ന്യൂഡൽഹി: പാർലമെന്റിന്റെ ശീതകാല സമ്മേളനം താമസിച്ച് തുടങ്ങി, ക്രിസ്‌മസ് പുതുവത്‌സര ആഘോഷങ്ങൾക്കായി നേരത്തേ പിരിഞ്ഞു. 29ന് സമാപിക്കേണ്ടതായിരുന്നു.
സാധാരണ നവംബർ അവസാന വാരം തുടങ്ങുന്ന ശീതകാല സമ്മേളനം ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് മൂലമാണ് വൈകിയത്. എന്നാൽ ക്രിസ്‌മസ് കാലത്ത് സഭ സമ്മേളിക്കുന്നത് പ്രതിപക്ഷം എതിർത്ത പശ്ചാത്തലത്തിലാണ് നേരത്തേ പിരിഞ്ഞത്.
ശീതകാല സമ്മേളനത്തിൽ 17 ദിവസം 13 സിറ്റിംഗുകൾ നടത്തിയെന്ന് പാർലമെന്ററി കാര്യ മന്ത്രി പ്രൾഹാദ് ജോഷി പറഞ്ഞു. 7 ബില്ലുകൾ ലോക്‌സഭയും 9 ബില്ലുകൾ രാജ്യസഭയും പാസാക്കി.
അതേസമയം, കേന്ദ്രസർക്കാർ ജുഡീഷ്യറിയെ ദുർബലപ്പെടുത്തുന്നെന്ന സോണിയാഗാന്ധിയുടെ പരാമർശത്തെ ഉപരാഷ്ട്രപതി ജഗദീപ് ധൻകർ വിമർശിച്ചതിനെച്ചൊല്ലി രാജ്യസഭയിൽ ഇന്നലെ ബഹളം നടന്നു. കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗത്തിലാണ് സോണിയ പ്രസ്താവന നടത്തിയത്. സഭയ്ക്കു പുറത്ത് പറഞ്ഞതിന് ലോക്‌സഭാംഗമായ സോണിയയ്‌ക്കെതിരെ രാജ്യസഭയിൽ ചർച്ച നടത്തുന്നത് ശരിയല്ലെന്നും രേഖകളിൽ നിന്ന് നീക്കം ചെയ്യണമെന്നും പ്രതിപക്ഷ നേതാവ് മല്ലികാർജ്ജുന ഖാർഗെ ആവശ്യപ്പെട്ടു.
അതിർത്തിയിലെ ചൈനീസ് കടന്നുകയറ്റം ചർച്ച ചെയ്യണമെന്ന ആവശ്യം പ്രതിപക്ഷം ഇന്നലെയും ഉയർത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |