ന്യൂഡൽഹി: ഹിന്ദു ഫോബിക് എന്ന ആരോപണമുള്ള പുസ്തകത്തിന്റെ പേരിൽ രജിസ്റ്റർ ചെയ്ത കേസിൽ ഇൻഡോർ സർക്കാർ ന്യൂ ലാ കോളേജ് പ്രിൻസിപ്പൽ ഡോ. ഇനാമുർ റഹ്മാന്റെ അറസ്റ്റ് സ്റ്റേ ചെയ്ത് സുപ്രീംകോടതി . ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നത് വരെ അറസ്റ്റ് പാടില്ലെന്നു വ്യക്തമാക്കിയ കോടതി മറുപടി ആവശ്യപ്പെട്ട് കക്ഷികൾക്ക് നോട്ടീസ് അയക്കുകയും ചെയ്തു. ഇത് അറസ്റ്റിനുള്ള കേസല്ല. ഈ കേസിന് വേണ്ടതിൽ കൂടുതൽ നിങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. ഹൈക്കോടതി വേണ്ടത് ചെയ്യേണ്ടിയിരുന്നെന്നും ഇല്ലെങ്കിലും അത് ചെയ്യാൻ ഞങ്ങളിവിടുണ്ടെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസ് പി.എസ്. നരസിംഹ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
കേസിലെ ഒന്നാം പ്രതി ഡോ. ഫർഹത്ത്ഖാൻ എഴുതി അമർ ലാ പബ്ലിക്കേഷൻസ് (നാലാം പ്രതി) പ്രസിദ്ധീകരിച്ച കലക്ടീവ് വയലൻസ് ആൻഡ് ക്രിമിനൽ ജസ്റ്റിസ് സിസ്റ്റം എന്ന പുസ്തകത്തിനെതിരെ മൂന്നാം വർഷ എൽ.എൽ.എം വിദ്യാർത്ഥിനി നല്കിയ പരാതിയിലാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. ഈ പുസ്തകം 2014 ലാണ് ലൈബ്രറിയിലേക്ക് വാങ്ങിയതെന്നും ആ സമയത്ത് ഹർജിക്കാരൻ കോളേജിലെ പ്രൊഫസർ മാത്രമായിരുന്നെന്നും ഹർജിക്കാരന് വേണ്ടി ഹാജരായ അഭിഭാഷകൻ അൽജോ കെ.ജോസഫ് വാദിച്ചു.
തെറ്റായ വസ്തുതകളെ അടിസ്ഥാനമാക്കി രചിച്ചിട്ടുള്ള പുസ്തകത്തിൽ ദേശവിരുദ്ധതയുണ്ടെന്നും ഇന്ത്യയുടെ സമാധാനവും അഖണ്ഡതയും മത സൗഹാർദ്ദവും പുസ്തകം തകർക്കുമെന്നും പരാതിക്കാരി ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ തികച്ചും രാഷ്ട്രീയ കാരണങ്ങളാലാണ് കേസ് എടുത്തതെന്ന് ഹർജിയിൽ പ്രിൻസിപ്പൽ വ്യക്തമാക്കി, പുസ്തകം വാങ്ങുന്ന പ്രക്രിയയിലോ പ്രസിദ്ധീകരണത്തിലോ വിപണനത്തിലോ ഹർജിക്കാരന് പങ്കില്ലെന്നും കേസിൽ അനാവശ്യമായി വലിച്ചിഴക്കുകയായിരുന്നുവെന്നും അഭിഭാഷകൻ കോടതിയെ അറിയിച്ചു. മുൻകൂർ ജാമ്യം തേടി മദ്ധ്യപ്രദേശ് ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജി തള്ളിയതിനെ തുടർന്നാണ് പ്രിൻസിപ്പൽ സുപ്രീംകോടതിയെ സമീപിച്ചത്. എ.ബി.വി.പിയുടെ പ്രതിഷേധത്തെ തുടർന്ന് ഹർജിക്കാരൻ പ്രിൻസിപ്പൽ സ്ഥാനം രാജിവക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |