ന്യൂഡൽഹി: ഗുജറാത്തിൽ ഏഴാംതവണ ബി.ജെ.പി എഴുതിയ വിജയചരിത്രം മോദിപ്രഭാവത്തിന്റെ പകിട്ട് വിളംബരംചെയ്യുന്നതിനൊപ്പം 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലേക്കുള്ള ചൂണ്ടുപലകയുമായി. അതേ സമയം, രാജ്യത്താകെ തകർന്നടിയുന്ന കോൺഗ്രസിന് ഹിമാചൽപ്രദേശിൽ ലഭിച്ച മിന്നുന്ന വിജയം മൃതസഞ്ജീവനിയാണ്. അഞ്ച് സീറ്റും 12% വോട്ടും നേടിഗുജറാത്തിൽ അക്കൗണ്ട് തുറന്നതോടെ ആംആദ്‌മി പാർട്ടി ദേശീയ പാർട്ടി എന്ന അംഗീകാരവും സ്വന്തമാക്കി. ഇന്ത്യയുടെ രാഷ്ട്രീയഭാവിയിലേക്കുള്ള സൂചനയാണിതെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.
ഗുജറാത്തിൽ ഭൂപേന്ദ്ര പട്ടേൽ വീണ്ടും മുഖ്യമന്ത്രിയാകും. സത്യപ്രതിജ്ഞ 12ന് തിങ്കളാഴ്‌ച.
ഗുജറാത്തിൽ എതിരാളികളെ നിഷ്പ്രഭരാക്കിയ ബി.ജെ.പി 182 അംഗ നിയമസഭയിൽ 156 സീറ്റിൽ ജയിച്ചു. മുഖ്യപ്രതിപക്ഷമായ കോൺഗ്രസ് 17ൽ ഒതുങ്ങി.
അതേസമയം, ഹിമാചൽ പ്രദേശിൽ കോൺഗ്രസ് 40 സീറ്റിലെ ഗംഭീര വിജയവുമായി ബി. ജെ. പിയിൽ നിന്ന് ഭരണം തിരിച്ചു പിടിച്ചു.
പശ്‌ചിമ ബംഗാളിൽ സി.പി.എമ്മിന്റെ 34 വർഷത്തെ തുടർഭരണത്തിന്റെ റെക്കാർഡ് തിരുത്താനുള്ള അവരസരമാണ് ബി.ജെ.പിക്ക് ഗുജറാത്തിൽ. 1985ൽ മാധവ്‌സിംഗ് സോളങ്കിയുടെ നേതൃത്വത്തിൽ കോൺഗ്രസ് നേടിയ 149 സീറ്റിന്റെ റെക്കാർഡ് ബി.ജെ.പി തകർത്തു. ഗോധ്ര കലാപത്തിന് ശേഷം നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ 2002ൽ നേടിയ 127 സീറ്റ് ആയിരുന്നു ബി.ജെ.പിയുടെ കൂടിയ സ്‌കോർ. 2017ൽ പട്ടേൽ പ്രക്ഷോഭം തിരിച്ചടിയായ സൗരാഷ്‌ട്രയും സൂററ്റ്, ജാംനഗർ തുടങ്ങിയ നഗരങ്ങളും ബി.ജെ.പി തൂത്തുവാരി. ആദിവാസി (27ൽ 26), ന്യൂനപക്ഷ മേഖലകളിലും വിജയക്കൊടി പാറിച്ചു. ഗട്ട‌്ലോഡിയയിൽ മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ 1.92 ലക്ഷത്തിൽ പരം വോട്ടിന്റെ വൻ ഭൂരിപക്ഷം നേടി. മുസ്ളീം വോട്ടുകൾ ആംആദ്‌മി പാർട്ടിക്കും അസദുദ്ദീൻ ഓവൈസിയുടെ എ.ഐ.എം.ഐ.എമ്മിനുമിടയിൽ ഭിന്നിക്കപ്പെട്ടത് കോൺഗ്രസിന് തിരിച്ചടിയായി. ആം ആദ്മി പാർട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി ഇസുദാൻ ഗദ്‌വി പരാജയപ്പെട്ടു. 2017ൽ ആകെ 24,918 വോട്ട് മാത്രം നേടിയ എ.എ.പിക്ക് എല്ലാ സീറ്റിലും കെട്ടിവച്ച കാശു നഷ്‌ടമായിരുന്നു
കോൺഗ്രസിനെ തുണച്ച് ഹിമാചൽ
ഹിമാചലിൽ പഴയ പെൻഷൻ പദ്ധതി പുനഃസ്ഥാപിക്കൽ, ആപ്പിൾ കർഷകർക്കുള്ള പദ്ധതി തുടങ്ങിയ കോൺഗ്രസിന്റെ വാഗ്‌ദാനങ്ങൾ ജനങ്ങൾ സ്വീകരിച്ചു. പ്രിയങ്കാ ഗാന്ധിയുടെ പ്രചാരണവും ഫലിച്ചു. ഭരണവിരുദ്ധ തരംഗവും വിമത സാന്നിധ്യവും അഗ്‌നിവീർ പദ്ധതിയോടുള്ള എതിർപ്പും മുഖ്യമന്ത്രി ജയ് റാം താക്കൂറിന്റെ ബി.ജെ.പിയെ 25സീറ്റിൽ ഒതുക്കി. (2017ൽ ബി.ജെ.പി 44, കോൺഗ്രസ് 21).അന്തരിച്ച മുൻ മുഖ്യമന്ത്രി വീരഭദ്ര സിംഗിന്റെ വിധവയും പി.സി.സി അദ്ധ്യക്ഷയുമായ പ്രതിഭാ സിംഗ്, പ്രതിപക്ഷ നേതാവ് മുകേഷ് അഗ്‌നിഹോത്രി, മുൻ അദ്ധ്യക്ഷൻ സുഖ്‌വീന്ദർ സിംഗ് തുടങ്ങിയവരിൽ ആരെ മുഖ്യമന്ത്രിയാക്കണമെന്ന് ഹൈക്കമാൻഡ് തീരുമാനിക്കും. രാജസ്ഥാനും ഛത്തീസ്ഗഡിനുമൊപ്പം കോൺഗ്രസ് ഭരണമുള്ള മൂന്നാം സംസ്ഥാനമാകും ഹിമാചൽ.
വോട്ടിംഗ് ശതമാനം:
ഗുജറാത്ത്:
ബി.ജെ.പി: 52% (2017ൽ 49%)
കോൺഗ്രസ്: 27% (2017ൽ 41.4%)
ആം ആദ്മി : 12% (2017ൽ 0.1%)
2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 26 സീറ്റിലും ജയിച്ച ബി.ജെ.പി 62.21%വോട്ട് നേടിയിരുന്നു. കോൺഗ്രസിന് 32.11%
ഹിമാചൽ:
ബി.ജെ.പി: 43% (2017ൽ 48.8%)
കോൺഗ്രസ്: 43.9% (2017ൽ 41.7%)
ഗുജറാത്തിൽ ബി.ജെ.പിയുടെ ഏഴാം തുടർ വിജയം
(മുൻ വിജയങ്ങൾ 1995, 1998, 2002, 2007, 2012, 2017)
1990ന് (33) ശേഷമുള്ള കോൺഗ്രസിന്റെ റെക്കാഡ് തോൽവി.
ഹിമാചലിൽ 1985ന് ശേഷം ഒരു പാർട്ടിക്കും തുടർ ഭരണമില്ല.
ജനങ്ങൾക്ക് നൽകിയ വാഗ്‌ദാനങ്ങൾ പുതിയ ഹിമാചൽ സർക്കാർ എത്രയും വേഗം നടപ്പാക്കും.ഗുജറാത്തിലെ ജനവിധിയെ വിനയത്തോടെ സ്വീകരിക്കുന്നു.
-രാഹുൽ ഗാന്ധി
ആം ആദ്മിയെ ദേശീയ പാർട്ടി പദവിയിലെത്തിക്കാൻ സഹായിച്ച ഗുജറാത്തിലെ വോട്ടർമാരെ അഭിനന്ദിക്കുന്നു.
-അരവിന്ദ് കേജ്രിവാൾ
ഗുജറാത്തിൽ 2024ന്റെ ചൂണ്ടുവിരൽ
കെ.പി.രാജീവൻ
ന്യൂഡൽഹി: ഹിമാചൽ കൈവിട്ട ക്ഷീണത്തിലും, 2024 ലെ പൊതുതിരഞ്ഞെടുപ്പിനെ ആത്മവിശ്വാസത്തോടെ നേരിടാനുള്ള ഊർജ്ജമാണ് ഗുജറാത്തിലെ ഉജ്ജ്വല വിജയം ബി.ജെ.പിക്ക് നൽകുന്നത്. നരേന്ദ്ര മോദിയുടെ ജനപ്രീതിയിൽ ഒരു ഇടിവും തട്ടിയിട്ടില്ലെന്നും ഫലം വ്യക്തമാക്കുന്നു. പൊതു തിരഞ്ഞെടുപ്പിനു മുമ്പുള്ള ടെസ്റ്റിൽ വിജയം ഉറപ്പിച്ചിരുന്നെങ്കിലും അത് എത്രത്തോളം വർണാഭമാകുമെന്ന ആശങ്ക പാർട്ടിക്കുണ്ടായിരുന്നു. 156 സീറ്റോടെ ചരിത്ര മുന്നേറ്റം നടത്തിയ പാർട്ടിക്ക് ഇനി വർദ്ധിത വീര്യത്തോടെ മുന്നോട്ടു പോകാം.
ആറ് തവണ തുടർച്ചയായി ബി.ജെ.പി ഭരിച്ച ഗുജറാത്തിൽ ഭരണവിരുദ്ധ വികാരം ഉണ്ടാകുമോയെന്നും ഇത്തവണ ബി.ജെ.പി നേതൃത്വം സംശയിച്ചു. എന്നാൽ മുസ്ളിം, പട്ടികജാതി ബെൽറ്റിലുൾപ്പെടെ പാർട്ടിയുടെ കണക്കുകൂട്ടലിനും മേലേ സീറ്റുകൾ തൂത്തുവാരി.
ദേശീയ തലത്തിൽ ബി.ജെ.പിക്ക് പുതിയ വെല്ലുവിളിയായി മാറുന്ന ആം ആദ്മി പാർട്ടി അഞ്ച് സീറ്റോടെ അക്കൗണ്ട് തുറന്നെങ്കിലും വോട്ട് ചോർന്നത് കോൺഗ്രസിനാണെന്നതും പാർട്ടിക്ക് ആശ്വസിക്കാൻ വകയായി. മാത്രമല്ല ബി.ജെ.പി വോട്ട് വർദ്ധിക്കുകയും ചെയ്തു. ബി.ജെ.പി വിരുദ്ധ വോട്ടുകൾ ഭിന്നിച്ചു പോകുന്ന സംസ്ഥാനങ്ങളിൽ 2024 ൽ കരുത്തോടെ മുന്നോട്ടു പോകാനാകുമെന്നതാണ് ഗുജറാത്തിലെ വിജയം പാർട്ടിക്ക് നൽകുന്ന പ്രചോദനം.
ഉപതിരഞ്ഞെടുപ്പുകളിൽ യു.പിയിലെ രാംപൂർ, ബീഹാറിലെ കുർഹാനി മണ്ഡലങ്ങളിലെ വിജയവും ബി.ജെ.പിക്ക് ബലം പകരുകയാണ്. നിതീഷും തേജസ്വി പ്രസാദ് യാദവും ഒന്നിച്ച് പൊതു സ്ഥാനാർത്ഥിയെ നിറുത്തിയിട്ടും ബി.ജെ.പിക്ക് കുർഹാനി മണ്ഡലത്തിൽ വിജയിക്കാനായി. യു പിയിൽ 1980കൾക്ക് ശേഷം എസ്. പി നേതാവ് അസം ഖാനോ അദ്ദേഹത്തിന്റെ ബന്ധുക്കളോ മാത്രം ജയിച്ചിരുന്ന രാംപൂർ സീറ്റും പിടിച്ചെടുത്തു.
ഉന്നത നേതൃത്വത്തിനു പോലും ഇടപെടാൻ പരിമിതികളുണ്ടായിരുന്ന ഗ്രൂപ്പുപോര് ശമിപ്പിക്കാൻ കഴിയാത്തതാണ് ഹിമാചലിൽ തിരിച്ചടിച്ചതെന്ന് ബി.ജെ.പി സമ്മതിക്കുന്നു. അടുത്ത വർഷം അയോദ്ധ്യ ക്ഷേത്രം തുറന്നു കൊടുക്കുകയും ഏക സിവിൽ കോഡ് പോലുള്ള നയപരിപാടികൾക്ക് രൂപം നൽകുകയും ചെയ്ത ശേഷമാവും പാർട്ടി പൊതുതിരഞ്ഞെടുപ്പിനെ നേരിടുക. ഇതും മോദി പ്രഭാവവും ചേരുമ്പോൾ ഉജ്ജ്വല മുന്നേറ്റം ആവർത്തിക്കപ്പെടുമെന്നും ബി.ജെ.പി കണക്കുകൂട്ടുന്നു.
രാജ്യത്തിനു മുന്നിൽ വെല്ലുവിളികൾ ഉയരുമ്പോഴെല്ലാം ജനങ്ങൾ ബി.ജെ.പിയിൽ വിശ്വാസം അർപ്പിക്കുന്നുവെന്ന് ഗുജറാത്ത് തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നു. വികസിത ഇന്ത്യ എന്ന സാധാരണക്കാരന്റെ ആഗ്രഹം എത്രത്തോളം ശക്തമാണെന്നും ഗുജറാത്ത് ഫലം തെളിയിച്ചു.
-പ്രധാനമന്ത്രി നരേന്ദ്ര മോദി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |