കൽപ്പറ്റ: '' ശ്രീകൃഷ്ണനായി വരണമെന്നായിരുന്നു ആഗ്രഹം. നിയോഗം ദമയന്തിയാകാനാണ്. അതും കണ്ണന്റെ തിരുമുമ്പിൽ!. ഒരു കലാകാരിക്ക് മറ്റെന്ത് ഭാഗ്യം..."
വയനാട് ജില്ലാകളക്‌ടർ എ. ഗീതയുടെ കണ്ണുകൾ സന്തോഷം കൊണ്ട് നിറഞ്ഞു. പുതുവർഷമായ ഞായറാഴ്ച സന്ധ്യയ്ക്ക് ഗുരുവായൂരിൽ കണ്ണന്റെ മുന്നിൽ ഗീത ദമയന്തിയാവും. വയനാടിന്റെ ദേശീയോത്സവമായ ശ്രീ വളളിയൂർക്കാവ് ആറാട്ട് മഹോത്സവത്തിൽ ഗീത അവതരിപ്പിച്ച ദമയന്തി വേഷം സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരുന്നു.
കഥയിൽ പന്ത്രണ്ടുകാരിയാണ് ദമയന്തി. ആ ഭാവമാണ് അമ്പതുകാരിയായ കളക്ടർ ചെയ്തത്. ഉദ്യാനത്തിൽ സഖിമാരോടൊപ്പം നൃത്തം ചെയ്തു പ്രവേശിക്കുകയാണ് ദമയന്തി. നളമഹാരാജാവിനെ കുറിച്ചറിഞ്ഞ് വികാര വിവശയാകുന്നുണ്ട്. അതിനിടെ ആകാശത്ത് ഒരു ശോഭ. ദമയന്തിക്ക് സന്തോഷം. അത് എന്താണെന്ന് സഖിമാരോട് ആരായുന്നു. മിന്നൽ കൊടിയാണെന്ന് ഒരു സഖി. ചന്ദ്രമണ്ഡലമാണെന്ന് മറ്റൊരു സഖിയും. അതൊന്നുമല്ല, സുവർണ അരയന്നം പറന്നുവരികയാണെന്നും കണ്ണിൽ അമൃത് നിറഞ്ഞൊഴുകുകയാണെന്നും ദമയന്തി. അത് ഹംസമായിരുന്നു. ദമയന്തിയും സഖിമാരും ഹംസത്തിനടുത്തേക്ക്... ഇത്രയും ഭാഗമാണ് വളളിയൂർക്കാവിൽ അവതരിപ്പിച്ചത്. അതിന്റെ പൂർണരൂപമാണ് ഗുരുവായൂരിൽ അവതരിപ്പിക്കുന്നത്.
ജോലിത്തിരക്കിലും കല
നിരവധി ജോലിത്തിരക്കുമായി രാത്രി എട്ട് മണിവരെ കളക്ടറേറ്റിൽ. ജില്ലയുടെ മുക്കിലും മൂലയിലും ഓടിയെത്തും. രാത്രി ഒമ്പത് മണിക്ക് ശേഷമാണ് കലയുടെ പിന്നാലെയുളള യാത്ര.
ഗീതയ്ക്കും സഹോദരി പ്രീതക്കും അമ്മ അമ്മിണിയാണ് വഴികാട്ടി. ഒന്നര വയസുളളപ്പോൾ പൊലീസ് ഉദ്യോഗസ്ഥനായ അച്ഛൻ സുകുമാരൻ നായർ അപകടത്തിൽ മരിച്ചു. അമ്മ രണ്ടാമത് വിവാഹം കഴിച്ചു.
1988ൽ ക്ളാർക്കായാണ് ഗീത സർവീസിൽ കയറിയത്. കളക്ടർ ആവും മുമ്പ് അഞ്ച് തസ്തികകളിൽ ജോലി ചെയ്തു. ഭർത്താവ് റിട്ടയേഡ് ലേ സെക്രട്ടറി തിരുവനന്തപുരം പാച്ചല്ലൂർ സ്വദേശി എസ്. ജയകുമാർ. മകൻ ബംഗളൂരുവിൽ ഐ.ടി ഉദ്യോഗസ്ഥനായ വിശ്വനാഥൻ.
# നളചരിതം ഒന്നാം ദിവസത്തിലെ ചെറിയൊരു ഭാഗമാണ് വളളിയൂർക്കാവിൽ കളക്ടർ അവതരിപ്പിച്ചത്. ഹംസത്തോടൊപ്പമുള്ള ഒന്നരമണിക്കൂർ രംഗമാണ് ഇത്തവണ അവതരിപ്പിക്കുന്നത്. പാട്ട് കോട്ടക്കൽ സന്തോഷ്, വിനീഷ്. ചെണ്ട കോട്ടക്കൽ വിജയരാഘവനും മദ്ദളം കോട്ടക്കൽ പ്രദീഷും.
കോട്ടക്കൽ സി.എം. ഉണ്ണികൃഷ്ണനാണ്
ജില്ലാ കളക്ടറുടെ ഗുരു
#
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |