേരിപ്പിച്ചു. തുടർന്ന് രാത്രി ഹോട്ടലിൽ മുറിയെടുത്തു താമസിക്കുകയായിരുന്നു.
പിറ്റേന്ന് രാവിലെ എഴുന്നേറ്റപ്പോൾ നംറ തന്റെ കാർഡും സ്മാട്ട് വാച്ചും കെെവശപ്പെടുത്തി.തന്റെ നഗ്നദൃശ്യങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ യുവാവ് ആരോപിക്കുന്നു. ബലാത്സംഗത്തിന് കേസ് കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തി ബ്ലാക്ക് മെയിൽ ചെയ്ത് 80 ലക്ഷത്തിലധികം രൂപയും മറ്റ് വസ്തുക്കളും തട്ടിയെടുത്തെന്നും യുവാവ് പറഞ്ഞു. അക്കൗണ്ടിലുള്ള തന്റെ പണം തീർന്നപ്പോൾ പിതാവിന്റെ അക്കൗണ്ടിൽ നിന്ന് അഞ്ച് ലക്ഷം രൂപ പ്രതിക്ക് കൈമാറിയതായും പരാതിക്കാരൻ പറഞ്ഞു. ഭീഷണി വിവരം പിതാവിനോട് പറയുകയും അദ്ദേഹത്തിന്റെ നിർദ്ദേശ പ്രകാരമാണ് പൊലീസിൽ പരാതി നൽകിയതെന്നും യുവാവ് കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |