പരിയാരം: ഇറ്റലിയിൽ നിന്ന് കാരുണ്യവുമായി കടൽ കടന്നെത്തി മലബാറിന് സ്നേഹദൂതനായി മാറിയ സുക്കോളച്ചൻ ഇനി ദൈവദാസൻ. വിശുദ്ധപദവിയിലേക്കുള്ള ചവിട്ടുപടിയായ ഈ പദവിയിലേക്ക് ഉയർത്തിയുള്ള വത്തിക്കാന്റെ ഡിക്രി പ്രഖ്യാപനത്തിന് സാക്ഷ്യം വഹിക്കാൻ നൂറുകണക്കിനാളുകളാണ് അദ്ദേഹം അന്ത്യവിശ്രമം കൊള്ളുന്ന മരിയാപുരം ദേവാലയത്തിൽ തടിച്ചുകൂടിയത്.
സുക്കോളച്ചന്റെ ഒൻപതാം ചരമവാർഷികമായ ഇന്നലെ രാവിലെ സുക്കോളച്ചന്റെ ഖബറിടത്തിലെ പ്രാർത്ഥനാഞ്ജലിയോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. സി.ബി.സി.ഐ പ്രസിഡന്റ് മാർ ജോസഫ് തോമസ് ഖബറിടത്തിലെ പ്രാർത്ഥനകൾക്ക് നേതൃത്വം നൽകി. സുക്കോളച്ചന്റെ സ്വർണോലിക്ക ഇടവകയുടെ പ്രതിനിധി ലൂക്ക ഖബറിടത്തിൽ ദീപം തെളിയിച്ചു. സുക്കോളച്ചന്റെ ബന്ധുക്കളടങ്ങുന്ന പത്തോളം പേരും മരിയപുരം ദേവാലയത്തിൽ എത്തിയിരുന്നു. തുടർന്നു നടന്ന പൊന്തിഫിക്കൽ ദിവ്യബലിക്ക് സുക്കോളച്ചന്റെ ജന്മനാടായ തെന്ത്രോ അതിരൂപത ആർച്ച് ബിഷപ്പ് ഡോ.ലൂയിജി ബ്രെസാർ പ്രധാന കാർമ്മികത്വം വഹിച്ചു.
ആർച്ച് ബിഷപ്പ് എമിരിറ്റ്സ്,കോഴിക്കോട് രൂപത മെത്രാൻ ഡോ.വർഗീസ് ചക്കാലക്കൽ, തലശ്ശേരി അതിരൂപത മെത്രാൻ മാർ.ജോസഫ് പാംപ്ലാനി തുടങ്ങിയവർ സംബന്ധിച്ചു. കണ്ണൂർ രൂപത മെത്രാൻ ഡോ.അലക്സ് വടക്കുംതലയാണ് സുക്കോളച്ചനെ ദൈവദസ പദവിയിലേക്കുയർത്തിയുള്ള വത്തിക്കാനിൽനിന്നുള്ള ഡിക്രി പ്രഖ്യാപിച്ചത്. തുടർന്ന് പൊതുസമ്മേളനവും സ്‌നേഹവിരുന്നും നടത്തി.സുക്കോളച്ചന്റെ സ്‌നേഹ സേവനഫലമനുഭവിച്ച ആയിരങ്ങൾ ഈ ധന്യനിമിഷത്തിന് സാക്ഷികളാകാനെത്തിയിരുന്നു.ആറരപതിറ്റാണ്ടുകാലം ദൈവത്തിനും ദൈവജനത്തിനും വേണ്ടിയുള്ള ആത്മസമർപ്പണത്തോടുകൂടിയ സുക്കോളച്ചന്റെ ജീവിതത്തിന് ലഭിച്ച അംഗീകാരമായി മാറുകയായിരുന്നു വിശുദ്ധ പദവിയിലേക്കുള്ള ചവിട്ടുപടിയായ ദൈവദാസ പ്രഖ്യാപനം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |