ലീഗൽ എ.ജി.എം ഉൾപ്പടെ അഞ്ച് പേർക്കെതിരെ കേസ്
തിരുവനന്തപുരം:വേളിയിലെ ടൈറ്റാനിയം ഓഫീസിൽ വച്ച് ഉന്നത ഉദ്യോഗസ്ഥൻ തന്നെ വ്യാജ ഇന്റർവ്യൂ നടത്തി ജോലി വാഗ്ദാനം ചെയ്ത് പത്തു ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിൽ അഞ്ചുപേർക്കെതിരെ കേസ്.
നിലവിൽ ലീഗൽ മാനേജരും ഇന്റർവ്യൂ നടക്കുമ്പോൾ, അസി.ജനറൽ മാനേജരുമായിരുന്ന ശശികുമാരൻ തമ്പി ഉൾപ്പെട്ട സംഘത്തിനെതിരെയാണ് കന്റോൺമെന്റ് പൊലീസ് കേസെടുത്തത്. കോട്ടയ്ക്കകം സ്വദേശിയായ യുവതിയാണ് പരാതിക്കാരി. പാളയം ജേക്കബ് ജംഗ്ഷൻ മുത്തുമാരിയമ്മൻ കോവിലിന് സമീപം താമസിക്കുന്ന ദിവ്യജ്യോതിയാണ് (ദിവ്യ നായർ) ഒന്നാം പ്രതി. ഇവരാണ് പണം നേരിട്ട് വാങ്ങിയത്. ഇവരുടെ ഭർത്താവ് രാജേഷ്, സംഘത്തിൽപ്പെട്ട പ്രേം കുമാർ, ശ്യാം ലാൽ എന്നിവരാണ് മറ്റുപ്രതികൾ.ശശികുമാരൻ തമ്പി അഞ്ചാം പ്രതിയാണ്.
അസിസ്റ്റന്റ് കെമിസ്റ്റ് തസ്തികയിൽ മാസം 75,000 രൂപ ശമ്പളം വാഗ്ദാനം ചെയ്ത് രണ്ട് തവണയായി 10 ലക്ഷം 2018 ഡിസംബറിൽ തട്ടിയെടുത്തെന്നാണ് പരാതി. 29 പേർ തട്ടിപ്പിന് ഇരയായതായി അറിയാമെന്നും 1.85 കോടി രൂപ തട്ടിയെടുത്തിട്ടുണ്ടെന്നും യുവതി മൊഴി നൽകി.
ഒക്ടോബർ ആറിനാണ് കന്റോൺമെന്റ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.
പണം കൊടുത്തിട്ടും ജോലി കിട്ടാതെ വന്നപ്പോഴാണ് യുവതി പൊലീസിനെ സമീപിച്ചത്. 2018 മുതൽ തട്ടിപ്പ് നടക്കുന്നുണ്ടെന്നാണ് പൊലീസിന് ലഭിച്ച പ്രാഥമിക വിവരം. ദിവ്യജ്യോതിയാണ് ഇടനിലക്കാരി. ഇവർ വിവിധഫേസ് ബുക്ക് ഗ്രൂപ്പുകളിൽ ടൈറ്റാനിയത്തിൽ ഒഴിവുകൾ ഉണ്ടെന്ന് പോസ്റ്റിടും. ഉദ്യോഗാർത്ഥികൾക്ക് ഇൻബോക്‌സിലൂടെ മറുപടി നൽകും. ഒപ്പം പണവും ആവശ്യപ്പെടും. ടൈറ്റാനിയത്തിലെ നിയമനം ഇതുവരെ പി.എസ്.സിക്ക് വിടാത്തതാണ് തട്ടിപ്പിന് പിൻബലമായത്. ദിവ്യജ്യോതിയുടെ പാളയത്തെ വീട്ടിലെത്തി ഭർത്താവ് രാജേഷിന്റെ സാന്നിദ്ധ്യത്തിലാണ് പണം നൽകിയത്. മൂന്നാം പ്രതി പ്രേംകുമാറിന്റെ സഹായത്തോടെ ശ്യാം ലാൽ എന്നയാളാണ് പണം നൽകിയവരെ സമീപിക്കുന്നത്. ശ്യാംലാലിന്റെ വാഹനത്തിലാണ് ടൈറ്റാനിയത്തിലേക്ക് ഇന്റർവ്യൂവിന് കൊണ്ടുപോയത്. അവിടെ വച്ച് ശശി കുമാരൻ തമ്പിയാണ് ഇന്റർവ്യൂ നടത്തിയത്. 15 ദിവസത്തിനകം അപ്പോയ്ന്റ്‌മെന്റ് ലെറ്റർ കിട്ടുമെന്നായിരുന്നു വാഗ്ദാനം. വർഷം നാലായിട്ടും ജോലിയുമില്ല പണവുമില്ല. കൂടുതൽ പേർ തട്ടിപ്പിന് ഇരയായിട്ടുണ്ടെങ്കിലും പണം തിരികെ ലഭിക്കുമെന്ന പ്രതീക്ഷയിൽ പരാതി നൽകാൻ മടിക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |