SignIn
Kerala Kaumudi Online
Thursday, 25 April 2024 12.56 AM IST

കെന്നഡി വധം: ആയിരക്കണക്കിന് ഫയലുകൾ പുറത്തുവിട്ടു

kennedy

ന്യൂയോർക്ക് : അമേരിക്കയുടെ 35ാമത്തെ പ്രസിഡന്റായ ജോൺ. എഫ് കെന്നഡിയുടെ വധവുമായി ബന്ധപ്പെട്ട ആയിരക്കണക്കിന് ഫയലുകൾ വൈറ്റ്‌ഹൗസ് പുറത്തുവിട്ടു. എഡിറ്റ് ചെയ്യാത്ത 13,​173 ഫയലുകളാണ് ഓൺലൈനിലൂടെ പുറത്തുവിട്ടത്. ഇതാദ്യമായാണ് കെന്നഡി വധവുമായി ബന്ധപ്പെട്ട ഇത്രയധികം രഹസ്യ ഫയലുകൾ പരസ്യമാക്കുന്നത്. ഇതോടെ കെന്നഡി വധവുമായി ബന്ധപ്പെട്ട 97 ശതമാനം രേഖകളും പരസ്യമാക്കിയെന്ന് വൈറ്റ് ഹൗസ് അറിയിച്ചു.

വലിയ വെളിപ്പെടുത്തലുകളൊന്നും പ്രതീക്ഷിക്കുന്നില്ലെങ്കിലും കെന്നഡി വധം സംബന്ധിച്ച കൂടുതൽ കാര്യങ്ങൾ മനസിലാക്കാൻ കഴിയുമെന്നാണ് ചരിത്രകാരൻമാരുടെ പ്രതീക്ഷ. 1963 നവംബർ 22, ഉച്ചയ്‌ക്ക് 12.30ന് ഡാലസിൽ വച്ച് ഭാര്യ ജാക്വിലിനൊപ്പം തുറന്ന കാറിൽ ജനങ്ങളെ അഭിവാദ്യം ചെയ്ത് സഞ്ചരിക്കവെയാണ് 46കാരനായ കെന്നഡി വെടിയേറ്റ് കൊല്ലപ്പെട്ടത്. അധികാരത്തിലിരിക്കെ കൊല്ലപ്പെട്ട ഏറ്റവും ഒടുവിലത്തെ യു.എസ് പ്രസിഡന്റാണ് കെന്നഡി. അഞ്ച് പതിറ്റാണ്ട് പിന്നിട്ടിട്ടും കെന്നഡി വധത്തിന് പിന്നിലെ ഗൂഡാലോചനാ സിദ്ധാന്തങ്ങൾ അവസാനിച്ചിട്ടില്ല.

കെന്നഡിയെ വെടിവച്ചതിന് 24കാരനായ ലീ ഹാർവി ഓസ്‌വാൾഡ് എന്നയാളെ അന്വേഷണ ഉദ്യോഗസ്ഥർ അറസ്‌റ്റ് ചെയ്‌തു. ഇയാൾ ഒറ്റയ്ക്കാണ് കൊല നടത്തിയതെന്നായിരുന്നു പൊലീസ് വെളിപ്പെടുത്തൽ. കെന്നഡിയെ വെടിവച്ചത് ഓസ്‌വാൾഡ് നിഷേധിച്ചിരുന്നു. എന്നാൽ ജയിലിലേക്ക് മാറ്റുന്നതിനിടെ ജാക്ക് റൂബി എന്ന നൈറ്റ് ക്ലബ് ഉടമ ഓസ്‌വാൾഡിനെ വെടിവച്ചു കൊന്നു. കെന്നഡി വധത്തിൽ അസ്വസ്ഥനായതാണ് ഓസ്‌വാൾഡിനെ കൊല്ലാൻ പ്രേരിപ്പിച്ചതെന്നാണ് റൂബി പറഞ്ഞത്. ഓസ്‌വാൾഡിന്റെ വിചാരണയ്ക്ക് തൊട്ടുമുന്നേയായിരുന്നു ഇത്.

2017 ഒക്ടോബറോടെ കെന്നഡി വധവുമായി ബന്ധപ്പെട്ട എല്ലാ രേഖകളും പുറത്തുവിടണമെന്ന് 1992 നിയമം അനുശാസിച്ചിരുന്നു. ട്രംപ് ഭരണകൂടം പല ഫയലുകളും പരസ്യമാക്കാൻ മടിച്ചപ്പോൾ കൂടുതൽ ഫയലുകൾ പുറത്തെത്തിക്കുമെന്ന് ബൈഡൻ മുമ്പ് പറഞ്ഞിരുന്നു. അതേ സമയം, രാജ്യസുരക്ഷ കണക്കിലെടുത്ത് ചില ഫയലുകൾ 2023 ജൂൺ വരെ പുറത്തുവിടില്ലെന്ന് ബൈഡൻ അറിയിച്ചു. 515 ഫയലുകൾ പൂർണമായും 2,545 ഫയലുകൾ ഭാഗികമായും പരസ്യമാക്കാനാകില്ലെന്ന് യു.എസ് നാഷണൽ ആർക്കൈവ്സ് അറിയിച്ചു.

ഓസ്‌വാൾഡിന്റെ കെ.ജി.ബി ബന്ധം

മുൻ യു.എസ് മറീനായ ലീ ഹാർവി ഓസ്‌വാൾഡ് മുമ്പ് സോവിയറ്റ് യൂണിയനിൽ താമസിച്ചിരുന്നു. ഇതോടെ കെന്നഡി വധത്തിന് പിന്നിൽ സോവിയറ്റ് ചാരസംഘടനയായ കെ.ജി.ബി ആണോയെന്ന് അഭ്യൂഹങ്ങൾ ഉയർന്നിരുന്നെങ്കിലും സംശയാസ്പദമായ മ​റ്റു തെളിവുകളില്ലെന്നായിരുന്നു അന്വേഷണ സംഘത്തിന്റ കണ്ടെത്തൽ.

കെന്നഡി വധവുമായി ബന്ധപ്പെട്ട സി.ഐ.എ രഹസ്യസന്ദേശങ്ങൾ ഉൾപ്പെടെ 1,500 രേഖകൾ കഴിഞ്ഞ വർഷം ഒക്ടോബറിൽ പുറത്തുവിട്ടിരുന്നു. വധത്തിന് മുമ്പ് മെക്സികോ സി​റ്റിയിലെ റഷ്യൻ, ക്യൂബൻ എംബസികളിലേക്ക് ഓസ്‌വാൾഡ് യാത്ര ചെയ്തെന്നും മ​റ്റും ഈ രേഖകളിലുണ്ട്. കെന്നഡി വധത്തിന് ഒരു മാസം മുമ്പാണ് ടെക്സസ് അതിർത്തി കടന്ന് ഓസ്‌വാൾഡ് യു.എസിലെത്തിയത്.

അതിന് മുമ്പ് കെ.ജി.ബി ഉദ്യോഗസ്ഥനുമായി ഓസ്‌വാൾഡ് ഫോണിൽ സംസാരിച്ചെന്നും ഫയലിലുണ്ട്. എന്നാൽ ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഇപ്പോൾ പുറത്തുവിട്ട ഫയലുകളിൽ ഇല്ലെന്നാണ് വിവരം. ഓസ്‌വാൾഡ് മെക്സിക്കോ സിറ്റിയിൽ ചെലവഴിച്ചതുമായി ബന്ധപ്പെട്ട രേഖകൾ സി.ഐ.എ പുറത്തുവിടാത്തതിനെതിരെ പ്രതിഷേധമുണ്ട്.

ഓസ്‌വാൾഡ് അപകടകാരിയാണെന്ന വിവരം കെന്നഡി വധത്തിന് മുന്നേ അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസികൾക്ക് അറിയാമായിരുന്നിരിക്കാമെന്നും ചിലർ സംശയം ഉന്നയിക്കുന്നു. ചില രേഖകൾ സി.ഐ.എ ആർക്കൈവ്സിന് സമർപ്പിച്ചിട്ടില്ലെന്നും അതിനാൽ പുറത്തുവിടുന്ന രേഖകളിൽ അവ ഉൾപ്പെടുന്നില്ലെന്നും ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നു.

ഓസ്‌വാൾഡ് അല്ല കെന്നഡി വധത്തിലെ യഥാർത്ഥ കുറ്റവാളിയെന്നും കെന്നഡി രാഷ്ട്രീയ ഗൂഡാലോചനയുടെ ഭാഗമായെന്നും ഓസ്‌വാൾഡിനെ അതിന്റെ മറയാക്കിയെന്നും വിശ്വസിക്കുന്ന അമേരിക്കക്കാരും ഇന്നുമുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.