കോഴിക്കോട്: ഓൺലൈൻ പഠനത്തിലൂടെ ചാക്യാരായി അരങ്ങിലെത്തിയ സഞ്ജയ് സന്തോഷിന്റെ കൂത്ത് കണ്ട സദസ്യരും വിധിയെഴുതി, സംശയില്യാ ഇവൻ നോടും. വിധിക്കും എ ഗ്രേഡ് തടുക്കാനായില്ല.
പാഞ്ചാലിയെ സ്വന്തമാക്കാൻ വില്ലുയർത്താനെത്തിയ അർജുനന്റെ കഥ സഞ്ജയ് ആട്ടത്തറയിൽ അവിസ്മരണീയമാക്കി.
ഇനി ഒരു കഥ പറയാം...
മൊബൈലിൽ ചാക്യാർകൂത്ത് കണ്ടപ്പോൾ തോന്നിയ ഇഷ്ടമാണ് സഞ്ജയിയെ കലാകേരളത്തിന്റെ നെറുകയിലെത്തിച്ചത്. യുട്യൂബിലെ പേരറിയാത്തെ ചാക്യാരെ ഗുരുവായി സ്വീകരിച്ച് പഠനം തുടങ്ങി. സബ് ജില്ലയിൽ മറ്റ് വെല്ലുവിളികൾ ഇല്ലാതിരുന്നതോടെ ജില്ല കലോത്സവത്തിലേക്ക്.
മിഴാവ് കൊട്ടാൻ ആളെ അന്വേഷിച്ചപ്പോൾ ചിട്ടവട്ടങ്ങളില്ലാതെ പഠിച്ച ഒരാൾക്ക് മിഴാവ് കൊട്ടാനില്ലെന്ന് മേളക്കാർ.
വഴികളടഞ്ഞ നിമിഷത്തിൽ സഞ്ജയിലെ പ്രതിഭയിൽ വിശ്വാസമുണ്ടായിരുന്ന സ്‌കൂളിലെ സംഗീത അദ്ധ്യാപകൻ ഇൻസാഫ് പ്രകടനം പകർത്തി മേളക്കാർക്കയച്ചു. പ്രകടനം കണ്ട അവർ വരാൻ തയ്യാറായി. മിനിട്ടുകൾ മാത്രം പരിശീലനം. ആട്ടത്തറയിൽ മിഴാവിന്റെ അകമ്പടിയിൽ അവൻ സീതയെ തേടിയ രാമന്റെ കഥ പറഞ്ഞ് ഒന്നാം സ്ഥാനം നേടി.
സംസ്ഥാന കലോത്സവത്തിനെത്തിയപ്പോൾ കഥമാറി. കേട്ടറിഞ്ഞവർ അവനെ സഹായിക്കാനെത്തി. അദ്ധ്യപകനായിരുന്ന പി.ശ്രീനിവാസൻ അവനെ ചാക്യാർ കൂത്ത് ഗുരു പൈങ്കുളം നാരായണ ചാക്യാരുടെ അടുത്തെത്തിച്ചു. പഠിക്കാനായി സഞ്ജയ് ഡിസംബറിൽ രണ്ട് തവണ ഷൊർണൂരിലേക്ക് പോയി. തിരിച്ചെത്തിയത് ലക്ഷണമൊത്ത ചാക്യാരായി.
വസ്ത്രം ഞൊറിഞ്ഞുടുത്ത് അരി, മഞ്ഞൾ, കരി എന്നിവ കൊണ്ട് മുഖമെഴുതി കാതിൽ കുണ്ഡലവും മറു കാതിൽ വെറ്റില തിരുക്കുമിട്ട് അവൻ നിറഞ്ഞാടി.
കൊടുവള്ളി എളയാറ്റിൽ എം.ജെ എച്ച്.എസ്.എസ് സ്‌കൂൾ ലീഡറാണ് സഞ്ജയ്. അദ്ധ്യാപകരായ സഫ്‌നയും ദിവ്യയുമാണ് അവന്റെ നേട്ടങ്ങൾക്ക് പിന്നിലെ കരുത്ത്. ജില്ല കലോത്സവത്തിന് എത്താൻ പറ്റാതിരുന്ന അച്ഛൻ സന്തോഷും അമ്മ സവിതയും എത്തിയത് സഞ്ജയ്ക്ക് ഇരട്ടി മധുരമായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |