മലപ്പുറം : നിലമ്പൂർ ആസ്ഥാനമായി നിലവിൽ വന്ന കരിമ്പുഴ വന്യജീവി സങ്കേതത്തിന് ബഫർസോൺ ഉണ്ടാവില്ലെന്ന അധികൃതരുടെ ഉറപ്പ് പാഴ്‌വാക്കായതായി കെ.പി.സി.സി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്ത് പറഞ്ഞു. നിലവിൽ പ്രസിദ്ധീകരിച്ച ബഫർസോണിൽ മൂന്ന് വിദ്യാലയങ്ങളും 467 വീടുകളും 127 കെട്ടിടങ്ങളും അടക്കം 597 നിർമ്മിതികൾ ഉണ്ടെന്നാണ് വനംവകുപ്പ് വ്യക്തമാക്കുന്നത്. കരിമ്പുഴയ്ക്ക് ചുറ്റുമുള്ള കരുളായി, അമരമ്പലം, വഴിക്കടവ്, ചോക്കാട്, കാളികാവ് പഞ്ചായത്തുകളിലെ ജനവാസ മേഖലകളും ബഫർസോൺ പരിധിയിൽ പെടുമെന്ന ആശങ്കയുണ്ട്. ജി.പി.എസ്, ഉപഗ്രഹ സർവേയ്ക്ക് പകരം സർവേ നമ്പറും കെട്ടിട വിവരങ്ങളും ഉൾപ്പെടുത്തിയുള്ള ഫീൽഡ് സർവേ കൂടി നടത്തിയാലേ ഇതിന്റെ ഭീകരത വ്യക്തമാകൂ. ഈ വിവരങ്ങൾ മാപ്പിൽ നൽകാത്തതിനാൽ പരാതി നൽകാൻപോലും കഴിയാത്ത അവസ്ഥയാണ്. ജനുവരി ഏഴു വരെയാണ് പരാതി നൽകാനുള്ള സമയപരിധി. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ വിളിച്ചുചേർത്ത ബഫർസോൺ മേഖലയിലെ പഞ്ചായത്ത് പ്രസിഡന്റുമാരുടെ യോഗത്തിൽപോലും പഞ്ചായത്ത് പരിധിയിലെ സ്ഥലങ്ങൾ കണ്ടെത്താനുള്ള സർവേ നമ്പറോ കെട്ടിട നമ്പറോ നൽകാൻ വനംവകുപ്പിനായിട്ടില്ല.
കരിമ്പുഴ വന്യജീവി സങ്കേതം കൊണ്ടുവരുന്നതിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ചിരുന്നയാളാണ് ആര്യാടൻ മുഹമ്മദ്. എന്നാൽ ഒന്നാം പിണറായി സർക്കാരിന്റെ കാലത്താണ് മലയോര ജനതയെ വഞ്ചിച്ച് കരിമ്പുഴ വന്യജീവി സങ്കേതം വളഞ്ഞ വഴിയിലൂടെ കൊണ്ടുവന്നത്.
മലയോര ജനതയെ കബളിപ്പിച്ച് ജനവാസ മേഖലകളെ ബഫർസോണിൽ ഉൾപ്പെടുത്തിയ നീക്കം അനുവദിക്കില്ലെന്നും ഇതിനെതിരെ ശക്തമായ ജനകീയ പ്രക്ഷോഭത്തിന് തുടക്കംകുറിക്കുമെന്നും ആര്യാടൻ ഷൗക്കത്ത് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |