തിരുവനന്തപുരം: ഗവ. ആയുർവേദ കോളേജിൽ കഴിഞ്ഞ 15ന് നടന്ന ചടങ്ങിൽ വിദ്യാർത്ഥികൾക്ക് നൽകിയത് ബിരുദ സർട്ടിഫിക്കറ്റല്ലെന്നും മെമന്റോയാണെന്നും ആരോഗ്യ സർവകലാശാല.
സർവകലാശാലാനിയമ പ്രകാരം ബിരുദദാനത്തിനുള്ള അധികാരം ചാൻസലറായ ഗവർണർക്കാണ്. വർഷത്തിൽ രണ്ടു വട്ടം ബിരുദദാന സമ്മേളനം നടത്തുന്നുണ്ട്. 13750 വിദ്യാർത്ഥികൾക്ക് ബിരുദം നൽകാൻ ജനുവരിയിൽ ഗവർണറുടെ സമയം തേടിയിട്ടുണ്ട്. തിരുവനന്തപുരം ഗവ. ആയുർവേദ കോളേജിൽ കോഴ്സ് പൂർത്തിയാക്കിയെന്ന ഷീൽഡിൽ മെഡൽ പതിച്ച് ചില്ലിട്ട് ഫ്രെയിം ചെയ്ത മെമന്റോയാണ് കുട്ടികൾക്ക് നൽകിയത്. ഇത് ബിരുദ സർട്ടിഫിക്കറ്റല്ല. ഇതിൽ പ്രിൻസിപ്പലോ, സൂപ്രണ്ടോ ഒപ്പിട്ടിട്ടുമില്ല. ഇവന്റ് മാനേജ്മെന്റ് കമ്പനി തയ്യാറാക്കിയ മെമന്റോ കോളേജ് അധികൃതരുടെ പരിശോധനയ്ക്ക് നൽകിയതുമില്ല. കോളേജിലെ ചടങ്ങിന് ബിരുദദാന സമ്മേളനമെന്ന് ഉപയോഗിച്ചിട്ടില്ലെന്നും സർവകലാശാല വ്യക്തമാക്കി.
പരീക്ഷയ്ക്ക് തോറ്റവർക്കും കോളേജിൽ ബിരുദം നൽകിയെന്ന പ്രചാരണം ഉണ്ടായതോടെയാണ് സർവകലാശാലയുടെ വിശദീകരണം. ബിരുദ പരീക്ഷകളിലെ റാങ്കുകാർക്ക് ഗവർണറാണ് ബിരുദം നൽകുന്നത്. ബിരുദാനന്തര ബിരുദം സർവകലാശാല നേരിട്ട് നൽകും. ശേഷിക്കുന്നവർക്ക് തപാലിൽ സർട്ടിഫിക്കറ്റ് അയയ്ക്കും. കോളേജുകളിൽ ഗ്രാഡ്വേഷൻ പാസിംഗ് ഔട്ട് എന്നീ പേരുകളിൽ, പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥികൾ ചടങ്ങുകൾ സംഘടിപ്പിക്കാറുണ്ട്. തിരുവനന്തപുരം ഗവ. കോളേജിലെ ഇങ്ങനെയൊരു ചടങ്ങിലാണ് വൈസ്ചാൻസലർ ഡോ. മോഹൻ കുന്നുമ്മൽ പങ്കെടുത്തത്.
പരീക്ഷയിൽ പരാജയപ്പെട്ടവർക്ക് ബിരുദം നൽകാറില്ല. അവർ സപ്ലിമെന്ററി പരീക്ഷയിൽ വിജയിച്ചാൽ അടുത്ത വർഷത്തെ ബിരുദദാനചടങ്ങിൽ പങ്കെടുപ്പിക്കും. കോളേജിലെ
പരിപാടിയിൽ, തോറ്റവരെ പങ്കെടുപ്പിച്ചിട്ടുണ്ടോ എന്നതടക്കം വിശദീകരിക്കാൻ
പ്രിൻസിപ്പലിന് നോട്ടീസ് നൽകിയിരുന്നു. ഇന്നലെ കോളേജ് കൗൺസിൽ യോഗം ചേർന്ന് ഇക്കാര്യം പരിശോധിച്ചു. പരിപാടിയിൽ പങ്കെടുത്ത, പരീക്ഷ വിജയിക്കാത്ത 7പേരും മെമന്റോ തിരികെ നൽകി.
കോളേജുകളിൽ 50 ലക്ഷം രൂപ വരെ ചെലവിട്ടാണ് ഇത്തരം പരിപാടികൾ സംഘടിപ്പിക്കുന്നത്. വിദ്യാർത്ഥികളിൽ നിന്ന് കാൽ ലക്ഷം വരെയാണ് പിരിവ്. ഭക്ഷണം, മെമന്റോ, സംഗീത വിരുന്ന് എന്നിവയെല്ലാം സംഘടിപ്പിക്കുന്നത് ഇവന്റ് മാനേജ്മെന്റ് കമ്പനികളാണ്. ഇത്തരം നിർബന്ധിത പിരിവുകളും വമ്പൻ പരിപാടികളും നിയന്ത്രിക്കാൻ ഉടൻ നിർദ്ദേശം നൽകുമെന്ന് വൈസ്ചാൻസലർ ഡോ.മോഹനൻ കുന്നുമ്മൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |