വിഴിഞ്ഞം: ചുവന്ന സ്വർണം എന്ന പേരിൽ ലോകപ്രസിദ്ധമായ കാശ്‌മീരി കുങ്കുമപ്പൂവ് വെള്ളായണി കാർഷിക കോളേജിലെ പ്ലാന്റ് ബയോടെക്നോളജി ലാബിൽ വിടർന്നു. പ്ലാന്റ് ബയോടെക്നോളജി വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ.സ്‌മിതാ ഭാസിയുടെ നേതൃത്വത്തിൽ നടന്ന പഠനത്തിന്റെ ഭാഗമായാണ് ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള സുഗന്ധ വ്യഞ്ജനമായ കാശ്‌മീരി കുങ്കുമപ്പൂവ് പരീക്ഷണശാലയിൽ നിയന്ത്രിത അന്തരീക്ഷത്തിൽ വിരിയിച്ചത്. കുങ്കുമപ്പൂവിന് കിലോഗ്രാമിന് രണ്ട് ലക്ഷം രൂപ വരെ വിലയുണ്ട്.
കാർഷിക കോളേജ് ഡീൻ ഡോ.റോയി സ്റ്റീഫന്റെ പ്രോത്സാഹനത്തിൽ ബയോടെക്‌നോളജി വകുപ്പ് മേധാവി ഡോ.കെ.ബി സോണിയും പ്രൊഫ.ഡോ.സ്വപ്‌ന അലക്‌സും ഗവേഷണ വിദ്യാർത്ഥി മിധു കൃഷ്‌ണയും ഉൾപ്പെട്ട സംഘമാണ് അപൂർവ്വ നേട്ടം കൈവരിച്ചത്. വിത്തുകിഴങ്ങ് കാശ്‌മീരിലെ കർഷകരിൽ നിന്നാണ് ലഭ്യമാക്കിയത്. കാശ്‌മീർ കാർഷിക സർവകലാശാലയുടെ മാർഗനിർദ്ദേശങ്ങൾ തേടിയിരുന്നു.
ടിഷ്യു കൾച്ചറിലൂടെ ടെസ്റ്റ് ട്യൂബിൽ പൂവ് വിരിയിക്കാനുള്ള ശ്രമവും (ഇൻ-വിട്രോ ഫ്ലവറിംഗ്) ഫലം കണ്ടു. വാണിജ്യാടിസ്ഥാനത്തിലുള്ള ഉത്‌പാദനത്തിന് കൂടുതൽ ശാസ്ത്രീയ പഠനങ്ങൾ നടത്തും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |