ആലപ്പുഴ : കരിഞ്ചന്തയിലേക്ക് കടത്താൻ കരുവാറ്റയിലെ സ്വകാര്യ ഷെഡിൽ സൂക്ഷിച്ചിരുന്ന 1400 കിലോ റേഷനരി കണ്ടെടുത്ത സംഭവത്തിൽ ജില്ലാ സപ്‌ളൈ ഓഫീസർ ഇതുവരെ കളക്ടർക്ക് റിപ്പോർട്ട് കൈമാറിയില്ല. കാർത്തികപ്പള്ളി താലൂക്ക് സപ്‌ളൈ ഓഫീസിൽ നിന്ന് കഴിഞ്ഞ ദിവസം റിപ്പോർട്ട് ലഭിച്ചെങ്കിലും ഗുണനിലവാര പരിശോധന ഫലം വൈകുന്നതാണ് കളക്ടർക്ക് റിപ്പോർട്ട് കൈമാറാൻ വൈകുന്നതിന് പിന്നിലെന്ന് ജില്ലാ സപ്‌ളൈ ഓഫീസർ ടി.ഗാനദേവി പറഞ്ഞു.
കഴിഞ്ഞ ശനിയാഴ്ചയാണ് ജില്ലാ സപ്‌ളൈ ഓഫീസറുടെ നേതൃത്വത്തിൽ റേഷനിംഗ് ഇൻസ്‌പെക്ടർമാർ ഉൾപ്പെട്ട സംഘം കരുവാറ്റ എസ്.എൻ കടവിന് സമീപം മുജീബിന്റെ ഉടമസ്ഥതയിലുള്ള ഷെഡിൽ മിന്നൽ പരിശോധന നടത്തി റേഷനരി പിടിച്ചെടുത്തത്. പിടിച്ചെടുത്ത അരി സപ്‌ളൈകോയുടെ ഗോഡൗണിൽ സൂക്ഷിച്ചിരിക്കുകയാണ്. കണ്ടെടുത്ത അരിയുടെ ഉപയോഗം സംബന്ധിച്ച് തുടർ നടപടി സ്വീകരിക്കണമെങ്കിൽ കളക്ടറുടെ അനുമതി വേണം. ഇതിനായി കാർത്തികപ്പള്ളി താലൂക്ക് സപ്‌ളൈ ഓഫീസിൽ നിന്ന് ക്വാളിറ്റി കൺട്രോളറും റിപ്പോർട്ട് നൽകണം.
ക്വാളിറ്റി കൺട്രോളറുടെ റിപ്പോർട്ട് പലതവണ ആവശ്യപ്പെട്ടിട്ടും ലഭിച്ചിട്ടില്ല. ആറുമാസം മുമ്പും റേഷൻ ഭക്ഷ്യധാന്യങ്ങൾ മുജീബിന്റെ കെട്ടിടത്തിൽ നിന്ന് കണ്ടെടുത്തിരുന്നു. കരിഞ്ചന്തയിലേക്ക് അരികടത്തുന്ന സംഘങ്ങളുമായി ഉദ്യോഗസ്ഥർക്ക് ബന്ധമുണ്ടെന്ന ആരോപണവും നിലനിൽക്കുന്നുണ്ട്. മാവേലിക്കര, ചെങ്ങന്നൂർ എന്നിവിടങ്ങളിൽ നിന്ന് പിടിച്ചെടുത്ത അരിയുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ കളക്ടർക്ക് കൈമാറിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് പൊലീസിന്റെയും സിവിൽ സപ്ളൈസ് വകുപ്പിന്റെയും വിജിലൻസുകൾ പ്രത്യേകം അന്വേഷണം നടത്തുന്നതായും ജില്ല സപ്ളൈ ഓഫീസർ ഗാനാദേവി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |