SignIn
Kerala Kaumudi Online
Friday, 26 April 2024 9.46 PM IST

പി.എൻ.ബി മുൻ മാനേജർ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ,​ തട്ടിയ പണത്തിൽ ഊഹക്കച്ചവടവും റമ്മി കളിയും

rijil

കോഴിക്കോട് : പഞ്ചാബ് നാഷണൽ ബാങ്കിൽ കോഴിക്കോട് കോർപ്പറേഷന്റേതുൾപ്പെടെ അക്കൗണ്ടുകളിൽ തിരിമറി നടത്തിയ കേസിൽ അറസ്റ്റിലായ മുൻ മാനേജർ എം.പി. റിജിലിനെ (32) ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടു. തട്ടിയെടുത്ത പണം ഓഹരി ഊഹക്കച്ചവടത്തിനും വായ്പ തവണ അടയ്‌ക്കാനും ഓൺലൈൻ റമ്മി കളിക്കും ഉപയോഗിച്ചതായി റിജിൽ മൊഴി നൽകി.

ഇന്നലെ വൈകിട്ട് സി.ജെ.എം കോടതിയിൽ ഹാജരാക്കിയ പ്രതിയെ അഞ്ച് ദിവസത്തേക്കാണ് കസ്റ്റഡിയിൽ വിട്ടത്. കസ്റ്റഡി തീരുന്ന ചൊവ്വാഴ്ച ജാമ്യാപേക്ഷ പരിഗണിക്കും. എത്ര രൂപയാണ് റിജിൽ തട്ടിയതെന്ന് ചോദ്യം ചെയ്യലിലേ വ്യക്തമാവൂ എന്ന് ക്രൈംബ്രാഞ്ച് അസി. കമ്മിഷണർ ടി.എ. ആന്റണി പറഞ്ഞു. ഓരോ ഇടപാടും പരിശോധിച്ച് മുഴുവൻ തുകയും ചെലവഴിച്ച വഴികൾ കണ്ടെത്തണം. പണം ആർക്കെങ്കിലും നൽകിയോ, എവിടെയെങ്കിലും സൂക്ഷിച്ചിട്ടുണ്ടോ, വസ്തുവകകൾ വാങ്ങിയിട്ടുണ്ടോ എന്ന് വ്യക്തതവരുത്തണം. കൂടുതൽ പേർ തട്ടിപ്പിന് പിന്നിലുണ്ടെന്ന ജാമ്യാപേക്ഷയിലെ വാദം ചോദ്യം ചെയ്യലിൽ റിജിൽ പറഞ്ഞിട്ടില്ല. ക്രൈംബ്രാഞ്ച് അന്വേഷണവും ബാങ്കിന്റെ ഓഡിറ്റിംഗും നടക്കുന്നുണ്ട്. കൂടുതൽ തട്ടിപ്പുണ്ടോ എന്ന് അതിൽ വ്യക്തമാകും. ഓൺലൈൻ തട്ടിപ്പ് ഒരാൾക്ക് ചെയ്യാമെന്നും തട്ടിപ്പിന്റെ വ്യാപ്തി കുറയില്ലെന്നും ക്രൈംബ്രാഞ്ച് പറഞ്ഞു. മറ്റ് സഹായം കിട്ടിയോ എന്നും അന്വേഷിക്കും.

ഭവന വായ്പാ തുകയിൽ

തുടങ്ങിയ ഊഹക്കച്ചവടം

ഭവന വായ്പയായി എടുത്ത 50 ലക്ഷവും പേഴ്സണൽ വായ്പയായ 25 ലക്ഷവും ഉപയോഗിച്ചാണ് റിജിൽ തട്ടിപ്പിന്റെ വഴി തുറന്നത്. വീട് പണിയാൻ എടുത്ത പണം ഇരട്ടി ലാഭം മോഹിച്ച് ബംഗളൂരുവിലെ കമ്പനി വഴി ഊഹക്കച്ചവടത്തിന് മുടക്കി. ഇതിൽ ഭൂരിഭാഗം തുകയും നഷ്ടമായി. വീട് നിർമ്മാണം അടിത്തറയിൽ നിലച്ചു. പിന്നീട് കോർപ്പറേഷൻ അക്കൗണ്ടിൽ നിന്നുൾപ്പെടെ തട്ടിയ പണം കൊണ്ട് വീട് പണിതു. അപ്പോഴും ഊഹക്കച്ചവടം തുടർന്നു. ഓൺലൈൻ റമ്മിയും കളിച്ചു. കോർപ്പറേഷന്റെതുൾപ്പടെ 17 അക്കൗണ്ടുകളിലെ പണം നെഫ്റ്റ് വഴി പിതാവിന്റെതുൾപ്പെടെയുള്ള അക്കൗണ്ടുകളിലേക്ക് മാറ്റിയാണ് തട്ടിപ്പ് ആരംഭിച്ചത്. 21.29 കോടി തിരിമറി നടത്തിയ റിജിൽ 12.68 കോടി തട്ടിയെടുത്തെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയത്. ഇതിൽ 12.6 കോടിയും കോഴിക്കോട് കോർപ്പറേഷന്റെ അക്കൗണ്ടിൽ നിന്നായിരുന്നു. 10 ലക്ഷം മുതൽ 20 ലക്ഷം വരെയാണ് ഓൺലൈൻ റമ്മിക്ക് ഉപയോഗിച്ചത്.

കേസ് സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറും

മൂന്ന് കോടിയിൽ കൂടുതൽ തുകയുടെ തട്ടിപ്പാതിനാൽ സംസ്ഥാന ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്ന് റിപ്പോർട്ട് നൽകിയിട്ടുണ്ടെന്ന് ജില്ലാ ക്രൈംബ്രാഞ്ച് അസി. കമ്മിഷണർ ടി.എ. ആന്റണി പറഞ്ഞു. നടപടികൾ പൂർത്തിയാകും വരെ ജില്ല ക്രൈംബ്രാഞ്ച് അന്വേഷണം തുടരും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: 1
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.