മലയാളത്തനിമയുള്ള മണ്ണിന്റെ ഗന്ധം നിറഞ്ഞ ഗാനങ്ങൾ രചിച്ച ബീയാർ പ്രസാദ് ഇനി പാട്ടോർമ്മ
കേരനിരകളാടും ഒരു ഹരിത ചാരുതീരം... മഴത്തുള്ളികൾ പൊഴിഞ്ഞീടുമീ നാടൻ വഴി... ഇൗ പാട്ടുകൾ മാത്രം മതി ബീയാർ പ്രസാദ് എന്ന ഗാനരചയിതാവിന്റെ പ്രതിഭ അറിയാൻ. ഒരേസമയം കവിയും പാട്ടെഴുത്തുകാരനുമായി തിളങ്ങി ബീയാർ പ്രസാദ്. സാഹിത്യം പഠിച്ച ബീയാർ പ്രസാദ് എന്ന കുട്ടനാട്ടുകാരൻ തിരക്കഥാകൃത്താകാനാണ് സിനിമയിലേക്ക് എത്തുന്നത്.
സംഗീത് ശിവൻ സംവിധാനം ചെയ്ത ജോണി എന്ന കുട്ടികളുടെ ചിത്രത്തിന് തിരക്കഥ എഴുതി തുടക്കം.സിനിമയുടെ കഥ പറയാൻ ഗുഡ് നൈറ്റ് മോഹന്റെ ശുപാർശയിൽ ഒരു ദിവസം സംവിധായകൻ പ്രിയദർശന്റെ അടുത്തു പോയി . ഒരു പാട്ട് എഴുതാൻ പ്രസാദിനോട് പ്രിയദർശൻ ആവശ്യപ്പെട്ടു. കിളിച്ചുണ്ടൻ മാമ്പഴം എന്ന മോഹൻലാൽ - പ്രിയദർശൻ ചിത്രത്തിൽ പ്രസാദിന്റെ രചനയിൽ ഒന്നാനാം കുന്നിന് മേലെ, കസവിന്റെ തട്ടമിട്ട്, ഒന്നാം കിളി പൊന്നാൻകിളി, വിളക്ക് കൊളുത്തി വരും തുടങ്ങിയ സൂപ്പർ ഹിറ്റ് ഗാനങ്ങൾ പിറന്നു.കസവിന്റെ തട്ടമിട്ട് എന്ന ഗാനത്തിലൂടെയാണ് വിനീത് ശ്രീനിവാസൻ പിന്നണി ഗായകനാകുന്നത്. വിദ്യാസാഗറിന്റെ സംഗീതം പാട്ടിൽ അലതല്ലി.കിളിച്ചുണ്ടൻ മാമ്പഴത്തിനുമുൻപ് സീതാകല്യാണം എന്ന ചിത്രത്തിന് പാട്ടെഴുതിയെങ്കിലും ആ ചിത്രം വർഷങ്ങൾ കഴിഞ്ഞാണ് റിലീസായത്. ശ്രോതാക്കൾ ബീയാർ പ്രസാദ് എന്ന ഗാനനെഴുത്തുകാരനെ തിരിച്ചറിയുന്നത് കിളിച്ചുണ്ടൻ മാമ്പഴം എന്ന ചിത്രത്തിലെ പാട്ടിലൂടെയാണ്. ജലോത്സവം സിനിമയിൽ കേര നിരകളാടും എന്ന ഗാനം പിറന്നപ്പോൾ കേരളത്തിന്റെ പ്രകൃതി സൗന്ദര്യവും കുട്ടനാടിന്റെ ജലതാളവും നിറഞ്ഞുതുളമ്പി. പ്രിയദർശന്റെ വെട്ടം സിനിമയിലും പിറന്നു സൂപ്പർഹിറ്റ് ഗാനങ്ങൾ. ഒരു കാതിലോല ഞാൻ കണ്ടീല, ഇല്ലത്തെ കല്യാണത്തിന് മാറാപ്പും തോളിൽകെട്ടി, മഴത്തുള്ളികൾ പൊഴിഞ്ഞീടുമീ നാടൻവഴി എന്നീ ഗാനങ്ങൾ ശ്രോതാക്കളുടെ നാവിൻത്തുമ്പിൽനിറഞ്ഞു നിൽക്കുന്നു. വാമനപുരം ബസ് റൂട്ട് , ഇവർ, ഇരുവട്ടംമണവാട്ടി, സർക്കാർ ദാദ, ലങ്ക,ഹായ്, ജയം, കുഞ്ഞളിയൻ, തത്സമയം ഒരു പെൺകുട്ടി തുടങ്ങി മുപ്പതിൽപ്പരം ചിത്രങ്ങളിൽ 200 ഒാളംപാട്ടൊരുക്കി. അഞ്ചുവർഷംമുൻപ് തട്ടുംപുറത്ത് അച്യുതനാണ് അവസാനം ഗാനരചന നിർവഹിച്ച ചിത്രം. നിരവധി ആൽബങ്ങൾക്കും ഗാനരചന നിർവഹിച്ചു.
ഹരിതശോഭനിറഞ്ഞ ഒരുപിടി പാട്ടുകൾ സമ്മാനിച്ചാണ് ബീയാർ പ്രസാദിന്റെ മടക്കം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |