കൊച്ചി: ശബരിമല വലിയ നടപ്പന്തൽ മുതൽ സന്നിധാനം വരെ വയോധികർ, പത്തു വയസിൽ താഴെയുള്ള കുട്ടികൾ, പ്രത്യേക പരിഗണന ആവശ്യമുള്ളവർ എന്നിവർക്കായി
പ്രത്യേക ക്യൂ ഏർപ്പെടുത്തണമെന്ന് ഹൈക്കോടതി. ഇതു വഴി ദർശനം നടത്തിയവർക്ക് കൂടെയെത്തിയ മറ്റുള്ളവരെ കാത്തുനിൽക്കാൻ സൗകര്യമൊരുക്കുകയും, ഇതുസംബന്ധിച്ച വിവരങ്ങൾ അനൗൺസ് ചെയ്യുകയും വേണം. ക്യൂവിൽ നിൽക്കുന്നവർക്ക് ചുക്കുവെള്ളം, ബിസ്‌കറ്റ് എന്നിവ നൽകണമെന്നും ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് പി.ജി. അജിത്കുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ച് നിർദ്ദേശിച്ചു.
തിരക്ക് നിയന്ത്രിക്കാൻ ശരംകുത്തിയിൽ ആറുവരികളുള്ളതും 4800 പേരെ ഉൾക്കൊള്ളാവുന്നതുമായ ക്യൂ കോംപ്ലക്‌സ് സജ്ജമാക്കിയതായി ദേവസ്വം ബോർഡ് അറിയിച്ചു. ഇവിടെ നിന്ന് 500 മീറ്ററിനുള്ളിൽ ഹോട്ടലുകളും ലഘുഭക്ഷണശാലകളും ശൗചാലയങ്ങളുമുണ്ട്. ശൗചാലയങ്ങളിൽ വെള്ളവും ടാപ്പുകളുമുണ്ടെന്ന് ഉറപ്പു വരുത്തണമെന്ന് കോടതി നിർദേശിച്ചു. പരിസ്ഥിതി വിഭാഗം അസിസ്റ്റന്റ് എൻജിനിയർ ഒന്നിടവിട്ട ദിവസങ്ങളിൽ പരിശോധന നടത്തണം.ശരണപാതകളിലും റോഡുകളിലും തിരക്ക് നിയന്ത്രിക്കാൻ കൂടുതൽ സേനയെ നിയോഗിച്ചതായി സർക്കാർ അറിയിച്ചു.
ക്ഷേത്രത്തിലെ കാഴ്ചകൾ മറയ്ക്കുംവിധമുള്ള അനാവശ്യ അലങ്കാരങ്ങൾ ഒഴിവാക്കണമെന്ന് കോടതി നിർദേശിച്ചു. ഹർജികൾ പ്രത്യേക സിറ്റിംഗ് നടത്തി കോടതി ഇന്ന് പരിഗണിക്കും.
ചെയിൻ സർവീസ് :
ഫിറ്റ്‌നസ് ഉറപ്പാക്കണം
നിലയ്ക്കൽ-പമ്പ കെ.എസ്.ആർ.ടി.സി ചെയിൻ സർവീസുകൾക്ക് ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് ഉറപ്പു വരുത്തണമെന്നും കോടതി നിർദേശിച്ചു. വാഹനങ്ങളിൽ തീർത്ഥാടകരെ കുത്തിനിറയ്ക്കരുത്. തിരക്ക് നിയന്ത്രിക്കാൻ മതിയായ പൊലീസ് ഉദ്യോഗസ്ഥരുണ്ടാകണം. തീർത്ഥാടകരുടെ സുരക്ഷ കണക്കിലെടുത്ത് വാഹനങ്ങളിലെ അലങ്കാരങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തണം.പത്തനംതിട്ട ജില്ലാ കളക്ടറുടെയും പൊലീസ് മേധാവിയുടെയും നിർദേശങ്ങൾ കൃത്യമായി പാലിക്കണം. തിരക്കു കുറയ്ക്കാൻ പരമാവധി കാര്യങ്ങൾ ചെയ്യുന്നുണ്ടെന്ന് കെ.എസ്.ആർ.സി അറിയിച്ചു.
വരും ദിവസങ്ങളിലെ തിരക്ക് കണക്കിലെടുത്ത് നിലയ്ക്കലിൽ പാർക്കിംഗിന് കൂടുതൽ സൗകര്യമൊരുക്കാനാകുമോയെന്ന് കോടതി ആരാഞ്ഞു. ഇതിനായി സ്ഥലമൊരുക്കുന്ന ജോലി പുരോഗമിക്കുന്നതായി ദേവസ്വം ബോർഡ് അറിയിച്ചു. നിലയ്ക്കലിലെ 16 ഗ്രൗണ്ടുകളിലായി 10,000 വാഹനങ്ങൾക്ക് പാർക്ക് ചെയ്യാനുള്ള സൗകര്യമാണുള്ളത്. പാർക്കിംഗ് സംബന്ധിച്ച കരാറിന്റെ പകർപ്പ് സ്പെഷ്യൽ കമ്മീഷണർക്ക് ബോർഡ് കൈമാറി.
കാനനപാതയിലെ നിയന്ത്രണം:
വിശദീകരണംതേടി ഹൈക്കോടതി
കൊച്ചി: എരുമേലി- ശബരിമല കാനനപാതയിൽ നിയന്ത്രണമേർപ്പെടുത്തുന്നതിനെതിരെ ഹൈക്കോടതിയിൽ മലയരയ വിഭാഗത്തിന്റെ ഹർജി. പരമ്പരാഗത ആചാരാനുഷ്ഠാനങ്ങൾ പിന്തുടരുന്ന തങ്ങളുടെ വിശ്വാസത്തെ ചോദ്യംചെയ്യുന്ന നടപടിയാണ് ദേവസ്വം ബോർഡിന്റെയും സർക്കാരിന്റെയും ഭാഗത്തുനിന്നുണ്ടാകുന്നതെന്ന് ചൂണ്ടിക്കാട്ടി ശ്രീ അയ്യപ്പധർമ്മസംഘം സെക്രട്ടറി സി.എൻ. മധുസൂദനനും മുണ്ടക്കയം സ്വദേശി എം.ബി. രാജനുമാണ് ഹർജി നൽകിയത്. ഹർജിയിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെയും ജില്ലാ പൊലീസ് മേധാവി, പെരിയാർ ടൈഗർ റിസർവ് ഡെപ്യൂട്ടി ഡയറക്ടർ എന്നിവരുടെയും വിശദീകരണം ഡിവിഷൻബെഞ്ച് തേടി.
കാനനപാതയിലെ 31 ഇടങ്ങളിൽ പരമ്പരാഗത പൂജാവിധികൾ പിന്തുടരുന്ന ചെറുക്ഷേത്രങ്ങളുള്ളതായി ഹർജിക്കാർ ബോധിപ്പിച്ചു. ഇവിടെയെത്താതെ തീർത്ഥാടനം പൂർണ്ണമാകില്ലെന്ന് വിശ്വസിക്കുന്ന വലിയൊരുവിഭാഗം അയ്യപ്പന്മാരുണ്ട്.
കാനനപാതയുടെ സംരക്ഷണത്തിന് മാസ്റ്റർപ്ലാൻ തയ്യാറാക്കുക, ആചാരാനുഷ്ഠാനങ്ങൾ സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളും ഹർജിക്കാർ ഉന്നയിച്ചു.
നിയന്ത്രണങ്ങൾ നീക്കി; സുഖദർശനം
ശബരിമല: അനാവശ്യ നിയന്ത്രണങ്ങൾ പിൻവലിച്ചതോടെ സന്നിധാനത്ത് തീർത്ഥാടകർക്ക് സുഖദർശനം ലഭിച്ചുതുടങ്ങി. പൊലീസിന്റെ അനാവശ്യനിയന്ത്രണങ്ങൾ തീർത്ഥാടനത്തിന് തടസം സൃഷ്ടിക്കുന്നതായി ദേവസ്വം ബോർഡിന് പരാതിയുണ്ടായിരുന്നു.
ഇന്നലെ പുലർച്ചെ മുതൽ മരക്കൂട്ടത്ത് നിന്ന് ചന്ദ്രാനന്ദൻ റോഡ് വഴി സന്നിധാനത്തേക്ക് തീർത്ഥാടകരെ കടത്തിവിട്ടു തുടങ്ങി. മുഴുവൻ തീർത്ഥാടകരെയും മരക്കൂട്ടത്ത് നിന്ന് ശരംകുത്തി വഴിയാണ് വ്യാഴാഴ്ച വരെ കടത്തിവിട്ടിരുന്നത്. ഇത് മണിക്കൂറുകൾ നീണ്ട ക്യൂവിന് ഇടയാക്കിയിരുന്നു. പതിനെട്ടാം പടിയിൽ തീർത്ഥാടകരെ കടത്തിവിടുന്നതും വേഗത്തിലായിട്ടുണ്ട്. ഇന്നലെ രാവിലെ മുതൽ മിനിറ്റിൽ 80 വരെ തീർത്ഥാടകർ പതിനെട്ടാം പടി കയറുന്നുണ്ട്. ഇതോടെ തീർത്ഥാടകരുടെ നിര സന്നിധാനം വലിയ നടപ്പന്തലിലേക്ക് ചുരുങ്ങി. ദർശനശേഷം സമയബന്ധിതമായി പമ്പയിലേക്ക് മടക്കി അയയ്ക്കുന്നുമുണ്ട്. പ്രായമേറിയവർക്കുംകുട്ടികൾക്കുമായി തിങ്കളാഴ്ച മുതൽ നടപ്പന്തലിൽ അടക്കം പ്രത്യേക ക്യൂ ഏർപ്പെടുത്തും. പൊലീസ് സേനയുടെ എണ്ണം വർദ്ധിപ്പിച്ചു. 1335 പേരടങ്ങുന്ന പുതിയ ബാച്ച് ഇന്ന് സന്നിധാനത്ത് ചുമതലയേൽക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |