ന്യൂഡൽഹി: കോൺഗ്രസിന്റെ 85-ാമത് പ്ലീനറി സമ്മേളനം ഫെബ്രുവരി 24 മുതൽ ഫെബ്രുവരി 24 മുതൽ 26 വരെ ഛത്തീസ്ഗഡ് തലസ്ഥാനമായ റായ്പൂരിൽ നടക്കും. രാഷ്ട്രീയം, സാമ്പത്തികം, അന്താരാഷ്‌ട്രകാര്യങ്ങൾ, കൃഷി-കർഷകർ, സാമൂഹികനീതി ശാക്‌തീകരണം, യുവജനങ്ങളുടെ വിദ്യാഭ്യാസം, തൊഴിൽ തുടങ്ങിയവ ചർച്ച ചെയ്യുമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പത്രസമ്മേളനത്തിൽ പറഞ്ഞു.
അദ്ധ്യക്ഷൻ അടക്കം 25 അംഗ കോൺഗ്രസ് പ്രവർത്തക സമിതിയിലേക്കുള്ള തിരഞ്ഞെടുപ്പും പ്ളീനറിയിൽ നടക്കും. 12 പേരെ പാർട്ടി അദ്ധ്യക്ഷൻ നാമനിർദ്ദേശം ചെയ്യുകയും 12 പേരെ എ.ഐ.സി.സി അംഗങ്ങൾ തിരഞ്ഞെടുക്കുന്നതുമാണ് പതിവ്.
ഭരണഘടനയിൽ വരുത്തേണ്ട ഭേദഗതികളും പ്ളീനറി സെഷനിൽ നടത്തും.
ഭാരത് ജോഡോ യാത്ര ഇന്ന് പുനഃരാരംഭിക്കും
ഡിസംബർ 24ന് ഡൽഹിയിലെത്തിയ ഭാരത് ജോഡോ യാത്ര ഒരാഴ്‌ചത്തെ ഇടവേളയ്‌ക്ക് ശേഷം ഇന്ന് പുനഃരാരംഭിക്കും. രാഹുൽ ഗാന്ധി നേതൃത്വം നൽകുന്ന യാത്ര ഇതിനകം 3,122 കിലോമീറ്റർ പിന്നിട്ടെന്ന് കെ.സി. വേണുഗോപാൽ പറഞ്ഞു.
ഇന്ന് ഡൽഹിയിൽ നിന്ന് യു.പിയിലേക്ക് കടക്കുന്ന യാത്ര ഹരിയാന, പഞ്ചാബ്, ഹിമാചൽപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങൾ വഴി ജനുവരി 20ന് ജമ്മുകാശ്‌മീരിലെത്തും. ജനുവരി 30ന് ശ്രീനഗറിൽ സമാപിക്കും. യാത്ര കടന്നുപോകാത്ത സംസ്ഥാനങ്ങളിൽ അനുബന്ധ യാത്രകളും സംഘടിപ്പിക്കുന്നുണ്ടെന്ന് വേണുഗോപാൽ അറിയിച്ചു. ജനുവരി 26 മുതൽ രണ്ടുമാസം ഹാഥ് സെ ഹാഥ് ജോഡോ അഭിയാനും സംഘടിപ്പിക്കും.
നന്ദി പറഞ്ഞ് അഖിലേഷും മായാവതിയും
സമാജ്‌വാദിപാർട്ടി നേതാവ് അഖിലേഷ് യാദവും ബി.എസ്.പി നേതാവ് മായാവതിയും ഭാരത് ജോഡോ യാത്രയിലേക്കുള്ള കോൺഗ്രസ് ക്ഷണത്തിൽ നന്ദി രേഖപ്പെടുത്തി. യാത്ര ഉത്തർപ്രദേശിലെത്തുമ്പോൾ അണിചേരാനായിരുന്നു ക്ഷണം.
യാത്ര രാജ്യത്തിന്റെ സംസ്കാരത്തെ സംരക്ഷിക്കുക എന്ന ലക്ഷ്യം കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അഖിലേഷ് ആശംസാ സന്ദേശത്തിൽ പറഞ്ഞു. അഖിലേഷ് യാത്രയിൽ പങ്കെടുക്കില്ലെന്ന് സമാജ്‌വാദിപാർട്ടി നേരത്തെ അറിയിച്ചിരുന്നു. യാത്രയ്‌ക്ക് ആശംസ അറിയിച്ചെങ്കിലും പങ്കെടുക്കുമോ എന്ന് മായാവതി വ്യക്തമാക്കിയിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |