ന്യൂഡൽഹി: ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുന്നതിനുള്ള സ്വകാര്യ ബിൽ നാടകീയ സംഭവവികാസങ്ങൾക്കിടയിൽ രാജ്യസഭയിൽ അവതരിപ്പിച്ചു. പ്രതിപക്ഷ പാർട്ടികളുടെ പ്രതിഷേധത്തിനിടയിലാണ് വിവാദ ബിൽ അവതരണം നടന്നത്. രാജ്യത്ത് ഏക വ്യക്തി നിയമം ആവശ്യപ്പെടുന്ന ബിൽ ബിജെപി എം പി കിരോഡി ലാൽ മീണ അവതരിപ്പിച്ച വേളയിൽ മുഴുവൻ കോൺഗ്രസ് നേതാക്കളും സഭയിൽ സന്നിഹിതരല്ലാതിരുന്ന കാര്യം മുസ്ലീം ലീഗ് വിമർശനമായി ചൂണ്ടിക്കാട്ടി.
ബിൽ അവതരിപ്പിക്കുന്ന നേരത്ത് കോൺഗ്രസ് നേതാക്കളാരും എത്താതിരുന്നതും എതിർക്കുന്നവരുടെ പട്ടിക വായിച്ചപ്പോഴും കോൺഗ്രസ് ഇല്ലാതിരുന്നതിലും ലീഗ് എം പിയായ പി വി അബ്ദുൾ വഹാബ് അതൃപ്തി അറിയിക്കുകയായിരുന്നു. ബില്ലിനെതിര പ്രതിപക്ഷ പാർട്ടികൾ പ്രതിഷേധമറിയിച്ച സമയത്തും കോൺഗ്രസ് എംപിമാരുടെ അഭാവമുണ്ടായിരുന്നു. കൂടാതെ കൂടുതൽ കോൺഗ്രസ് എം പിമാരും ബില്ലിനായുള്ല വോട്ടെടുപ്പിൽ നിലപാടെടുക്കാതെ വിട്ടുന്നിന്നു. കോൺഗ്രസും ലീഗും തമ്മിലുള്ള യുഡിഎഫ് മുന്നണി ബന്ധം അബ്ദുൾ വഹാബ് എം പിയുടെ പരസ്യ പ്രതികരണത്തിന് പിന്നാലെ സിപിഎം എം പിമാർ പരിഹാസ രൂപേണേ ചൂണ്ടിക്കാട്ടി. ബില്ലിനെ 63 പേർ വോട്ടിംഗിലൂടെ പിന്തുണച്ചപ്പോൾ 23 പേർ എതിർപ്പറിയിച്ചു. വോട്ടെടുപ്പിലൂടെ സഭ അംഗീകാരം നൽകിയതോടെ ബിൽ പിന്നീട് ചർച്ചയ്‌ക്കെടുക്കും.
അതേ സമയം ഗവർണർമാരുടെ അധികാരത്തിന് നിയന്ത്രണം ഏർപ്പെടുത്തുന്ന സ്വകാര്യ ബില്ലും ഇന്ന് രാജ്യസഭയിൽ അവതരിപ്പിക്കുകയുണ്ടായി. സംസ്ഥാനത്തിലെ ഗവർണറും സർക്കാരും തമ്മിലുള്ള സ്വരചേർച്ച പരാമർശിച്ച് ഗവർണറുടെ നിയമനവും പുറത്താക്കലും സംബന്ധിച്ച ബിൽ സിപിഎം എം പിയായ വി ശിവദാസനാണ് രാജ്യസഭയുടെ പരിഗണനയ്ക്ക് വെച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |