ഗാന്ധിനഗർ: കൊവിഡ് പ്രതിരോധത്തിനായി ഗുജറാത്തിൽ ഒരു ലക്ഷം കിടക്കകളും വെന്റിലേറ്ററുള്ള 15,000 ഐ.സി.യുകളും സജീകരിച്ചതായി സർക്കാർ. കേന്ദ്ര സർക്കാരിന്റെ നിർദ്ദേശ പ്രകാരം ഇന്നലെ സംസ്ഥാനത്ത് നടന്ന മോക്ക് ഡ്രില്ലിന് ശേഷമുള്ള വിലയിരുത്തലിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. മറ്റ് രാജ്യങ്ങളിലെ കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് എല്ലാ സംസ്ഥാനങ്ങളും കേന്ദ്ര ഭരണപ്രദേശങ്ങളും മോക്ക് ട്രിൽ നടത്തണമെന്ന് കേന്ദ്ര സർക്കാർ നിർദ്ദേശിച്ചത്.
കൊവിഡ് പ്രതിരോധത്തിന് ഗുജറാത്ത് സമഗ്രമായ പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്ന് അവലോകന യോഗത്തിന് ശേഷം സംസ്ഥാന ആരോഗ്യ മന്ത്രി റുഷികേശ് പട്ടേൽ പറഞ്ഞു. 12 ലക്ഷം ഡോസ് കോവാക്‌സിൻ, കോവിഷീൽഡ് വാക്‌സിനുകളും സജ്ജമാക്കി. കൂടാതെ ബൂസ്റ്റർ ഡോസ് നൽകുന്നതിനുള്ള കർമ്മ പദ്ധതിയും സർക്കാർ ആരംഭിക്കും. ബൂസ്റ്റർ ഡോസ് എടുക്കാനുള്ള ആളുകൾക്ക് ഉത്സാഹം കാണിക്കാത്തതിനാൽ ഗുജറാത്ത് കൊവിഡ് വാക്‌സിൻ ഡോസുകൾ ഓർഡർ ചെയ്യുന്നത് നിറുത്തിയിരുന്നു.
അതേസമയം ഗുജറാത്തിൽ തിങ്കളാഴ്ച ഏഴ് പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചിരുന്നു. ഇതോടെ ഈ മാസം ആകെ രോഗികളുടെ എണ്ണം 40 ആയി. സംസ്ഥാനത്ത് ഇതുവരെ 12,77,548 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചെന്നും 12,66,465 പേർ രോഗമുക്തരായെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു. 11,043 മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
12 ലക്ഷം ഡോസ് വാക്സിൻ
സജ്ജമാക്കിയ ഐ.സി.യു- 15,000
കിടക്കകൾ- 1 ലക്ഷം
സജ്ജമാക്കിയ വാക്സിൻ- 12 ലക്ഷം ഡോസ്
തിങ്കളാഴ്ച രോഗം സ്ഥിരീകരിച്ചവർ- 7
ഈ മാസം രോഗം സ്ഥിരീകരിച്ചവർ- 40
ആകെ രോഗികൾ- 12,77,548
രോഗ മുക്തരായവർ- 12,66,465
ആകെ മരണം- 11,043
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |