തളിപ്പറമ്പ്: ആരാലും ശ്രദ്ധിക്കപ്പെടാതെ നഗരമദ്ധ്യത്തിൽ നിന്ന കിണർ രൂപം മാറിയപ്പോൾ കണ്ണിന് വിരുന്നായി. അറ്റകുറ്റപ്പണി നടത്തി ഇത് ശുദ്ധികരിക്കുക കൂടി ചെയ്തതോടെ വരൾച്ച രൂക്ഷമാകുമ്പോൾ ഉപയോഗിക്കാൻ സാധിക്കുന്ന തരത്തിലേക്ക് കിണർ മാറുകയും ചെയ്തു.
തളിപ്പറമ്പ് ഹൈവേ മസ്ജിദിന് സമീപം പതിറ്റാണ്ടുകളായി സ്ഥിതി ചെയ്യുന്ന കിണറാണ് ഗ്രാമഫോണിന്റെ രൂപത്തിലേക്ക് മാറ്റിയത്. ജെ.സി.ഐ തളിപ്പറമ്പ് ഗോൾഡൻ ഡ്രീംസിന്റെ നഗരസഭ സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായാണ് നാല് ലക്ഷം ചിലവഴിച്ച് മനോഹരമാക്കിയത്.രണ്ട് മാസത്തോളമെടുത്ത് കോട്ടയം കറുകച്ചാൽ ചിത്രകലാ ആർട്ടിലെ കലാകാരൻമാരാണ് കിണറിന് പുതുമോടി നൽകിയത്. എ.ബി.സി മുഹമ്മദ് മദനി ആണ് ഇതിനായി സാമ്പത്തിക സഹായം നൽകിയത്.
തിരക്കേറിയ ദേശീയ പാതയോരത്തെ ഈ കിണറിന്റെ വലുപ്പം യാത്രക്കാർക്ക് ബുദ്ധിമുട്ടാകാറുണ്ട്. വാഹനപാർക്കിംഗിനും കടകളിലേക്ക് കയറുമ്പോഴും കിണർ തടസമാകാറുണ്ട്.ഇതിന് പരിഹാരമായാണ് കിണറിന്റെ വലുപ്പം കോൺക്രീറ്റിംഗിലൂടെ ചുരുക്കിയത് . എൺപതു വർഷങ്ങൾക്ക് മുമ്പ് പൊതുജനങ്ങൾക്ക് ഉപയോഗിക്കാൻ കെ.പി.അബൂബക്കർ ഹാജി വിട്ടു നൽകിയതായിരുന്നു കിണർ. കാല പഴക്കത്താൽ കിണറിന്റെ ചുറ്റുമതിൽ ഉൾപ്പെടെ തകർന്നുകിടക്കുകയായിരുന്നു . ഈ സാഹചര്യത്തിലാണ് അധികൃതരുടെ അനുമതിയോടെ ജെ.സി.ഐ കിണറിനെ പുതുക്കിപ്പണിയാൻ മുന്നോട്ടുവന്നത്.
നഗരത്തിൽ അലഞ്ഞു തിരിയുന്ന കന്നുകാലികൾക്ക് ദാഹമകറ്റാൻ പ്രദേശവാസികൾ കിണറിൽ നിന്ന് വെള്ളം കോരി നൽകാറുണ്ട്. ഇത് പരിഗണിച്ച് കന്നുകാലികൾക്ക് വെള്ളം കുടിക്കുന്നതിന് ഗ്രാമഫോണിന് സമീപം ഒരു കൈ നിർമ്മിച്ചിട്ടുണ്ട് .ഈ കൈയുടെ കുമ്പിളിൽ നിന്ന് കന്നുകാലികൾക്കും മറ്റു ജീവജാലങ്ങൾക്കും വെള്ളം കുടിക്കാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. കിണറിന്റെ മുകൾ ഭാഗം നെറ്റിനു മുകളിൽ സി.ഡി മാതൃകയാണുള്ളത്. ഇതിന്റെ ഒരു ഭാഗം ഉയർത്തിയാൽ വെള്ളം എടുക്കാം.
ഗ്രാമഫോൺ കിണർ ഇന്ന് രാവിലെ എട്ടരക്ക് എം.വി.ഗോവിന്ദൻ എം.എൽ.എ നാടിന് സമർപ്പിക്കും. ജെ.സി.ഐ ഭാരവാഹികളായ എസ്.ഷിഹാബുദീൻ, ജാഫർ ബദരിയ, അബ്ദു ജൗഹർ ,കെ.ഒ.അൻവർ എന്നിവരാണ് തളിപ്പറമ്പ് സൗന്ദര്യവത്ക്കരണ പദ്ധതിക്ക് നേതൃത്വം നൽകുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |