ന്യൂഡൽഹി:കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ദേശീയ താത്പര്യം കണക്കിലെടുത്ത് തത്കാലം നിറുത്താൻ ആവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ കത്തയച്ചത് രാഷ്‌ട്രീയ വിവാദത്തിന് തിരികൊളുത്തി. യാത്രയിൽ പങ്കെടുത്ത ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി അടക്കമുള്ളവർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനാലാണ് യാത്ര നിർത്താൻ ആവശ്യപ്പെട്ടത്. പ്രധാനമന്ത്രി നരേന്ദ്രമോദി ഗുജറാത്തിൽ പ്രചാരണം നടത്തിയപ്പോൾ കൊവിഡ് മാനദണ്ഡം പാലിച്ചിരുന്നോ എന്ന് കോൺഗ്രസ് പ്രതികരിച്ചു.
ഒരു കുടുംബത്തിനായി (ഗാന്ധി കുടുംബം) കൊവിഡ് പ്രോട്ടോക്കോളിൽ വിട്ടുവീഴ്‌ച ചെയ്യാനാകില്ലെന്ന് മൻസുഖ് മാണ്ഡവ്യ വിശദീകരിച്ചു. അവർ നിയമത്തിനും മുകളിലാണെന്ന് കരുതുന്നുണ്ടാകും. പക്ഷേ ആർക്കും പ്രത്യേക പരിഗണന നൽകാനാകില്ല.
ഹിമാചൽ മുഖ്യമന്ത്രി സുഖ്‌വിന്ദർ സിംഗ് സുഖു അടക്കം നിരവധി ആളുകൾക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. മാർച്ചിൽ മാസ്‌ക്കും സാനിറ്റൈസറും ഉൾപ്പെടെയുള്ള കോവിഡ് പ്രോട്ടോക്കോൾ കർശനമായി പാലിക്കണമെന്നും വാക്സിൻ എടുത്തവർ മാത്രമേ പങ്കെടുക്കാവൂ എന്നും രാഹുലിന് അയച്ച കത്തിൽ മന്ത്രി നിർദ്ദേശിച്ചു. കൊവിഡ് പ്രോട്ടോക്കോൾ പാലിക്കാൻ കഴിയുന്നില്ലെങ്കിൽ യാത്ര തത്‌കാലം നിർത്തിവയ്‌ക്കാനാണ് താൻ ആവശ്യപ്പെട്ടത്.
കൊവിഡ് വാർത്ത തള്ളി കോൺഗ്രസ്
രാജസ്ഥാനിലെ യാത്രയിൽ പങ്കെടുത്തവർക്ക് കൊവിഡ് സ്ഥിരീകരിച്ചെന്ന വാർത്ത നുണയാണെന്ന് കോൺഗ്രസ് മാദ്ധ്യമ വിഭാഗം മേധാവി ജയ്‌റാം രമേശ് പറഞ്ഞു. സുഖ്‌വിന്ദർ സിംഗ് സുഖുവിന് വൈറസ് ബാധയുണ്ടായത് യാത്രയിൽ നിന്നല്ലെന്നും ബി.ജെ.പി പാളയത്തിൽ നിന്ന് വ്യാജ വാർത്തകൾ ഉൗതി വീർപ്പിച്ചു വിടുകയാണെന്നും അദ്ദേഹം പറഞ്ഞു.
യാത്ര വൻ വിജയമായതോടെയാണ് ബി.ജെ.പി കൊവിഡ് പ്രോട്ടോക്കോളുമായി രംഗത്തു വന്നതെന്ന് കോൺഗ്രസ് വക്താവ് പവൻ ഖേര പറഞ്ഞു. ഏത് പ്രോട്ടോക്കോളും പിന്തുടരും. ഇന്ത്യയിൽ നിലവിൽ മാസ്ക് നിർബന്ധമില്ല, ഒരു വർഷമായി മറ്റ് നിയന്ത്രണങ്ങളും നീക്കി. കർണാടകയിലും രാജസ്ഥാനിലും നടക്കുന്ന ബി.ജെ.പി യാത്രകളുടെ സംഘാടകർക്കും ആരോഗ്യമന്ത്രി കത്തയച്ചോയെന്നും പവൻ ഖേര ചോദിച്ചു.
യാത്രയുടെ വിജയം കണ്ട് ബി.ജെ.പി രാഷ്‌ട്രീയം കളിക്കുകയാണെന്ന് കോൺഗ്രസിന്റെ ലോക്‌സഭാ നേതാവ് അധീർ രഞ്ജൻ ചൗധരി പറഞ്ഞു. മോദി ജി ഗുജറാത്തിൽ വോട്ട് തേടി വീടുവീടാന്തരം കയറിയപ്പോൾ മാസ്‌ക് ധരിച്ചിരുന്നോ?. ബി.ജെ.പി അനുകൂല മാദ്ധ്യമങ്ങൾ ഉപയോഗിച്ച് യാത്രയെ തകർക്കാൻ ശ്രമമുണ്ടായി. ഇപ്പോൾ സോഷ്യൽ മീഡിയയിൽ രാഹുൽ ഗാന്ധിയാണ്. യാത്ര വൻ സ്വാധീനം ചെലുത്തുന്നുവെന്നും ചൗധരി ചൂണ്ടിക്കാട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |