കബളിപ്പിക്കൽ ജി - പേ ലിങ്ക് അയച്ച്
തിരുവനന്തപുരം: കൊച്ചിയിലെ ഫ്ലാറ്റ് വാടകയ്ക്ക് നൽകാനുണ്ടെന്ന് റിയൽ എസ്റ്റേറ്റ് വെബ്സൈറ്റിൽ പരസ്യം നൽകിയ വ്യവസായിയെ 'സി.ആർ.പി.എഫിലെ ഉന്നത ഉദ്യോഗസ്ഥൻ' രാജസ്ഥാനിൽ നിന്ന് ഫോണിൽ വിളിച്ചു. കൊച്ചിയിലേക്ക് സ്ഥലം മാറ്റമുണ്ട്. വാടകയ്‌ക്ക് ഫ്ലാറ്റ് വേണം. വിവരങ്ങൾ വാട്സ്ആപ്പിൽ നൽകണം. സൈനിക യൂണിഫോമിലെ ഉദ്യോഗസ്ഥന്റെ പ്രൊഫൈൽ ചിത്രം വിശ്വസിച്ച ഫ്ലാറ്റുടമ വിവരങ്ങൾ നൽകി. വാടക സമ്മതിച്ചു. മൂന്നുമാസത്തെ അഡ്വാൻസ് ഒരു ലക്ഷം രൂപയും നൽകാമെന്നേറ്റു. പണം ട്രാൻസ്‌ഫർ ചെയ്യാൻ 'സി.ആർ.പി.എഫ് ഉദ്യോഗസ്ഥൻ' അയച്ച ഗൂഗിൾ പേ ലിങ്കിൽ ക്ലിക്ക് ചെയ്തതോടെ ഫ്ലാറ്റുടമയുടെ അക്കൗണ്ടിൽ നിന്ന് പണം നഷ്ടമായി. സ്വന്തം അക്കൗണ്ടിൽ ഒരു ലക്ഷം കാത്തിരുന്ന ഫ്ലാറ്റുടമ, 'സി.ആർ.പി.എഫ് ഉദ്യോഗസ്ഥന്റെ' നിർദ്ദേശപ്രകാരം മൂന്നുവട്ടം ലിങ്കിൽ ക്ലിക്ക് ചെയ്തു. സ്വന്തം അക്കൗണ്ടിൽ നിന്ന് മൂന്നു ലക്ഷം സ്വാഹ..!
സൈനികരുടെ പേരിൽ ഓൺലൈൻ പണത്തട്ടിപ്പ് വ്യാപകമാവുകയാണ്. മാസം 200ഓളം പരാതികൾ. കൂടുതലും തിരുവനന്തപുരം, കൊച്ചി, കൊല്ലം, കോഴിക്കോട് എന്നിവിടങ്ങളിൽ. വാടക വീടിന്റെ പരസ്യങ്ങളുപയോഗിച്ചാണ് തട്ടിപ്പ്. വാടകയും അഡ്വാൻസും ഉറപ്പിച്ച ശേഷം പണം അയയ്‌ക്കാൻ ഒരു ഗൂഗിൾ പേയ്മെന്റ് ലിങ്ക് അയച്ചുതരും. ഇതിൽ ക്ലിക്ക് ചെയ്ത് അഡ്വാൻസ് തുക വീട്ടുടമ തന്നെ ടൈപ്പ് ചെയ്യാൻ തട്ടിപ്പുകാർ ആവശ്യപ്പെടും. അടിക്കുന്ന തുക സ്വന്തം അക്കൗണ്ടിൽ നിന്ന് നഷ്ടമാവും. ഇടപാട് പൂർത്തിയായില്ലെന്ന് തെറ്റിദ്ധരിപ്പിച്ച് രണ്ടും മൂന്നും വട്ടം ഇത് ആവർത്തിക്കും. കൊല്ലത്തെ വീട്ടുടമയ്ക്ക് മൂന്നരലക്ഷമാണ് നഷ്ടമായത്.
തട്ടിപ്പുകാരെത്തേടി സൈബർ പൊലീസ് രാജസ്ഥാനിലെത്തിയപ്പോൾ, വിളിച്ച നമ്പറിന്റെയും പണംതട്ടിയ അക്കൗണ്ടിന്റെയും ഉടമകൾ ഫോണോ അക്കൗണ്ടോ ഇല്ലാത്ത പാവങ്ങൾ. ഈ വ്യാജ അക്കൗണ്ടുകളിൽ നിന്ന് ഡൽഹിയിലെ അക്കൗണ്ടുകളിലേക്ക് പണം മാറ്റും. നാഷണൽ സൈബർക്രൈം പോർട്ടലിൽ വിവരങ്ങൾ നൽകാമെന്നല്ലാതെ പൊലീസിന് അറസ്റ്റിനോ നടപടികൾക്കോ കഴിയുന്നുമില്ല.
രാജസ്ഥാൻ സംഘം
രാജസ്ഥാൻ, ഡൽഹി, ഹരിയാന സംസ്ഥാനങ്ങളിലെ ഉൾനാടൻ ഗ്രാമങ്ങളാണ് തട്ടിപ്പുകാരുടെ താവളം. രാജസ്ഥാനിലെ ഭരത്പൂർ ജില്ലയിൽ കാമൻ, മേവാത്ത് എന്നിവിടങ്ങളിലെ തട്ടിപ്പുകാരെ സൈബർ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
സാധാരണക്കാരുടെ ഫോൺനമ്പർ ഹാക്ക് ചെയ്തോ, അവരുടെ പേരിലെടുത്ത വ്യാജ അക്കൗണ്ടുപയോഗിച്ചോ ആണ് തട്ടിപ്പ്. സമൂഹമാദ്ധ്യമങ്ങളിലെ സേനാഉദ്യോഗസ്ഥരുടെ ചിത്രമെടുത്ത് പ്രൊഫൈലാക്കും.
വിളിക്കാം 1930ൽ
ഓൺലൈൻ തട്ടിപ്പിൽ പണം നഷ്ടമായാൽ 1930 നമ്പറിൽ പരാതിപ്പെടാം.
https://cybercrime.gov.in ദേശീയപോർട്ടലിൽ പരാതി രജിസ്റ്റർ ചെയ്യാം
19പൊലീസ് ജില്ലകളിലെയും സൈബർ സ്റ്റേഷനുകളിൽ പരാതിപ്പെടാം
സ്റ്റേഷനുകളുടെ ഇ-മെയിൽ https://keralapolice.gov.in വെബ്സൈറ്റിൽ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |