കണ്ണൂർ: അദ്ധ്യയന വർഷം തീരാൻ മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഒന്നാം വർഷ ഡിഗ്രി, പി.ജി, അഫ്സൽ ഉലമ കോഴ്‌സുകൾക്ക് പ്രൈവറ്റ് രജിസ്ട്രേഷൻ അപേക്ഷ ക്ഷണിക്കാത്ത കണ്ണൂർ യൂണിവേഴ്‌സിറ്റി നടപടിയിൽ വ്യാപക പ്രതിഷേധം. കഴിഞ്ഞ ആഗസ്റ്റ് രണ്ടിലെ ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയുടെ ഉത്തരവ് പ്രകാരം കണ്ണൂർ ഒഴികെയുള്ള കേരളത്തിലെ മറ്റ് യൂണിവേഴ്സ്റ്റികളിൽ പ്രൈവറ്റ്, ഡിസ്റ്റന്റ് കോഴ്സുകൾ ഇതിനോടകം ആരംഭിച്ചു.
ഇതോടെ കണ്ണൂർ, കാസർകോട്,വയനാട് ജില്ലകളിലെ അയ്യായിരത്തിൽ പരം വിദ്യാർത്ഥികളുടെ ഭാവി തുലാസിലായിരിക്കുകയാണ്. ഒക്ടോബർ പന്ത്രണ്ടിന് പ്രവേശനം അനുവദിച്ച് സർവ്വകലാശാല വിജ്ഞാപനം പുറത്തിറക്കിയിരുന്നു. നവംബർ ഒന്നുമുതൽ 15 വരെയായിരുന്നു സമയപരിധി. എന്നാൽ മൂന്നിന് വൈകീട്ടോടെ വെബ്സൈറ്റിൽനിന്ന് വിജ്ഞാപനം പിൻവലിച്ചു. പ്രൈവറ്റ് രജിസ്‌ട്രേഷൻ കോഴ്‌സുകൾ തുടങ്ങുന്നതിന് തടസങ്ങളുണ്ടെന്ന് നിയമോപദേശം ലഭിച്ചതിനെ തുടർന്നാണ് സർവകലാശാലയുടെ പിന്മാറ്റം. ഇതിനെതിരെ ഹൈക്കോടതിയിൽ നിന്ന് അനുകൂല വിധി സമ്പാദിച്ചിട്ടും വിദ്യാർത്ഥികളുടെ ഭാവി അനിശ്ചിതത്തിലാക്കുന്ന നയമാണ് യൂണിവേഴ്‌സിറ്റിയും സർക്കാരും സ്വീകരിക്കുന്നതെന്നാണ് ആരോപണം.
പിന്നിൽ സർക്കാർ തീരുമാനം
ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല നിലവിൽവന്നശേഷം മറ്റു സർവകലാശാലകളിലെ പ്രൈവറ്റ് രജിസ്‌ട്രേഷനും വിദൂരവിദ്യാഭ്യാസവും നിർത്തലാക്കാനുള്ള സർക്കാർ തീരുമാനമാണ് യൂണിവേഴ്സിറ്റി വിജ്ഞാപനം പിൻവലിച്ചതിന് പിന്നിൽ. ഓപ്പൺ സർവകലാശാല നിയമത്തിലെ വകുപ്പ് 72(1) പ്രകാരം സംസ്ഥാനത്തെ മറ്റു സർവകലാശാലകളിൽ വിദൂര വിദ്യാഭ്യാസത്തിലൂടെയോ പ്രൈവറ്റ് രജിസ്‌ട്രേഷനിലൂടെയോ കോഴ്സുകൾ നടത്തുന്നതു പൂർണമായും വിലക്കിയിരുന്നു.എന്നാൽ യു.ജി.സി. അനുമതി ലഭിക്കാത്തതിനാൽ ഓപ്പൺ സർവകലാശാലയിൽ നിലവിലില്ലാത്ത പ്രൈവറ്റ് രജിസ്‌ട്രേഷൻ കോഴ്സുകൾ സർവകലാശാലകളിൽ തുടരാമെന്ന ഹൈക്കോടതി ഉത്തരവ് നിലവിലുണ്ട്. പ്രൈവറ്റ് രജിസ്ട്രേഷൻ വിഷയത്തിൽ യൂണിവേഴ്സറ്റിക്ക് സ്വതന്ത്രമായ തീരുമാനമെടുക്കാമെന്ന് മറ്റൊരു ഉത്തരവിൽ കോടതി വ്യക്തമാക്കിയിരുന്നു.
കളക്ടറേറ്റ് മാർച്ച്
പ്രൈവറ്റ് രജിസ്ട്രേഷൻ അപേക്ഷ ക്ഷണിക്കാത്ത കണ്ണൂർ യൂണിവേഴ്സിറ്റിയുടേയും സർക്കാരിന്റേയും നിലപാടിൽ പ്രതിഷേധിച്ച് 17ന് കണ്ണൂർ, കാസർകോട്,വയനാട് ജില്ലകളിലെ പാരലൽ കോളേജുകളിലേയും മത വിദ്യാഭ്യാസ സ്ഥാപനങ്ങളിലേയും വിദ്യാർത്ഥികളും ജീവനക്കാരും രക്ഷിതാക്കളും കളക്ട്രേറ്റ് മാർച്ച് നടത്തുമെന്ന് പാരലൽ കോളേജ് അസോസിയേഷൻ കോർഡിനേഷൻ കമ്മിറ്റി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ചെയർമാൻ കെ.എൻ.രാധാകൃഷ്ണൻ, രാജേഷ് പാലങ്ങാട്, സി.അനിൽ കുമാർ, കെ.പ്രകാശൻ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |