കാസർകോട്: ജില്ലയിലെ മണൽ മാഫിയ സംഘങ്ങളിൽ നിന്ന് വ്യാപകമായി പണപ്പിരിവ് നടത്തുന്ന പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി എടുക്കുന്നതിന് ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്‌സേന നീക്കം തുടങ്ങി. കുമ്പള, ബദിയടുക്ക, മഞ്ചേശ്വരം പൊലീസ് സ്റ്റേഷൻ പരിധികളിൽ പുഴ മണൽ അടക്കം ഊറ്റിയെടുത്ത് കടത്തികൊണ്ടുപോകുന്നതിന് വഴിയൊരുക്കി നൽകുന്നതിന് പൊലീസ് ഉദ്യോഗസ്ഥർ തന്നെ ഒത്താശ ചെയ്തുകൊടുക്കുന്നു എന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ടുകളെ തുടർന്നാണ് 'വേലി തന്നെ വിളവ് തിന്നുന്നത് ' തടയാൻ പൊലീസ് തലപ്പത്ത് ഓപ്പറേഷൻ തുടങ്ങിയത്.
മണൽ മാഫിയ സംഘങ്ങൾ പൊലീസ് ഉദ്യോഗസ്ഥരിൽ പലർക്കും വൻതുക കൃത്യമായി സ്റ്റേഷനിലും രഹസ്യ കേന്ദ്രങ്ങളിലും എത്തിച്ചു കൊടുക്കുന്നുണ്ട് എന്നാണ് വിവരം ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം ഏതാനും പൊലീസ് ഉദ്യോഗസ്ഥരെ ജില്ലാ പൊലീസ് മേധാവി നേരിട്ട് സ്ഥലംമാറ്റിയിരുന്നു. മണൽ കടത്തുസംഘങ്ങളുമായി വഴിവിട്ട ബന്ധമുള്ളത് കൊണ്ടാണ് എസ് .പിയുടെ കർശന നടപടി ഉണ്ടായതെന്നാണ് സൂചന. മാഫിയ സംഘങ്ങളുമായി അനധികൃത ബന്ധങ്ങൾ വെച്ചുപുലർത്തുന്ന പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ ഇനിയും നടപടി ഉണ്ടാകുമെന്ന മുന്നറിയിപ്പും പൊലീസ് മേധാവി നൽകിയിട്ടുണ്ട്.
കാസർകോട് ഡി.സി.ആർ.ബി ഡിവൈ.എസ്.പി സി.എ അബ്ദുൾ റഹീമിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം രാത്രിയും പകലുമായി മിന്നൽ പരിശോധനക്ക് ഇറങ്ങിയപ്പോൾ വലിയ തോതിലുള്ള മണൽ കടത്താണ് പിടികൂടിയത്. നിരവധി തോണികളും വാഹനങ്ങളും പിടിച്ചെടുത്തിരുന്നു. ജില്ല പൊലീസ് മേധാവിയുടെ നിർദ്ദേശ പ്രകാരമാണ് ഡിവൈ.എസ്.പി തന്നെ നേരിട്ട് മണൽവേട്ടക്ക് ഇറങ്ങിയതെന്ന് പറയുന്നു. അതിന് ശേഷം ജോട്ക്കല്ലിലെ അനിധികൃത മണൽക്കടവിൽ മഞ്ചേശ്വരം ഇൻസ്‌പെക്ടർ എ സന്തോഷ് കുമാറിന്റെ നേതൃത്വത്തിൽ പരിശോധന നടത്തി മൂന്ന് ടിപ്പർ ലോറികൾ കസ്റ്റഡിയിലെടുക്കുകയും കടവ് തകർക്കുകയും ചെയ്തിരുന്നു. കുമ്പള ഇൻസ്‌പെക്ടർ ഇ.അനൂപ് കുമാറിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം മണൽ വേട്ടക്ക് ഇറങ്ങിയപ്പോൾ ആണ് തോക്കും തിരകളുമായി രണ്ടുപേരെ പിടികൂടാൻ കഴിഞ്ഞത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |