മുംബയ്: കർണാടക അതിർത്തിയിൽ മറാത്തി സംസാരിക്കുന്ന 865 ഗ്രാമങ്ങളുടെ ഓരോ ഇഞ്ചും മഹാരാഷ്ട്രയിലേക്ക് ചേർക്കുമെന്ന് മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ. ഇതു സംബന്ധിച്ച് മുഖ്യമന്ത്രി ഇന്നലെ അവതരിപ്പിച്ച പ്രമേയം നിയമസഭ ഏകകണ്ഠമായി പാസാക്കി. ബെൽഗാം, കാർവാർ, ബിദർ, നിപാനി, ഭാൽക്കി തുടങ്ങി മറാത്തി സംസാരിക്കുന്ന അതിർത്തിയിലെ ഓരോ ഗ്രാമവും തങ്ങളുടെ ഭാഗമാക്കുമെന്നും മഹാരാഷ്ട്രയുടെ പ്രമേയത്തിൽ പറയുന്നു.
നേരത്തെ കർണാടക നിയമസഭയും മഹാരാഷ്ട്രയ്‌ക്കെതിരെ പ്രമേയം പാസാക്കിയിരുന്നു. കർണാടകയിൽ അടുത്ത വർഷം തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഇടപെടൽ അവഗണിച്ച് ബി.ജെ.പി ഭരിക്കുന്ന ഇരു സംസ്ഥാനങ്ങളും തമ്മിലുള്ള അതിർത്തി തർക്കം വീണ്ടും രൂക്ഷമാകുകയാണ്.
കർണാടകയ്‌ക്കെതിരെ ഏകനാഥ് ഷിൻഡെ നിലപാടെടുക്കുന്നില്ലെന്നാരോപിച്ച് ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേന പക്ഷം ശക്തമായ പ്രതിഷേധത്തിലാണ്.
1956ൽ അന്നത്തെ മഹാരാഷ്ട്ര സർക്കാർ കർണാടകയുമായുള്ള അതിർത്തി പുനർനിർണയിക്കണമെന്ന് ആവശ്യപ്പെട്ടതോടെയാണ് അതിർത്തി തർക്കം തുടങ്ങിയത്. എന്നാൽ അതിർത്തിയിലെ 865 ഗ്രാമങ്ങൾ തങ്ങളിലേക്ക് ലയിപ്പിക്കണമെന്ന മഹാരാഷ്ട്രയുടെ ആവശ്യം കർണാടക തള്ളി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |