ചെന്നൈ: മാൻഡോസ് ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ തമിഴ്നാട്ടിലെ ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് കലക്ടർമാർ അവധി പ്രഖ്യാപിച്ചു. ചെന്നൈ, തിരുവള്ളൂർ, ചെങ്കൽപേട്ട്, കാഞ്ചീപുരം, വെല്ലൂർ, റാണിപ്പേട്ട എന്നിവിടങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി. തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട തീവ്ര ന്യൂനമർദ്ദം മൻഡോസ് ചുഴലിക്കാറ്റായി മാറിയതോടെ തമിഴ്നാട്, പുതുച്ചേരി,ആന്ധ്രാ പ്രദേശ് എന്നിവിടങ്ങളിലാണ് ജാഗ്രത നിർദ്ദേശം നല്കിയത്. മണിക്കൂറിൽ 85 കിലോമീറ്റർ വേഗതയിൽ വീശുന്ന കാറ്രിനൊപ്പം കനത്ത മഴ പെയ്യുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. ഇന്ന് അർദ്ധരാത്രിയോടെ മാൻഡോസ് പുതുച്ചേരിക്കും ശ്രീഹരിക്കോട്ടയ്ക്കുമിടയിലുള്ള പ്രദേശത്ത് കടന്നേക്കും. കൂടുതൽ മുൻകരുതലുകൾ സംസ്ഥാനങ്ങൾ സ്വീകരിച്ചു വരികയാണ്. ശനിയാഴ്ച വരെ ശക്തമായ മഴ പെയ്തേക്കും. ദേശീയ ദുരന്ത നിവാരണ സേനകൾക്ക് നിർദ്ദേശം നല്കിയിട്ടുണ്ട്. ചെന്നൈയിൽ ദുരിതാശ്വാസ കേന്ദ്രങ്ങളും മറ്റ് സൗകര്യങ്ങളും സജ്ജമാണെന്ന് തമിഴ്നാട് റവന്യൂ മന്ത്രി കെ.കെ.എസ്.എസ്.ആർ രാമചന്ദ്രൻ അറിയിച്ചു.