പത്തനംതിട്ട: പമ്പയിൽ നടന്ന ശബരിമല അവലോകന യോഗത്തിൽ പതിനെട്ടാംപടിയിലൂടെ തീർത്ഥാടകരെ കയറ്റിവിടുന്നതുൾപ്പെടെയുള്ള വിഷയങ്ങളിൽ ദേവസ്വം ബോർഡും പൊലീസും തമ്മിൽ തർക്കമുണ്ടായി. മന്ത്രിമാരായ കെ.രാധാകൃഷ്ണന്റെയും കെ.രാജന്റെയും എം.ബി. രാജേഷിന്റെയും സാന്നിദ്ധ്യത്തിലായിരുന്നു യോഗം.
പതിനെട്ടാംപടിയിൽ പരിചയസമ്പന്നരായ പൊലീസുകാരില്ലെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. അനന്തഗോപൻ പറഞ്ഞപ്പോൾ, അവിടത്തെ നിയന്ത്രണം ദേവസ്വം ബോർഡ് എറ്റെടുത്തുകൊള്ളൂ എന്നായിരുന്നു എ.ഡി.ജി.പി എം.ആർ.അജിത് കുമാറിന്റെ പ്രതികരണം. വാക്കുകളിലെ പരിഹാസം എല്ലാവരും ശ്രദ്ധിച്ചപ്പോൾ താൻ പറഞ്ഞത് തമാശയായി കണ്ടാൽ മതിയെന്ന് എ.ഡി.ജി.പി തിരുത്തി. വെർച്വൽ ക്യൂ ബുക്കിംഗ് പരിധി കുറയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വാഹനങ്ങൾ പൊലീസ് പലയിടത്തും തടയുന്നതു കാരണം തീർത്ഥാടകർക്ക് വെളളംപോലും കിട്ടാത്ത അവസ്ഥയാണെന്ന് ദേവസ്വം ബോർഡ് കുറ്റപ്പെടുത്തി. കുട്ടികൾ, പ്രായമായവർ, അസുഖബാധിതർ എന്നിവർക്ക് പ്രത്യേകം ക്യൂ നിൽക്കാൻ സംവിധാനം ഒരുക്കണമെന്ന് പൊലീസിനോട് ബോർഡ് ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസങ്ങളിൽ തീർത്ഥാടകർ 13 മണിക്കൂർ വരെ ക്യൂ നിൽക്കാനിടയായിരുന്നു. ഒരു മിനിട്ടിൽ 85 - 90 തീർത്ഥാടകരെ കയറ്റിവിടുന്നതിനു പകരം 65- 70 എന്ന ക്രമത്തിലാണ് പൊലീസ് നിയന്ത്രിച്ചത്. ഒരു ലക്ഷത്തിലേറെ തീർത്ഥാടകരെത്തിയ ദിവസങ്ങളിൽ തീർത്ഥാടകരുടെ ക്യൂ മരക്കൂട്ടവും പിന്നിട്ടിരുന്നു. പരീശീലനം കഴിഞ്ഞിറങ്ങിയ പുതിയ പൊലീസ് ബാച്ചിനെയാണ് ഈ ദിവസങ്ങളിൽ പതിനെട്ടാംപടിയിൽ ഡ്യൂട്ടിക്കിട്ടതെന്ന് ആക്ഷേപമുയർന്നിരുന്നു.
കെ.എസ്.ആർ.ടി.സി ബസുകളിൽ തീർത്ഥാടകരെ കുത്തിനിറച്ചുകൊണ്ടുപോകുന്നതായും പഴയ വണ്ടികൾ ഉപയോഗിക്കുന്നതായും പരാതിയുണ്ടെന്ന് ദേവസ്വം മന്ത്രി പറഞ്ഞു. അവലോകന യോഗത്തിൽ ചീഫ് വിപ്പ് ഡോ. എൻ. ജയരാജും വിവിധ വകുപ്പ് മേധാവികളും പങ്കെടുത്തു.
തിരക്ക് നിയന്ത്രണ വിധേയം
ശബരിമലയിലെ തിരക്ക് നിയന്ത്രണ വിധേയമായി. വലിയ നടപ്പന്തൽ വരെയായിരുന്നു ഇന്നലത്തെ ക്യൂ. പതിനെട്ടാം പടിയിലെ നിയന്ത്രണം ഇന്ത്യ റിസർവ് ബറ്റാലിയനാണ്. മിനിട്ടിൽ ശരാശരി 85 തീർത്ഥാടകരെ കയറ്റിവിടുന്നു. ഇന്നലെ വൈകിട്ട് ഏഴ് വരെ എഴുപതിനായിരത്തോളം തീർത്ഥാടകർ ദർശനം നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |