തൊടുപുഴ: 14 കാരിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിൽ പിതാവിന് 31 വർഷം കഠിന തടവും 75,000 രൂപ പിഴയും ശിക്ഷ. ഇടുക്കി പൈനാവ് അതിവേഗ കോടതി ജഡ്ജ് ടി.ജി. വർഗീസാണ് ശിക്ഷ വിധിച്ചത്. കൊന്നത്തടി അഞ്ചാം മൈൽ സ്വദേശിയായ 48കാരനെയാണ് ശിക്ഷിച്ചത്. 2016ലായിരുന്നു കേസിനാസ്പദമായ സംഭവം.
പെൺകുട്ടിയും പിതാവും അമ്മയും സഹോദരനും ഒരുമിച്ചാണ് താമസിച്ചിരുന്നത്. രാത്രികാലങ്ങളിൽ പിതാവ് മകളെ പീഡിപ്പിക്കുകയായിരുന്നു. വയറുവേദനയെ തുടർന്ന് ആശുപത്രിയിലെത്തിച്ചപ്പോഴാണ് കുട്ടി ഗർഭിണിയാണെന്നറിയുന്നത്. തുടർന്ന് ആശുപത്രി അധികൃതർ പൊലീസിനെ വിവരമറിയിച്ചു. വെള്ളത്തൂവൽ പൊലീസാണ് കേസന്വേഷിച്ച് കുറ്റപത്രം നൽകിയത്. വിചാരണ വേളയിൽ പെൺകുട്ടിയും മാതാവും മറ്റ് പ്രധാന സാക്ഷികളും കൂറുമാറി പ്രതിക്ക് അനുകൂലമായ മൊഴി നൽകിയിരുന്നു. എന്നാൽ പെൺകുട്ടിയെ ഗർഭഛിദ്രം ചെയ്ത ഭ്രൂണത്തിന്റെ സാമ്പിളും പിതാവിന്റെ ബ്ലഡ് സാമ്പിളും ഡി.എൻ.എ പരിശോധന നടത്തി ലഭിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പ്രതിയാണ് പീഡിപ്പിച്ചതെന്ന് തെളിയിക്കാനായത്.
സ്വന്തം പിതാവിൽ നിന്ന് ഗർഭിണിയാകുക എന്നത് അങ്ങേയറ്റം ഹീനമായ പ്രവൃത്തിയാണെന്നും പ്രതി യാതൊരുവിധ ദയയും അർഹിക്കുന്നില്ലെന്നും കോടതി വിലയിരുത്തി. പെൺകുട്ടിയുടെ പുനരധിവാസത്തിനായി 50,000 രൂപ നൽകാൻ ജില്ലാ ലീഗൽ സർവീസ് അതോറിട്ടിയോടും കോടതി നിർദ്ദേശിച്ചു. വിവിധ വകുപ്പുകളിലായി ലഭിച്ച ശിക്ഷയിൽ ഉയർന്ന ശിക്ഷയായ പത്തു വർഷം പ്രതി അനുഭവിച്ചാൽ മതിയെന്നും പിഴ ഒടുക്കാത്തപക്ഷം അധിക ശിക്ഷ അനുഭവിക്കണമെന്നും കോടതി വ്യക്തമാക്കി. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ഷിജോമോൻ ജോസഫ് കോടതിയിൽ ഹാജരായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |