അർജന്റീന - ക്രൊയേഷ്യ സെമി ഫൈനൽ ഇന്ന് രാത്രി
ദോഹ: ഖത്തർ ലോകകപ്പിലെ ഫൈനലുറപ്പിക്കാൻ ലോകമെമ്പാടുമുള്ള ആരാധകരുടെ പ്രാർത്ഥനകൾ കാലുകളിൽ ആവാഹിച്ച് ലയണൽ മെസിയുടെ അർജന്റീനയും അടങ്ങാത്ത പോരാട്ട വീര്യം കൈമുതലാക്കി ലൂക്ക മൊഡ്രിച്ചിന്റെ ക്രൊയേഷ്യയും ഇന്ന് നേർക്കുനേർ. ലുസെയിൽ സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം രാത്രി 12.30 മുതലാണ് അർജന്റീനയും ക്രൊയേഷ്യയും തമ്മിലുള്ള സെമി ഫൈനൽ പോരാട്ടം. പെനാൽറ്റ ഷൂട്ടൗട്ടോളം നീണ്ട ക്വാർട്ടറിൽ ഹോളണ്ടിന്റെ വലിയ വെല്ലുവിളി മറികടന്നാണ് അർജന്റീന സെമി ഉറപ്പിച്ചത്. ഒന്നാം റാങ്കുകാരും ഏറ്രവും കൂടുതൽ തവണ ലോകകപ്പ് സ്വന്തമാക്കിയിട്ടുമുള്ള ബ്രസീലിനെ ക്വാർട്ടറിലെ പെനാൽറ്റി ഷൂട്ടൗട്ടിൽ മലർത്തയടച്ചാണ് ക്രൊയേഷ്യ അവസാന നാലിൽ ഇടം നേടിയത്.
നാളെ രാത്രി നടക്കുന്ന രണ്ടാം സെമി ഫൈനലിൽ നിലവിലെ ചാമ്പ്യൻമാരായ ഫ്രാൻസും കറുത്ത കുതിരകളായ മൊറോക്കോയും തമ്മിൽ ഏറ്രുമുട്ടും.
പ്രതീക്ഷയോടെ മെസിപ്പട
റൊണാൾഡോയും നെയ്മറും വീണു പോയ ഖത്തറിൽ ലോകകിരീടം ഉയർത്തി ലയണൽ മെസി തന്റെ ഇതിഹാസ കരിയർ അത്യുന്നതിയിൽ എത്തിക്കുമോയെന്ന ആകാംഷയിലാണ് ആരാധകർ. 2014ൽ ജർമനിക്ക് മുന്നിൽ അവസാന നിമിഷം കൈവിട്ട് ലോകകിരീടം കൈപ്പിടിയിലാക്കാൻ മുപ്പത്തിയഞ്ചുകാരനായ മെസിക്ക് ലഭിച്ചിരിക്കുന്ന അവസാന അവസരമാണിതെന്നാണ് വിലയിരുത്തൽ
ആദ്യ മത്സരത്തിൽ സൗദി അറേബ്യയിൽ നിന്നേറ്റ ഞെട്ടിക്കുന്ന തോൽവിക്ക് ശേഷം സടകുടഞ്ഞെഴുന്നേറ്റ അർജന്റീന ഗംഭീരകുതിപ്പാണ് പിന്നീട് നടത്തിയത്. ടീമിന്റെ മുന്നിൽ നിന്ന് നയിക്കുന്ന മെസിയുടെ നേതൃമികവും ഖത്തറിൽ അർജന്റീനയുടെ പടയോട്ടത്തിലെ ഏറ്റവും നിർണായക ഘടകമാണ്. മെസിയിലാണ് ടീമിന്റെ പ്രധാന പ്രതീക്ഷ.
ക്രോസ് ബാറിന് കീഴിൽ എമിലിയാനോ മാർട്ടിനസിന്റെ സാന്നിധ്യം അർജന്റീനയ്ക്ക് വലിയ ആത്മവിശ്വാസമാണ് നൽകുന്നത്. പ്രതിരോധത്തിൽ ലീസാൻഡ്രോ മാർട്ടിനസും മോളിനയും ക്രിസ്റ്റ്യൻ റൊമേറോയുമെല്ലാം നല്ല പ്രകടനമാണ് ഇതുവരെ കാഴ്ചവച്ചത്. മക്‌അലിസ്റ്ററും ജൂലിയൻ അൽവാരസും എൻസോ ഫെർണാണ്ടസും അർദ്ധാവസരങ്ങൾ പോലും ഗോളാക്കാൻ മിടുക്കരാണ്. ഹോളണ്ടിനെതിരെ പെനാൽറ്റി ഷൂട്ടൗട്ടിലെ നിർണാക കിക്ക് ഗോളാക്കിയ ലൗട്ടാരോ മാർട്ടിനസ് ആത്‌മവിശ്വാസം വീണ്ടെടുത്തുവെന്നാണ് വിലയിരുത്തൽ.
ക്വാർട്ടറിൽ ഇടയ്ക്ക് പിൻവലിച്ച മധ്യനിരയിലെ പവർ ഹൗസായ റോഡ്രിഗോ ഡി പോളിന് പരിക്കുള്ളതും അർജന്റീനയ്ക്ക് ആശങ്കയാണ്. എന്നാൽ അദ്ദേഹം കളിക്കുമെന്നാണ് റിപ്പോർട്ട്. മെസിയു ഡി പോളുമായിട്ടുള്ള ഒത്തിണക്കം എതിർടീമുകൾക്ക് വലിയ തലവേദനയാണ്. ക്രൊയേഷ്യയുടെ കരുത്തുറ്റ പ്രതിരോധ നിരയെ മറികടക്കുകയെന്നതാണ് അർജന്റീനയുടെ പ്രധാന വെല്ലുവിളി.
അക്യുനയും മോണ്ടിയേലും ഇല്ല
മഞ്ഞക്കാർഡ് പാരയായി വിംഗ് ബാക്കുകളായ മാർകസ് അക്യൂനയ്ക്കും ഗോൺസാലോ മോണ്ടിയേലിനും സെമിയിൽ കളിക്കാൻ കഴിയാതെ വന്നത് അർജന്റീനയ്ക്ക് വലിയ തിരിച്ചടിയാണ്. പ്രീക്വാർട്ടറിലും ക്വാർട്ടറിലും മഞ്ഞക്കാർഡ് കണ്ടതാണ് ഇരുവർക്കും പാരയായത്.
സ്കലോണി സ്ഥിരമായി ആദ്യഇലവനിൽ ഇറക്കുന്നതാരമാണ് അക്യുന. വിംഗുകളിലൂടെയുള്ള അക്യുനയുടെ നീക്കങ്ങൾ അർജന്റീനയ്ക്ക് വലിയ സഹായമായിരുന്നു. പകരക്കാരായെത്തുന്നവരുടെ പട്ടികയിലെ പ്രധാനിയണ് മോണ്ടിയേൽ.
കുതിച്ചു കയറാൻ ക്രൊയേഷ്യ
തുടർച്ചയായ രണ്ടാം ഫൈനൽ ലക്ഷ്യമിട്ടാണ് ക്രൊയേഷ്യ അർജന്റീനയ്ക്കെതിരെ ഇറങ്ങുന്നത്. കഴിഞ്ഞ തവണ ഫൈനലിൽ ഇടറിവീണതിന്റെ സങ്കടം ഇത്തവണ കപ്പു നേടി മറക്കാനാണ് മൊഡ്രിച്ചും കൂട്ടരും കോപ്പുകൂട്ടുന്നത്. നെയ്മറിന് മടക്ക ടിക്കറ്റ് നൽകിയ ക്രൊയേഷ്യ മെസിയെ എങ്ങനെ കൈകാര്യം ചെയ്യുമെന്ന ആകാംഷയിലാണ് ആരാധകർ. ഗോൾ വഴങ്ങിയാലും പതറാതെ തിരിച്ചടിക്കാനുള്ള കരുത്തും ആത്മവീര്യവുമണ് ക്രൊയേഷ്യയുടെ കൈമുതൽ. പഴുതടച്ച പ്രതിരോധവും അതിവേഗമുള്ള കൗണ്ടർ അറ്റാക്കുകളുമാണ് അവരുടെ മുഖമുദ്ര. ക്രോസ് ബാറിന് പ്രീക്വാർട്ടറിലും ക്വാർട്ടറിലും രാജ്യത്തിന്റെ രക്ഷകനായി അവതരിച്ച ലിവാകോവിച്ച് അവരുടെ ആത്മവിശ്വാസം ഇരട്ടിയാക്കുന്നു. മത്സരം ഷൂട്ടൗട്ടിലേക്ക് നീട്ടുകയെന്നത് അവരുടെ കോച്ച് ഡീലിച്ചിന്റെ ഒരു സ്ട്രാറ്റജി തന്നെയാണ്.
കഴിഞ്ഞ ലോകകപ്പിൽ അർജന്റീനയെ കീഴടക്കാനായതും മൊഡ്രിച്ചിനും സംഘത്തിനും പ്രതീക്ഷ നൽകുന്ന ഘടകമാണ്. ആക്രമണത്തിലും പ്രതിരോധത്തിലും ഒരുപോലെ നിറഞ്ഞു കളിക്കുന്ന മൊഡ്രിച്ചിന്റെ നീക്കങ്ങൾക്ക് വിലങ്ങിട്ടാലെ അർജന്റീനയ്ക്ക് പ്രതീക്ഷയ്ക്ക് വകയുള്ളൂ. ഫിസിക്കൽ ഗെയിമിന്റേയും ആശാൻമാരാണ് ക്രൊയേഷ്യ.
ഒപ്പത്തിനൊപ്പം
5 -ഇതുവരെ അഞ്ച് തവണ ഇരുടീമും മുഖാമുഖം വന്നിട്ടുണ്ട്. രണ്ട് തവണ വീതം ഇരടീമും ജയിച്ചു. ഒരു മത്സരം സമനിലയായി. ലോകകപ്പിൽ ഏറ്റുമുട്ടിയ രണ്ട് തവണയും ഓരോ തവണ വീതം ജയം ഇരുടീമും നേടി. 1998ൽ അർജന്റീന ജയിച്ചപ്പോൾ 2018ൽ ക്രൊയേഷ്യ 3-0ത്തിന്റെ ആധികാരിക ജയം നേടിയിരുന്നു.
നേർക്കു നേർ പറക്കും ഗോളിമാർ
ഈ ലോകകപ്പിലെ ഏറ്രവും മികച്ച ഗോൾ കീപ്പർമാരെന്ന ഖ്യാതി നേടിക്കഴിഞ്ഞ അർജന്റീനയുടെ എമിലിയാനോ മാർട്ടിനസും ക്രൊയേഷ്യയുടെ ഡോമിനിക് ലിവാകോവിച്ചും തമ്മിലുള്ള പോരാട്ടം കൂടിയാണ് ഇന്നത്തെ സെമി ഫൈനൽ. സെമി ഫൈനൽ വരെയുള്ള യാത്രയിൽ അർജന്റീനയും ക്രൊയേഷ്യയും അവരുടെ ഗോൾ കീപ്പർമാരോട് ഏറെ കടപ്പെട്ടിരിക്കുന്നു. നെതർലൻഡ്സിനെതിരെ പെനാൽറ്റി ഷൂട്ടൗട്ടിൽ എമി ആദ്യ രണ്ട് കിക്കു തടുത്തതോടെയാണ് അർജന്റീനയ്ക്ക് സെമിയിലേക്ക് വഴിതെളിഞ്ഞത്. മത്സരശേഷം മെസി ആദ്യം അഭിനന്ദിക്കാൻ ഓടിച്ചെന്നതും എമിയുടെ അടുത്തേക്കാണ്.മെക്സിക്കോയ്ക്കും ആസ്ട്രേലിയക്കുമെതിരേയും അദ്ദേഹം നിർണായക സേവുകൾ നടത്തി.
നോക്കൗട്ടിൽ ജപ്പാനും സാക്ഷാൽ ബ്രസീലിനുമെതിരെ പെനാൽറ്റി ഷൂട്ടൗട്ടിൽ വൻമതിലായ ലിവാകോവിച്ചാണ് ക്രൊയേഷ്യയെ സെമിയിൽ എത്തിച്ചത്. ക്വാർട്ടറിൽ ബ്രസീലിന്റെ പതിനൊന്നോളം ഷോട്ടുകൾക്ക് മുന്നിലും ലിവാകോവിച്ച് വിലങ്ങ് തടിയായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |