ബമ്പർ അടിച്ചില്ലെങ്കിൽ ടിക്കറ്റ് വിലയുടെ പകുതി വാഗ്ദാനം ചെയ്യുന്നു
ആലപ്പുഴ: ക്രിസ്മസ്, ന്യൂ ഇയർ ബമ്പർ നറുക്കെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കേ ഓൺലൈൻ ലോട്ടറി തട്ടിപ്പ് വ്യാപകമായതായി പരാതി. സോഷ്യൽ മീഡിയ സൈറ്റുകൾ വഴിയാണ് അനധികൃത വില്പന. കേരളത്തിൽ തൊഴിൽ തേടിയെത്തിയ അന്യ സംസ്ഥാന തൊഴിലാളികളാണ് ഇത്തരം തട്ടിപ്പിൽ കുടുങ്ങുന്നവരിലേറെയും.
ലോട്ടറി സംബന്ധിച്ച് സൈറ്റുകളിൽ പ്രത്യക്ഷപ്പെടുന്ന നമ്പരുകളിലേക്ക് ബന്ധപ്പെടുന്നവരിൽ നിന്ന് വിലാസവും, ഡിജിറ്റൽ പേയ്മെന്റ് സംവിധാനം വഴി പണവും കൈപ്പറ്റിയ ശേഷം ലോട്ടറിയുടെ ഫോട്ടോ വാട്സപ്പിൽ അയച്ചു കൊടുക്കും. ഒറിജിനൽ ലോട്ടറി തപാലിൽ അയക്കുമെന്ന് വാഗ്ദാനം നൽകി പറ്റിക്കുന്നതാണ് പതിവ്. ഒന്നിലധികം പേർക്ക് ഒരേ ടിക്കറ്റിന്റെ പടം അയച്ചും കബളിപ്പിക്കുന്നുണ്ട്. ലോട്ടറി അടിച്ചില്ലെങ്കിൽ തുകയുടെ പകുതി തിരികെ നൽകുമെന്ന വാഗ്ദാനത്തിലാണ് അന്യസംസ്ഥാനക്കാരെ കുടുക്കുന്നത്. വാട്സാപ്പിൽ ഫോട്ടോയായി ലഭിക്കുന്ന നമ്പരിന് യഥാർത്ഥത്തിൽ സമ്മാനം ലഭിച്ചാൽ പോലും അവകാശവാദം ഉന്നയിക്കാനാവാത്ത വിധം പ്രതിസന്ധിയിലാകുമെന്ന് വൈകിയാണ് പലരും തിരിച്ചറിഞ്ഞത്.
വിലക്കുറവിന്റെ പേരിൽ തട്ടിപ്പ്
കേരള ഭാഗ്യക്കുറിയുടെ ബമ്പർ ഒഴിച്ചുള്ള ടിക്കറ്റുകളുടെ വിലകുറച്ചുള്ള ഓൺലൈൻ വില്പനയും തകൃതിയാണ്. 40 രൂപ ടിക്കറ്റ് 35 രൂപയ്ക്ക് വിൽക്കും. അവസാന നാലക്കം ഒരേ രീതിയിൽ വരുന്ന 12 ടിക്കറ്റുകളടങ്ങുന്ന സെറ്റ് ലോട്ടറിക്ക് 420 രൂപയാണ് വില ഈടാക്കുന്നത്. ചില സ്ഥാപനങ്ങൾ അവരുടെ പ്രചാരണത്തിന്റെ ഭാഗമായി ലോട്ടറി ടിക്കറ്റുകൾ സമ്മാനമായി നൽകുന്നതും ലോട്ടറി വകുപ്പിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇതും നിയമലംഘനമായാണ് കണക്കാക്കപ്പെടുന്നത്. 2011ലെ കേരള സംസ്ഥാന ലോട്ടറി റെഗുലേഷൻ അമെൻഡ്മെന്റ് റൂൾ പ്രകാരവും കേന്ദ്ര പേപ്പർ ലോട്ടറി റെഗുലേഷൻ ആക്ട് പ്രകാരവും ഇത്തരത്തിലുള്ള ഇടപാടുകൾ നിയമവിരുദ്ധമാണ്. പണം നൽകി നേരിട്ട് മാത്രമേ ലോട്ടറി വാങ്ങാവൂ എന്നാണ് നിയമം.
വില്പനക്കാരും കബളിപ്പിക്കപ്പെടുന്നു
വനിതാ വിൽപ്പനക്കാരെ കബളിപ്പിച്ച് പണവും ലോട്ടറിയും തട്ടിയെടുക്കുന്ന സംഭവങ്ങളും ആവർത്തിക്കപ്പെടുന്നുണ്ട്. ലോട്ടറി ടിക്കറ്റുകൾ സെറ്റായി കൈയിൽ വാങ്ങിയ ശേഷം അതിനിടയിൽ നിന്നും ടിക്കറ്റ് തട്ടിയെടുക്കുന്നതാണ് പതിവ്. ബൈക്കിൽ ഹെൽമറ്റും മാസ്ക്കും ധരിച്ചെത്തുന്നവർ ടിക്കറ്റുകൾ വാങ്ങിയശേഷം പണം നൽകാതെ കടന്ന സംഭവങ്ങളുമുണ്ട്.
ലോട്ടറി അടിച്ചില്ലെങ്കിൽ പണം തിരികെ ലഭിക്കുമെന്ന തരത്തിൽ വരുന്ന പരസ്യങ്ങളിലാണ് അന്യ സംസ്ഥാന തൊഴിലാളികൾ കുടുങ്ങുന്നത്. കഴിഞ്ഞ ദിവസമാണ് പലരും ഇത്തരത്തിൽ ലോട്ടറിക്ക് പണം അയക്കുന്നതായി അറിഞ്ഞത്. തട്ടിപ്പാണെന്ന് പറഞ്ഞു മനസിലാക്കിയതോടെ പണം അടയ്ക്കാനിരുന്നവർ പിൻമാറി
-സോമശേഖരൻ, കോൺട്രാക്ടർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |