ഭുവനേശ്വർ: റഷ്യയുക്രൈൻ യുദ്ധത്തിനെതിരെ വ്യാഴാഴ്ച ഭുവനേശ്വർ റെയിൽവേ സ്റ്റേഷനിൽ പ്രതിഷേധിച്ച ശേഷം കാണാതായ റഷ്യൻ പൗരനെ ശനിയാഴ്ച പൊലീസ് കണ്ടെത്തി. റഷ്യയുടെ തലസ്ഥാന നഗരമായ മോസ്‌കോ സ്വദേശിയായ ഗ്ലാഗോലെവ് ആൻഡ്രൂവിനെയാണ് (58) കണ്ടെത്തിയത്. റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിന്റെ വിമർശകനായ ആൻഡ്രൂ 2016 മുതൽ ഇന്ത്യയിലുണ്ട്. ടൂറിസ്റ്റ് വിസയുടെ കാലാവധി അവസാനിച്ചതിന് ശേഷം അദ്ദേഹം അതിനായി അപേക്ഷിച്ചിരുന്നു. മൂന്ന് മാസമായി ഒഡീഷയിലായിരുന്ന ഇയാൾ പുരിയിലാണ്.
പുട്ടിന്റെ കടുത്ത വിമർശകനും എം.പിയുമായിരുന്നു പാവൽ ആന്റോവിനെയും സഹയാത്രികൻ വ്ലാഡിമിർ ബിഡെനോവിനെയും ഒഡീഷയിലെ ഹോട്ടലിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയതിനു പിന്നാലെയാണ് ആൻഡ്രൂവിനെ കാണാതായത് വിവാദമായിരുന്നു. ഭുവനേശ്വർ റെയിൽവേ സ്റ്റേഷനിൽ ഒരു മാസം മുമ്പ്, ‘ഞാൻ റഷ്യൻ അഭയാർഥിയാണ്. യുദ്ധത്തിനും പുട്ടിനുമെതിരാണ്. വീടില്ലാത്തവനായ എന്നെ ദയവായി സഹായിക്കൂ" എന്നെഴുതിയ പ്ലക്കാർഡുമായി ഇയാളുണ്ടായിരുന്നു. ആന്റോവിന്റെയും ബിഡെനോവിന്റെയും മരണത്തിനു പിന്നാലെ പ്ലക്കാർഡ് പിടിച്ചുനിൽക്കുന്ന ഇയാളുടെ ചിത്രവും വൈറലായിരുന്നു. തുടർന്ന് പൊലീസ് ഇയാളുടെ പാസ്‌പോർട്ടും വിസയും പരിശോധിച്ച് ശരിവച്ചിരുന്നു.
ബിഡെനോവിനെ ഡിസംബർ 22ന് മുറിയിൽ മരിച്ച നിലയിലും ആന്റോവിനെ ഡിസംബർ 24ന് ഹോട്ടലിന്റെ മൂന്നാം നിലയിൽ നിന്നു വീണുമരിച്ച നിലയിലുമാണ് കണ്ടെത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |