ന്യൂഡൽഹി: ഭാരത് ജോഡോ യാത്രയ്‌ക്കിടെ ബി.ജെ.പിയെ ലക്ഷ്യമിട്ട് 'നായ" പ്രയോഗം നടത്തിയ കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ മാപ്പു പറയണമെന്നാവശ്യപ്പെട്ട് രാജ്യസഭയിൽ ഭരണപക്ഷ ബഹളം. സഭയ്ക്ക് പുറത്ത് പറഞ്ഞ കാര്യത്തിൽ പാർലമെന്റിൽ ചർച്ച ആവശ്യമില്ലെന്നും മാപ്പ് പറയില്ലെന്നും ഖാർഗെ പ്രതികരിച്ചു. രാജസ്ഥാനിലെ ആൽവാറിൽ സമ്മേളനത്തിലായിരുന്നു ഖാർഗെയുടെ 'നായ" പ്രയോഗം.
ഇന്നലെ രാവിലെ സഭ ചോദ്യോത്തര വേളയിലേക്ക് കടക്കുമ്പോഴാണ് ബി.ജെ.പി അംഗങ്ങൾ പ്രതിഷേധം തുടങ്ങിയത്. മോശം ഭാഷ ഉപയോഗിച്ച ഖാർഗെ മാപ്പ് പറയണമെന്ന് ബി.ജെ.പിയുടെ സഭാ നേതാവ് പിയൂഷ് ഗോയൽ ആവശ്യപ്പെട്ടു. ഖാർഗെ നിന്ദ്യമായ ഭാഷയിലൂടെ നുണ പ്രചരിപ്പിക്കാൻ ശ്രമിച്ചു. അതിനെതിരെ പ്രതികരിക്കാനും മാപ്പ് ആവശ്യപ്പെടാനും ബി.ജെ.പിക്ക് അധികാരമുണ്ടെന്നും ഗോയൽ പറഞ്ഞു. ഖാർഗെയുടെ പാർട്ടി ലോക്‌സഭയിൽ 50 സീറ്റിൽ താഴെ ഒതുങ്ങിയതിന്റെ നിരാശയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
എന്നാൽ പുറത്ത് പറഞ്ഞകാര്യത്തിന് സഭയിൽ ക്ഷമാപണം നടത്തേണ്ടതില്ലെന്ന് ഖാർഗെ മറുപടി പറഞ്ഞു. കൂടുതൽ വിശദീകരിക്കാൻ നിന്നാൽ ബി.ജെ.പി അംഗങ്ങൾക്ക് ബുദ്ധിമുട്ടാകാനിടയുണ്ട്. സ്വാതന്ത്ര്യ സമരകാലത്ത് മാപ്പ് പറഞ്ഞവർ പോരാടിയവരോട് മാപ്പ് പറയാൻ ആവശ്യപ്പെടുന്നു. ഭാരത് യാത്രയെ വിമർശിച്ചതിന് മറുപടിയായാണ് രാജസ്ഥാനിൽ പ്രസ്‌താവന നടത്തിയത്. രാജ്യത്തിനായി ഇന്ദിരാഗാന്ധിയും രാജീവ് ഗാന്ധിയും ജീവൻ നൽകി. നിങ്ങൾ എന്തുചെയ്തു. രാജ്യത്തിന് വേണ്ടി ത്യാഗം സഹിച്ചതെന്ന് ആരാണെന്ന് എല്ലാവർക്കും അറിയാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
എന്നാൽ കോൺഗ്രസ് തങ്ങളുടെ ചരിത്രം ഓർക്കുന്നില്ലെന്ന് പിയൂഷ് ഗോയൽ പറഞ്ഞു. ജമ്മുകാശ്‌മീർ ഇന്നത്തെ അവസ്ഥയിലായതും പാകിസ്ഥാനും ചൈനയും രാജ്യത്തിന്റെ ഭൂമി കൈയേറിയതും കോൺഗ്രസ് കാരണമാണ്. ബി.ആർ. അംബേദ്കറെ അപമാനിച്ചതും സർദാർ വല്ലഭായ് പട്ടേലിനെ കാശ്‌മീരിൽ ഒന്നും ചെയ്യാൻ അനുവദിക്കാതിരുന്നതും നിങ്ങൾ ഓർക്കുന്നില്ല. ശ്യാമപ്രസാദ് മുഖർജിയുടെ ത്യാഗം മറന്നെന്നും ഗോയൽ പറഞ്ഞു.
രേഖകളില്ലാതെ സംസാരം വേണ്ടെന്ന് അദ്ധ്യക്ഷൻ
ഉന്നയിക്കുന്ന വിഷയങ്ങൾക്ക് സാധുത നൽകുന്ന രേഖകൾ സഭയിൽ സമർപ്പിക്കണമെന്ന് രാജ്യസഭാ അദ്ധ്യക്ഷൻ അംഗങ്ങൾക്ക് റൂളിംഗ് നൽകി. നേരത്തെ നിർദ്ദേശം നൽകിയിട്ടും മുതിർന്ന അംഗങ്ങൾ പോലും ഇക്കാര്യം ശ്രദ്ധിക്കുന്നില്ലെന്നും വിഷയം ഉന്നയിക്കുന്ന ദിവസം രേഖകൾ സമർപ്പിക്കണമെന്നും ധൻകർ പറഞ്ഞു. നിർദ്ദേശം പാലിച്ചില്ലെങ്കിൽ നടപടിയുണ്ടാകും.
ഗോയലും ഖാർഗെയും സംസാരിക്കുന്നതിനിടെ ബി.ജെ.പി, കോൺഗ്രസ് അംഗങ്ങൾ തമ്മിൽ വാക്കേറ്റമുണ്ടായതിൽ കുപിതനായ ധൻകർ സഭയിലിരിക്കുന്നവർ കുട്ടികളല്ലെന്നും 135 കോടി ആളുകൾ ഇതു കണ്ട് ചിരിക്കുകയാണെന്നും പറഞ്ഞു. സഭയിൽ ചട്ടപ്രകാരമേ ഇടപെടലുകൾ അനുവദിക്കൂയെന്നും പാർട്ടി നേതാക്കളുടെ വാക്കുകൾ കേൾക്കാൻ മറ്റുള്ളവർക്ക് ബാദ്ധ്യതയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ചൈന വിഷയത്തിൽ ഇന്നലെയും പ്രതിപക്ഷം ചർച്ചയാവശ്യപ്പെട്ടു. കേന്ദ്ര സർക്കാർ ചൈന വിഷയത്തിൽ പുറത്ത് സിംഹത്തെപ്പോലെ സംസാരിക്കുന്നുവെങ്കിലും എലിയെപ്പോലെയാണ് പെരുമാറുന്നതെന്നും ഖാർഗെ കളിയാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |