വുഹാൻ: 2019ൽ ലോകത്തെയാകെ ഭീതിയിലാഴ്ത്തിയ കൊവിഡ് വ്യാപനത്തിന്റെ ഈറ്റില്ലമെന്ന് വിശേഷണമുള്ള ചൈനയിലെ വുഹാനിൽ ഇക്കുറി പുതുവത്സരാഘോഷത്തിന് ഒത്തു ചേർന്നത് ആയിരങ്ങൾ. ലോകരാജ്യങ്ങൾ കൊവിഡിന്റെ ഭീതിയിൽ നിന്നും പുറത്തെത്തിയെങ്കിലും ചൈനയിൽ ഇപ്പോഴും സ്ഥിതി ആശങ്കാജനകമാണ്. കടുത്ത നിയന്ത്രണങ്ങളിൽ ജനം പ്രതികരിച്ചു തുടങ്ങിയതോടെ ഏറെ വിവാദമായ സീറോകോവിഡ് നയം ചൈനീസ് സർക്കാർ പിൻവലിച്ചിരുന്നു. ഇതാണ് ജനത്തെ പുറത്തിറങ്ങാൻ പ്രേരിപ്പിച്ചത്.
പുതുവർഷം പിറന്ന് ക്‌ളോക്കിൽ 12 അടിച്ചപ്പോൾ വുഹാനിൽ തടിച്ചുകൂടിയവർ പാരമ്പര്യമനുസരിച്ച് ആകാശത്തേക്ക് ബലൂണുകൾ പറത്തിവിട്ടു. അതേസമയം ചൈനയിൽ നിലവിൽ രോഗം അതിവേഗത്തിലാണ് പടരുന്നത്. കൊവിഡ് മൂലം ചൈനയിൽ പ്രതിദിനം 9,000 ആളുകളെങ്കിലും മരണപ്പെടുന്നതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ചൈനയിൽ കൊവിഡ് ബാധിച്ച് മരിക്കുന്ന ആളുകളുടെ എണ്ണം ഇരട്ടിയായതായി ബ്രിട്ടൻ ആസ്ഥാനമായുള്ള ഗവേഷണ സ്ഥാപനമായ എയർഫിനിറ്റി പറയുന്നു. സീറോകൊവിഡ് നിയന്ത്രണങ്ങൾ ചൈന പിൻവലിച്ചതിന് ശേഷമാണ് മരണനിരക്ക് ഉയരുന്നത്. ചൈനീസ് വാക്സിന്റെ ഫലപ്രാപ്തി ഇല്ലായ്മയെയാണ് പലരും ചോദ്യം ചെയ്യുന്നത്.
ഈ മാസം പകുതിയോടെ ചൈനയിലെ കൊവിഡ് വ്യാപനം പ്രതിദിനം 3.7 ദശലക്ഷമായി ഉയർന്നേക്കാം. ചൈനയിൽ നിന്നും വരുന്ന യാത്രികർക്ക് കൊവിഡ് പരിശോധന വിവിധ രാജ്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ചൈനയിലേക്കുള്ള വിമാനയാത്ര വിലക്കുന്നതുൾപ്പടെയുള്ള തീരുമാനങ്ങൾ വരും ദിവസങ്ങളിൽ രാജ്യങ്ങൾ സ്വീകരിച്ചേക്കും. 2019ലും ചൈനയിൽ നിന്നുമെത്തിയ സഞ്ചാരികളാണ് യൂറോപ്പ് അടക്കമുള്ള രാജ്യങ്ങളിൽ കൊവിഡ് വൈറസ് ആദ്യമെത്തിച്ചത്. ഇവിടെ നിന്നുമാണ് ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലേക്ക് വൈറസ് എത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |