കൊച്ചി: കൊവിഡ് കാലത്ത് പിപിഇ കിറ്റ് വാങ്ങിയതുമായി ബന്ധപ്പെട്ട വിവാദത്തിൽ സർക്കാരിന് വൻ തിരിച്ചടി. ഇടപാടുമായി ബന്ധപ്പെട്ട ലോകായുക്ത അന്വേഷണത്തിനെതിരെ മുൻ ആരോഗ്യ സെക്രട്ടറി രാജൻ എൻ ഖോബ്രഗഡെയടക്കമുള്ളവർ സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. മുൻ ആരോഗ്യമന്ത്രി കെ കെ ശൈലജ അടക്കം പതിനൊന്ന് പേർ രണ്ടാഴ്ചയ്ക്കകം ലോകായുക്ത നോട്ടീസിന് മറുപടി നൽകണമെന്നും കോടതി ഉത്തരവിട്ടു.
കെ കെ ശൈലജ, രാജൻ എൻ ഖോബ്രഗഡെ, മെഡിക്കൽ സർവീസസ് കോർപ്പറേഷൻ എംഡിയായിരുന്ന ബാലമുരളി, മെഡിക്കൽ സർവീസസ് കോർപ്പറേഷൻ മുൻ ജനറൽ മാനേജർ എസ് ആർ ദിലീപ് കുമാർ, സ്വകാര്യ കമ്പനി പ്രതിനിധികൾ എന്നിവരടക്കം പതിനൊന്ന് പേർക്കെതിരെയാണ് പരാതി നൽകിയിരിക്കുന്നത്. ഐ എ എസ് ഉദ്യോഗസ്ഥർ അടക്കമുള്ളവർക്ക് നോട്ടീസ് അയച്ച് പ്രാഥമിക വാദവും അന്വേഷണവും പൂർത്തിയായതിന് ശേഷമായിരുന്നു കേസ് ഫയലിൽ സ്വീകരിച്ചത്. ഡിസംബർ എട്ടിന് ഹാജരാകണമെന്ന് കാണിച്ച് കെ കെ ശൈലജയ‌്ക്ക് ലോകായുക്ത നോട്ടീസ് അയച്ചിരുന്നു.
പിപിഇ കിറ്റ് അഴിമതി ആരോപിച്ച് കോൺഗ്രസ് പ്രവർത്തക വീണ എസ് നായരാണ് ലോകായുക്തയെ സമീപിച്ചത്. പിപിഇ കിറ്റുകൾക്ക് പുറമേ സർജിക്കൽ ഉപകരണങ്ങൾ വാങ്ങിയതിലും അഴിമതി നടന്നതായി പരാതിയിൽ ആരോപിക്കുന്നു. ചട്ടങ്ങൾ പാലിക്കാതെ മരുന്നുകളും ഉപകരണങ്ങളും വാങ്ങിയതിലൂടെ ഖജനാവിന് വലിയ നഷ്ടമുണ്ടായി. മന്ത്രിയായിരുന്ന ശൈലജയുടെ അറിവോടെയാണ് ഇടപാടുകൾ നടന്നത്. വിപണി നിരക്കിനെക്കാൾ മൂന്നിരട്ടി വിലയ്ക്കാണ് സ്വകാര്യ കമ്പനികളിൽ നിന്നു പിപിഇ കിറ്റുകൾ വാങ്ങിയത്. സാധാരണഗതിയിൽ സാധനങ്ങൾ വിതരണം ചെയ്‌ത ശേഷമാണ് പണം അനുവദിക്കുക. കിറ്റുകൾ വിതരണം ചെയ്യുന്നതിന് മുൻപ് തന്നെ കമ്പനിക്ക് ഒൻപത് കോടി രൂപ അനുവദിച്ചതായും പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |