തൃശൂർ: വിവിധ വികസന പദ്ധതികൾ ആസൂത്രണം ചെയ്യാനും സാമൂഹിക സാമ്പത്തിക നയരൂപീകരണത്തിനുമായി നടത്തുന്ന കാർഷിക സെൻസസിന് ഒമ്പതിന് തുടക്കമാകും. എല്ലാ വാർഡുകളിലെയും എല്ലാ കെട്ടിടങ്ങളിലും എന്യൂമറേറ്റർമാർ നേരിട്ടെത്തി വിവരശേഖരണം നടത്തും. ആൻഡ്രോയിഡ് ഫോൺ ഉപയോഗിച്ച് ഡിജിറ്റലായാണ് സർവേ. ഇതിനായി 596 എന്യൂമറേറ്റർമാരെ കണ്ടെത്തി പരിശീലനം നൽകി. കേന്ദ്ര സർക്കാർ നടത്തുന്ന സർവേ സംസ്ഥാനത്ത് ഇക്കണോമിക്‌സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പാണ് നടപ്പാക്കുന്നത്. കാർഷിക ഭൂമിയുടെ വിസ്തൃതി, കൃഷിരീതികൾ, ജലസേചന രീതി, വളം, കീടനാശിനി ഉപയോഗം തുടങ്ങിയ വിവരങ്ങളാകും എന്യൂമറേറ്റർമാർ സർവേ ചെയ്യുക. ഈ വിവരങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് കാർഷിക വികസന പദ്ധതികളും നയരൂപീകരണവും ഉണ്ടാവുക. സർവേ വിജയിപ്പിക്കാനും പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കാനുമായി ജില്ലാതല ഏകോപന സമിതി യോഗം ചേർന്നു. ലാൻഡ് റവന്യു ഡെപ്യൂട്ടി കളക്ടർ പി.എ വിഭൂഷണൻ അദ്ധ്യക്ഷനായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |