തിരുവനന്തപുരം: അർഹരായ എല്ലാവർക്കും സമയബന്ധിതമായി പട്ടയം നൽകാൻ മാസ്റ്റർ പ്ലാൻ തയ്യാറാക്കുമെന്ന് റവന്യു മന്ത്രി കെ. രാജൻ പറഞ്ഞു. സാങ്കേതിക പ്രശ്നങ്ങൾ വേഗത്തിൽ തീർപ്പാക്കി പരമാവധി പേർക്ക് പട്ടയം നൽകി ഭൂമിയുടെ അവകാശികളാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
റവന്യു, സർവെവകുപ്പുകളിലെ താലൂക്ക് തലം വരെയുള്ള ഓഫീസർമാരുടെ തിരുവനന്തപുരം മേഖലായോഗം ഐ.എം.ജിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ലാൻഡ് അസൈൻമെന്റ് കമ്മിറ്റികൾ യഥാസമയം യോഗം ചേരുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. ഇക്കാര്യത്തിലുള്ള കാലതാമസം പട്ടയ നടപടികൾ താമസിക്കുന്നതിനും അർഹരായവർക്ക് പട്ടയം വൈകാനും ഇടയാക്കും. ലാൻഡ്ട്രൈബ്യൂണലുകളിലെ പട്ടയം സംബന്ധിച്ച വിഷയങ്ങളിൽ പരിഹാരമായാൽ 20, 000 പേർക്ക് പട്ടയം നൽകാൻ കഴിയും. ദേവസ്വം പട്ടയം കൊടുക്കുമ്പോൾ ആധികാരികത പരിശോധിക്കണമെന്ന് മാത്രമാണ് കോടതി പറഞ്ഞിട്ടുള്ളത്. കോടതി നിർദ്ദേശമെന്ന് പറഞ്ഞ് ദേവസ്വം പട്ടയങ്ങളുടെ പ്രവർത്തനം നിറുത്തിവയ്ക്കരുത്. മലയോര മേഖലകളിലെയും ആദിവാസികളുടെയും പട്ടയം വേഗത്തിലാക്കണം.
ജനുവരി അവസാനത്തോടെ ഇ -ഡിസ്ട്രിക്ട് പദ്ധതി മുഴുവൻ ജില്ലകളിലും പൂർത്തിയാക്കണം. റവന്യു സേവനങ്ങൾ ഇ -സേവനങ്ങളാകുമ്പോൾ, സാധാരണക്കാരായ ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാനും ശ്രദ്ധിക്കണമെന്ന് മന്ത്രി നിർദ്ദേശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |