ഇടുക്കി കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ഡാമുകളുള്ള ജില്ലയാണ് നെല്ലറയായ പാലക്കാട്. ജലസേചനത്തിന് ഉപയോഗിക്കുന്ന 14 ഡാമുകളുണ്ട് പാലക്കാട്ട്. എന്നിരുന്നാലും വേനൽ ആരംഭത്തിൽ തന്നെ വരൾച്ചയും കുടിവെള്ള ക്ഷാമവും നെൽക്കൃഷിയുടെ ഉണക്ക് ഭീഷണിയുമെല്ലാം മാദ്ധ്യമങ്ങളുടെ പ്രധാന തലക്കെട്ടുകളാകുന്നത് പതിവാണ്. ജനുവരി അവസാനത്തോടെ തന്നെ ഭാരതപ്പുഴയും കൈവരികളും വറ്റിവരണ്ട് നീർച്ചാലാവുന്നതും പ്രധാന ഡാമുകളിലെല്ലാം ജലനിരപ്പ് താഴുന്നതുമാണ് പ്രധാന കാരണം. 14 ഡാമുകളുണ്ടായിട്ടും അതിന്റെ അനന്ത സാദ്ധ്യതകൾ പരീക്ഷിക്കാത്തതിനാൽ കഴിഞ്ഞ ഒരു പതിറ്റാണ്ടായി പാലക്കാട് ജില്ലയിൽ പുതിയ ജലസേചന പദ്ധതികളൊന്നും അനുവദിച്ചിട്ടില്ല, മുമ്പ് ആരംഭിച്ചതുപോലും നാളിതുവരെയും പൂർത്തിയാക്കിയിട്ടുമില്ല. പാലക്കാട്ടുകാരുടെ പതിറ്റാണ്ടായുള്ള ആവശ്യം കണക്കിലെടുത്താണ് നിലവിൽ കുരിയാർകുറ്റി - കാരപ്പാറ പദ്ധതി പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമം നടക്കുന്നത്. ഏറെ പ്രതീക്ഷയോടെയാണ് പദ്ധതിയെ പാലക്കാട്ടെ ജനത നോക്കിക്കാണുന്നത്.
കുരിയാർകുറ്റി -കാരപ്പാറ പദ്ധതി യാഥാർത്ഥ്യമായാൽ കിഴക്കൻ മേഖലയുടെ ഭാഗമായ മുതലമട പഞ്ചായത്തിലെ മീങ്കര, ചുള്ളിയാർ ഡാമുകളിലും മൂലത്തറ റെഗുലേറ്ററിലും കൃഷിക്കും കുടിവെള്ള വിതരണത്തിനുമായി യഥേഷ്ടം വെള്ളം ലഭ്യമാകും. ഒപ്പം ഭാരതപ്പുഴ, ചിറ്റൂർപ്പുഴ, ഗായത്രിപ്പുഴ എന്നിവ വേനൽക്കാലത്തും ജലസമൃദ്ധമാകും. നിലവിൽ കാലാവസ്ഥ വ്യതിയാനവും വന്യജീവി ആക്രമണവും ഉൾപ്പെടെ ഏറെ പ്രയാസം നേരിട്ട് രണ്ടാംവിള കൊയ്തെടുക്കുന്ന പാലക്കാട്ടെ കർഷകർക്ക് ജലദൗർലഭ്യം ഒരു പ്രതിസന്ധിയാകില്ല. മാത്രമല്ല, ആവശ്യമെങ്കിൽ മൂന്നാംവിളയെ കുറിച്ചും ആലോചിക്കാമെന്നതാണ് പദ്ധതി നൽകുന്ന ഏറ്റവും വലിയ പ്രതീക്ഷ.
ചെലവ് 797.26 കോടി രൂപ
കേന്ദ്രപരിസ്ഥിതി വനംവകുപ്പിന്റെ എതിർപ്പുമൂലം നാല് പതിറ്റാണ്ട് മുമ്പ് ഉപേക്ഷിക്കപ്പെട്ടതാണ് കുരിയാർകുറ്റി - കാരപ്പാറ പദ്ധതി. കഴിഞ്ഞ മന്ത്രിസഭയിൽ ജലസേചന വകുപ്പ് മന്ത്രിയായിരുന്ന കെ.കൃഷ്ണൻകുട്ടിയുടെയും കെ.ബാബു എം.എൽ.എയുടെയും നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കാൻ വീണ്ടും ശ്രമം ആരംഭിച്ചത്. ഇപ്പോൾ അതിരപ്പിള്ളി പദ്ധതിക്ക് പകരം കുരിയാർകുറ്റി - കാരപ്പാറ പദ്ധതി നടപ്പിലാക്കാനാണ് വൈദ്യുതിവകുപ്പിന്റെ ആലോചന. 797.26 കോടി രൂപയുടെ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയുടെ പ്രാഥമിക റിപ്പോർട്ട് തയാറാക്കാൻ ജലസേചനവകുപ്പ് നടപടികൾ ആരംഭിച്ചിട്ടുണ്ട്. മുമ്പുണ്ടായിരുന്ന നിർമ്മാണ രീതിയിൽ ചെറിയമാറ്റം വരുത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്.
പദ്ധതിയുടെ ഗുണം മൂന്ന് ജില്ലകൾക്ക്
നെല്ലിയാമ്പതി - പറമ്പിക്കുളം മലനിരകൾക്ക് ഇടയിലുള്ള വെള്ളം മുഴുവൻ കുരിയാർകുറ്റിയിലും കാരപ്പാറയിലും ഡാമുകൾ നിർമ്മിച്ച് ടണൽ വഴി മുതലമടയുടെ ഭാഗമായ വെള്ളാരംകടവിലേക്ക് എത്തിക്കാനായിരുന്നു പദ്ധതി.
കുരിയാർകുറ്റിയിലെയും കാരപ്പാറയിലെയും വെള്ളം അണകെട്ടി ചാലക്കുടിപ്പുഴയിലേക്ക് ഒഴുക്കിക്കളയുന്ന ജലം ശേഖരിച്ച ശേഷം കുട്ടിമലയിൽ 12.5 കിലോമീറ്റർ ദൈർഘ്യമുള്ള തുരങ്കം നിർമ്മിച്ച് മുതലമട പഞ്ചായത്തിലെ വെള്ളാരംകടവ് എത്തിക്കും. അവിടെ നിന്ന് കനാൽ ശൃംഖലകൾ വഴി ചിറ്റൂർ മേഖലയിലും തൃശൂർ, മലപ്പുറം ജില്ലകളിലേക്കും വെള്ളം എത്തിക്കാൻ കഴിയുന്നതാണ് പദ്ധതി. കാരപ്പാറ അരുവിയിൽ 94.8അടി ഉയരത്തിൽ അണക്കെട്ട് നിർമ്മിച്ചാൽ പ്രതിവർഷം 2.5 ടി.എം.സി ജലം സംഭരിക്കാനാകും.
കാരപ്പാറയിൽ നിന്ന് വെള്ളാരംകടവിലേക്ക് വെള്ളം എത്തണമെങ്കിൽ മലതുരന്ന് ഏകദേശം 12.5 കിലോമീറ്റർ ദൂരം ടണൽ നിർമ്മിക്കണം. ടണൽ നിർമ്മാണം 1982 ൽ ആരംഭിച്ചു. എന്നാൽ, 1983ൽ കേന്ദ്ര - വനംപരിസ്ഥിതി വകുപ്പ് നിർമ്മാണം തടഞ്ഞു. പിന്നീട് പലവട്ടം പദ്ധതി വരുമെന്ന് പ്രതീക്ഷിച്ചെങ്കിലും സാങ്കേതികത്വത്തിൽ കുടുങ്ങുകയായിരുന്നു. നാൽപ്പത് വർഷങ്ങൾക്ക് മുമ്പ് പദ്ധതിയുടെ തുടക്ക കാലത്ത് 10 കോടിയോളം രൂപ ചെലവിട്ട് കൊഴിഞ്ഞാമ്പാറയിൽ നിർവഹണ ഓഫീസും മുതലമട വെള്ളാരംകടവിൽ കെ.എസ്.ഇ.ബി ക്വാർട്ടേഴ്‌സുകളും നിർമ്മിച്ചിരുന്നു. ഇപ്പോഴതെല്ലാം പൊട്ടിപ്പൊളിഞ്ഞ അവസ്ഥയിലാണ്.
മന്ത്രി നിയമസഭയിൽ
വ്യക്തമാക്കിയത്
ജില്ലയിൽ രൂക്ഷമായ വരൾച്ച അനുഭവപ്പെടുന്ന മഴനിഴൽ പ്രദേശങ്ങളായ കൊഴിഞ്ഞാമ്പാറ, വടകരപ്പതി, എരുത്തേമ്പതി പഞ്ചായത്തുകളിൽ ജലസേചന സൗകര്യങ്ങൾ വർദ്ധിപ്പിക്കാനുള്ള പദ്ധതിക്ക് 2022 ജനുവരി 31ന് സർക്കാർ ഉത്തരവ് പ്രകാരം ഡി.പി.ആർ തയാറാക്കാൻ അഞ്ച് കോടിയുടെ ഭരണാനുമതി നൽകി. മൂന്ന് മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാവുന്ന പദ്ധതിയിൽ വന്യജീവി സങ്കേതം ഉൾപ്പെടുന്നില്ലെന്നും വനഭൂമി നഷ്ടപ്പെടുന്നില്ലെന്നും ജനങ്ങളെ മാറ്റിപാർപ്പിക്കേണ്ട ആവശ്യം വരുന്നില്ലെന്നും മന്ത്രി കെ.കൃഷ്ണൻകുട്ടി സഭയിൽ പറഞ്ഞു. കുരിയാർകുറ്റി - കാരപ്പാറ പദ്ധതി വേഗത്തിൽ നടപ്പിലാക്കണമെന്ന ആവശ്യം കെ.ബാബു എം.എൽ.എ നിയമസഭയിൽ സബ്മിഷൻ ഉന്നയിച്ചതിനാണ് മന്ത്രിയുടെ മറുപടി.
ചാലക്കുടി പുഴയുടെ കൈവഴിയായ കാരപ്പാറ അരുവിയിൽ നിന്ന് ജലമെത്തിക്കാനുള്ള പദ്ധതിക്ക് ടാറ്റാ കൺസൾട്ടിംഗ് ലിമിറ്റഡ് കമ്പനിക്ക് കരാർ നൽകി. 2022 ജൂൺ 11ന് ഡി.പി.ആറിനുള്ള പര്യവേഷണം ആരംഭിച്ചു. നിലവിൽ പരിശോധന പുരോഗമിക്കുകയാണ്. ഡി.പി.ആർ നൽകുന്നതിന് അനുസൃതമായി പദ്ധതി ആരംഭിക്കും. പദ്ധതിയുടെ അനുമതിക്കായി വനമന്ത്രാലയത്തിന് രേഖകൾ സമർപ്പിച്ചിട്ടുണ്ട്. പ്രളയനിയന്ത്രണം, ജലസേചനം, വൈദ്യുതി ഉത്പാദനം, കുടിവെള്ളം എന്നീ ആവശ്യങ്ങൾ കാരപ്പാറ പദ്ധതി കൊണ്ട് കൈവരിക്കാൻ കഴിയും. ഭാരതപ്പുഴ നദീതടത്തിൽ മഴ നിഴൽ പ്രദേശങ്ങളിൽ ജലം ലഭിക്കുന്നതിനും ചാലക്കുടി ബേസിൽ നിന്ന് കാരാപ്പുഴ വഴി ജലം ലഭിക്കുന്നതിനും ഈ പദ്ധതി സഹായകമാകും. കാരാപ്പുഴയ്ക്കു കുറുകെ ഡാം, പവർഹൗസ്, ടണൽ, പെൻസ്റ്റോക്ക് പൈപ്പ് വഴി വെള്ളം ചുള്ളിയാർ, മീങ്കര ഡാമുകളിലെത്തിക്കൽ, പമ്പ് ഹൗസ്, ചിറ്റൂർ ആർ.ബി.സിയിൽ അധിക കനാൽ എന്നിവ പദ്ധതിയിൽ ഉൾപ്പെടുമെന്നും മന്ത്രി നിയമസഭയിൽ വ്യക്തമാക്കി.
ഡി.പി.ആർ ഉടൻ പൂർത്തിയാക്കും
കുരിയാർകുറ്റി കാരപ്പാറ ജലവൈദ്യുത പദ്ധതിയുടെ റിപ്പോർട്ട് (ഡി.പി.ആർ) ഉടൻ പൂർത്തിയാകുമെന്നാണ് വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണൻകുട്ടി വ്യക്തമാക്കുന്നത്. പരിസ്ഥിതി ആഘാതം ഉണ്ടാകാത്ത രീതിയിൽ തന്നെ പദ്ധതി പൂർത്തീകരിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. സാധാരണ ജനങ്ങൾക്ക് ചുരുങ്ങിയ ചെലവിൽ വൈദ്യുതി ഉത്പ്പാദിപ്പിച്ച് നൽകുകയാണ് പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്. കൽക്കരി ഉപയോഗിച്ചുള്ള താപവൈദ്യുത പദ്ധതികളെക്കാൾ പരിസ്ഥിതിക്ക് ദോഷം ചെയ്യാത്തവ തന്നെയാണ് ജലവൈദ്യുത പദ്ധതികൾ. വൈദ്യുതി ഉത്പാദന രംഗത്ത് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. കേരളത്തിൽ ജലവൈദ്യുതി ഉത്പാദനം ഒരു യൂണിറ്റിനു 51 പൈസ നിരക്കിലാണ്. എന്നാൽ, മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വാങ്ങുന്നത് യൂണിറ്റിന് മൂന്നര മുതൽ 18 രൂപ വരെ നിരക്കിലാണ്. ഇത് കേരളത്തിന് വൻ നഷ്ടമാണ് വരുത്തുന്നത്. സംസ്ഥാനത്തിന് ആവശ്യമായ വൈദ്യുതിയുടെ 70 ശതമാനവും മറ്റു സംസ്ഥാനങ്ങളിൽ നിന്നാണ് വാങ്ങുന്നത്.
ഏകദേശം മൂവായിരത്തോളം ടി.എം.സി ജലമാണ് കേരളത്തിൽ ഉപയോഗയോഗ്യമായത്. ഇതിൽ 300 ടി.എം.സിയോളം ജലം മാത്രമാണ് വൈദ്യുതി, ജലസേചന ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നത്. കൂടുതലായി രണ്ടായിരത്തോളം ടി.എം.സി ജലം കേരളത്തിൽ ഉപയോഗിക്കാൻ കഴിയുന്നതാണെന്ന് പഠനങ്ങളുണ്ട്. അതിനാൽത്തന്നെ കൂടുതൽ പുതിയ പദ്ധതികൾ ആവിഷ്‌കരിച്ച് നടപ്പാക്കാനാണ് സർക്കാർ ശ്രമമെന്നും മന്ത്രി പറയുന്നു. മന്ത്രിയുടെ ഈ ഉറപ്പിൽ പ്രതീക്ഷയർപ്പിച്ച് കാത്തിരിക്കുകയാണ് പാലക്കാട്ടെ ജനത.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |