പത്തനംതിട്ട: ശബരിമല തീർത്ഥാടനത്തിനെത്തുന്ന വയോധികർക്കും കുട്ടികൾക്കുമായി പ്രത്യേക ക്യൂ ഏർപ്പെടുത്തി. നടപ്പന്തൽ മുതലാണ് പ്രത്യേക ക്യൂ ഉള്ളത്. തിരക്ക് നിയന്ത്രണാതീതമായതോടെ, സ്ത്രീകൾക്കും കുട്ടികൾക്കും ഭിന്നശേഷിക്കാർക്കും പ്രത്യേക ക്യൂ ഏർപ്പെടുത്തണമെന്ന് ഹൈക്കോടതി നിർദേശിച്ചിരുന്നു. പത്ത് വയസുവരെയുള്ള കുട്ടികൾ, ഭിന്നശേഷിക്കാർ, വൃദ്ധർ, രോഗികൾ എന്നിവർക്കാണ് പ്രത്യേക ക്യൂവിലൂടെ ദർശനം നടത്താനാവുക.
അതേസമയം, ഇന്ന് അവധിദിവസമായിരുന്നിട്ടും സന്നിദ്ധാനത്ത് വലിയ തിരക്ക് അനുഭവപ്പെട്ടില്ല. എഴുപത്തിയാറായിരത്തിലധികം പേർ വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്തിരുന്നെങ്കിലും തിരക്ക് കുറവായിരുന്നതിനാൽ രാവിലെ എട്ട് മണിയ്ക്ക് ശേഷം നടപ്പന്തൽ മുതലുണ്ടായിരുന്ന നിയന്ത്രണം ഒഴിവാക്കി.
തിരക്ക് മരക്കൂട്ടത്തേക്ക് നീണ്ടാൽ കുട്ടികളെയും സ്ത്രീകളെയും ഭിന്നശേഷിക്കാരെയും ക്യൂവിൽ നിന്ന് മാറ്റി ചന്ദ്രാനന്ദൻ റോഡിലൂടെ വലിയ നടപ്പന്തലിൽ എത്തിക്കുകയാണ് ചെയ്യുന്നത്. ഇവിടെ ഒന്നാമത്തെയാേ ഒൻപതാമത്തെയോ വരിയിലൂടെ പതിനെട്ടാം പടിക്ക് താഴെ തിരുമുറ്റത്തേക്ക് കടത്തിവിടും. സഹായത്തിനായി ശരീരിക ശേഷിയുള്ള ഒരു തീർത്ഥാടകനെക്കൂടി വലിയ നടപ്പന്തലിൽ എത്തിക്കും.
സംഘങ്ങളായി വരുന്ന തീർത്ഥാടകരിലെ പ്രത്യേക ക്യൂ ആവശ്യമുളളവരെ മാത്രം പുറത്തേക്ക് എത്തിക്കും. ദർശനത്തിന് ശേഷം കൂടെയുള്ളവർക്കായി ഇവർ സന്നിധാനത്ത് കാത്തിരിക്കണം. ഇവർക്ക് ചുക്കുവെളളം, ലഘുഭക്ഷണം എന്നിവ ഉറപ്പാക്കും. ദീർഘനേരം നിൽക്കുമ്പോൾ കുട്ടികൾക്കും ഭിന്നശേഷിക്കാർക്കും രോഗികൾക്കും ബുദ്ധിമുട്ടുണ്ടാകുന്നു. ഇതിന് പരിഹാരമായാണ് പ്രത്യേക ക്യൂ ഏർപ്പെടുത്തുന്നതെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ അനന്തഗോപൻ വ്യക്തമാക്കിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |