കണ്ണൂർ: മൊറാഴ വെള്ളിക്കീലിലെ വിവാദ റിസോർട്ട് വിഷയം ഉയർത്തിക്കൊണ്ടുവന്നത് ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ഒരു സംഘം പ്രവർത്തകർ. ഇവർ നൽകിയ പരാതിയിൽ സി.പി.എം നേതൃത്വം നേരത്തെ കണ്ണടച്ചുവെന്ന ആരോപണത്തിന് പിന്നാലെയാണ് പി.ജയരാജൻ സംസ്ഥാനകമ്മിറ്റിയിൽ വിഷയം ഉന്നയിച്ചതായുള്ള വിവരം പുറത്തുവന്നത്.
പരിസ്ഥിതിക്ക് ദോഷമാവും എന്ന കാരണത്തിൽ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ബക്കളം യൂണിറ്റ്, തളിപറമ്പ് തഹസീൽദാർക്ക് പരാതി നൽകിയിരുന്നു.എന്നാൽ തുടർ നടപടികൾ പാതിവഴിയിലായി.
2016 ൽ തളിപ്പറമ്പ് തഹസിൽദാറും ആന്തൂർ നഗരസഭാ സെക്രട്ടറിയും കണ്ണൂർ ജിയോളജി ഡിപ്പാർട്ട്‌മെന്റും നടത്തിയ അന്വേഷണത്തിൽ 2015 ലെ കേരള മൈനർ ആൻഡ് മിനറൽ ചട്ട പ്രകാരം നിയമലംഘനം നടന്നിട്ടില്ലെന്നായിരുന്നു റിപ്പോർട്ട്. ആന്തൂർ വില്ലേജിലെ റീസർവ്വേ നമ്പർ 9/ 1 ൽ ആയുർവേദ റിസോർട്ടിന് വേണ്ടി നിർമ്മിക്കുന്ന ഭൂമിയിൽ നിന്നും എടുത്തുമാറ്റുന്ന മണ്ണ് അതേ സ്ഥലത്ത് തന്നെ നിക്ഷേപിക്കുമെന്നും ഒരു കാരണവശാലും കടത്തിക്കൊണ്ടു പോവുകയില്ലെന്നും ഉടമകൾ ഉറപ്പ് നൽകിയതായും പറയുന്നു. ഈ വിശദീകരണത്തോടെപരിഷത്ത് നേതൃത്വം വിഷയം ഒഴിവാക്കിയെങ്കിലും ഏതാനും ചില പ്രവർത്തകർ തുടർ ചർച്ചകളുമായി സജീവമായി.
റിസോർട്ടിനെ കുറിച്ച് വിരുദ്ധാഭിപ്രായങ്ങളുയർന്നതോടെ സി.പി.എം നേതൃത്വം ഇടപെട്ട് പ്രശ്നങ്ങൾ ഒതുക്കി തീർക്കാനും ശ്രമിച്ചു. അതേ സമയം കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പേരിൽ ഇത്തരം പ്രവർത്തനങ്ങൾ വിശദീകരിക്കുന്നതിനു വേണ്ടി തളിപ്പറമ്പ് മേഖലയിലെ ആരെയും ചർച്ചകൾക്ക് നിയോഗിക്കുകയോ ആവശ്യമായ വിശദീകരണം നൽകുന്നതിന് വേണ്ടി ചുമതലപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്നായിരുന്നു തളിപ്പറമ്പ് മേഖലാ കമ്മിറ്റിയുടെ വിശദീകരണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |