തിരുവനന്തപുരം: തിരുവനന്തപുരം ഗവൺമെന്റ് ആയുർവേദ കോളേജിൽ പരീക്ഷയിൽ ജയിക്കാത്തവർ ബിരുദം നേടിയെന്ന് ആരോപണം. സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് ഉത്തരവിട്ടു. കഴിഞ്ഞ ദിവസം നടന്ന ബിഎംഎസ് ബിരുദ ദാന ചടങ്ങുമായി ബന്ധപ്പെട്ടാണ് അന്വേഷണം. ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറോടാണ് മന്ത്രി റിപ്പോർട്ട് ആവശ്യപ്പെട്ടിരിക്കുന്നത്.
കഴിഞ്ഞ ദിവസം ഹൗസ് സർജൻസ് അസോസിയേഷന്റെ നേതൃത്വത്തിലാണ് കോളേജിൽ വച്ച് ബിരുദ ദാന ചടങ്ങ് സംഘടിപ്പിച്ചത്. ചടങ്ങിൽ ഗൗൺ അണിഞ്ഞ് പ്രതിജ്ഞ ചൊല്ലിയ ഏഴുപേർ പരീക്ഷ പാസാകാത്തവരാണെന്ന ആരോപണമാണ് ഉയർന്നത്. സംഭവത്തിൽ കോളേജ് പ്രിൻസിപ്പൽ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. പിന്നാലെയാണ് മന്ത്രിയും റിപ്പോർട്ട് ആവശ്യപ്പെട്ടിരിക്കുന്നത്. ആരോഗ്യ സർവകലാശാല വി സി മോഹൻ കുന്നുമ്മൽ ഉൾപ്പെടെയുള്ളവർ ചടങ്ങിൽ പങ്കെടുത്തിരുന്നു. എന്നാൽ പരിപാടി നടത്തിയത് തങ്ങളല്ലെന്നാണ് കോളേജിന്റെ ഭാഗത്ത് നിന്നുള്ള വിശദീകരണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |