ന്യൂഡൽഹി: കൊടും ശൈത്യത്തിൽ നിന്ന് ഡൽഹിയടക്കമുള്ള ഉത്തരേന്ത്യൻ പ്രദേശങ്ങൾക്ക് താത്കാലിക ആശ്വാസം. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ കുറഞ്ഞ താപനില 5 ഡിഗ്രി സെൽഷ്യസ് ഉണ്ടായിരുന്നത് ഇന്നലെ 6.3 ഡിഗ്രിയായി. എന്നാൽ ഈ വ്യതിയാനം താത്കാലികമാണെന്ന് കാലാവസ്ഥ വിദദ്ധർ വ്യക്തമാക്കി.
ഇന്നലെ താപനില രണ്ട് ഡിഗ്രി സെൽഷ്യസ് ഉയർന്നതായി ഐ.എം.ഡി കേന്ദ്രങ്ങൾ വ്യക്തമാക്കി. പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളിൽ ഇത് അഞ്ച് ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നിട്ടുണ്ട്. അതുപോലെ വടക്കൻ രാജസ്ഥാനിലും ശൈത്യം കുറഞ്ഞു. ഇന്ന് വീണ്ടും മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാദ്ധ്യതയുണ്ടെന്നും കടുത്ത ശൈത്യത്തിൽ നിന്ന് ഇത് ആശ്വാസം നൽകുമെന്നും ഐ.എം.ഡി കേന്ദ്രങ്ങൾ വ്യക്തമാക്കി.
പടിഞ്ഞാറൻ കാറ്റിലുണ്ടായ മാറ്റമാണ് ശൈത്യം കുറയാനുള്ള കാരണമായി വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്. എന്നാൽ ചൊവ്വാഴ്ച ഡൽഹിയിലെ താപനില നൈനിറ്റാൾ (7.2), ഡെറാഡൂൺ (7) പോലുള്ള മേഖലകളെക്കാൾ കുറഞ്ഞ 5.6 ഡിഗ്രി സെൽഷ്യസിൽ എത്തിയിരുന്നു. ഉത്തരേന്ത്യൻ സമതലങ്ങളിലൂടെ വീശുന്ന പടിഞ്ഞാറൻ കാറ്റ് സൂര്യപ്രകാശം കുറയാനും കനത്ത മൂടൽമഞ്ഞിനും ശൈത്യതരംഗത്തിനും കാരണമാകുന്നതായി കാലാവസ്ഥ വിദഗ്ദ്ധർ പറയുന്നു.
ശൈത്യതരംഗത്തിൽ ഇന്നലെയുണ്ടായ കുറവ് ഹ്രസ്വമാണെന്ന് സ്കൈമെറ്റ് വെതർ വൈസ് പ്രസിഡന്റ് (മെട്രോളജി ആൻഡ് ക്ലൈമറ്റ് ചേഞ്ച്) മഹേഷ് പലാവത്ത് പറഞ്ഞു. ഡൽഹി സഫ്ദർജംഗ് മേഖലയിൽ ഉയർന്ന താപനില 21.8 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി.
ഡൽഹിയിൽ 100 വിമാനങ്ങൾ വഴി തിരിച്ച് വിട്ടു
കനത്ത മൂടൽമഞ്ഞും ശീതക്കാറ്റും കാരണം ഡൽഹി വിമാനത്താവളത്തിൽ ഇറങ്ങേണ്ട 100 വിമാനങ്ങൾ വഴിതിരിച്ചു വിട്ടു. ക്രിസ്മസ്, പുതുവർഷം അവധിക്കാല തിരക്കും വിമാനങ്ങളുടെ വൈകലും വഴിതിരിച്ചുവിടലും കാരണം ആയിരക്കണക്കിന് യാത്രക്കാരാണ് ഡൽഹി ഉൾപ്പെടെയുള്ള ഉത്തരേന്ത്യൻ വിമാനത്താവളങ്ങളിൽ ബുദ്ധിമുട്ടനുഭവിക്കുന്നത്.
ഡൽഹി ഇന്ദിരാഗാന്ധി ഇന്റർനാഷണൽ എയർപോർട്ടിൽ നിന്ന് മാത്രം 100ലധികം വിമാനസർവീസുകളാണ് വൈകിയത്. ചില വിമാനങ്ങൾ അടുത്തുള്ള വിമാനത്താവളങ്ങളിലേക്ക് വഴി തിരിച്ചു വിട്ടു. പശ്ചിമ ബംഗാളിലെ ബാഗ്ഡോഗ്ര വിമാനത്താവളത്തിൽ നിന്നുള്ള സർവീസുകൾ തിങ്കളാഴ്ച ആറ് മണിക്കൂർ വൈകിയത് നൂറിലേറെ യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കി. ഇന്നലെ ഏറെ വൈകിയും ഡൽഹി വിമാനത്താവളത്തിലെ ഫ്ലൈറ്റ് ഇൻഫർമേഷൻ ഡിസ്പ്ലേ സിസ്റ്റമനുസരിച്ച് 18 ലധികം വിമാനങ്ങൾ 12 മണിക്കൂർ വരെ വൈകുമെന്ന് സൂചിപ്പിക്കുകയാണ്.
കനത്ത മൂടൽമഞ്ഞ് കാരണം കാഴ്ച മറയുന്നതാണ് സർവീസുകൾ യഥാസമയം നടത്താൻ കഴിയാതെ പോയത്. ഒപ്പം വിമാനകമ്പനികൾ സി.എ.ടി മൂന്ന് വിഭാഗത്തിൽ മതിയായ ജീവനക്കാരെ വിന്യസിക്കാത്തതും പ്രതിസന്ധി രൂക്ഷമാക്കി. സി.എ.ടി മൂന്ന് ഇൻസ്ട്രുമെന്റ് ലാൻഡിംഗ് സിസ്റ്റം പ്രവർത്തിപ്പിക്കാനായാൽ കാഴ്ചക്കുറവുള്ള സമയത്തും വിമാനം സുരക്ഷിതമായി ഇറക്കാൻ കഴിയും. 15 മീറ്റർ ഉയരത്തിൽ നിന്ന് 50 മീറ്റർ വരെ റൺവേ വിഷ്വൽ റേഞ്ചിൽ വിമാനം ലാൻഡ് ചെയ്യാനാകും. യാത്രക്കാർ കമ്പനികളുമായി ബന്ധപ്പെട്ട് വിമാനങ്ങളുടെ നിലവിലുള്ള സ്റ്റാറ്റസ് പരിശോധിക്കണമെന്ന് ഡൽഹി ഇന്റർനാഷണൽ എയർ പോർട്ട് ലിമിറ്റഡ് നിർദ്ദേശിച്ചു.
വിസ്താര, ഇൻഡിഗോ, സ്പൈസ് ജെറ്റ് തുടങ്ങിയ വിമാന കമ്പനികൾ യാത്രക്കാർക്കുണ്ടായ ബുദ്ധിമുട്ടിൽ ഖേദം പ്രകടിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |