മെക്സിക്കോ സിറ്റി : മെക്‌സിക്കോയിലെ കുപ്രസിദ്ധ ലഹരിമരുന്ന് മാഫിയ സംഘമായ സിനലോവ കാർട്ടലിന്റെ തലവനും കൊലപാതകം ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയുമായ വാകീൻ ഗുസ്മാൻ എന്ന ' എൽ ചാപ്പോ'യുടെ മകൻ ഒവിഡിയോ ഗുസ്മാൻ ( 32 ) അറസ്റ്റിൽ.
പിതാവിന്റെ പാതയിൽ ലഹരി സംഘത്തെ നയിച്ചിരുന്ന ഇയാളെ അറസ്റ്റ് ചെയ്യാൻ സിനലോവ സംസ്ഥാനത്ത് നടത്തിയ ഓപ്പറേഷനിൽ 19 മയക്കുമരുന്ന് സംഘാംഗങ്ങളും 10 സൈനികരും കൊല്ലപ്പെട്ടു.
ക്രിമിനൽ സംഘത്തിലെ 21 പേരെ അറസ്റ്റ് ചെയ്തു. ഒവിഡിയോയെ അതീവ സുരക്ഷാ ജയിലിലേക്ക് മാറ്റി. എൽ ചാപ്പോ നിലവിൽ അമേരിക്കയിലെ കൊളറാഡോയിലെ ഫെഡറൽ ജയിലിൽ ജീവപര്യന്തം തടവിലാണ്.
വ്യാപക അക്രമം
ഒവിഡിയോയുടെ അറസ്റ്റിന് പിന്നാലെ ഇയാളുടെ അനുകൂലികൾ സിനലോവയിലെ കുലിയാകാൻ നഗരത്തിൽ വ്യാപക അക്രമങ്ങൾ നടത്തി. നിരവധി വാഹനങ്ങൾ അഗ്നിക്കിരയാക്കി. മേഖലയിലെ പ്രാദേശിക എയർപോർട്ടിന് നേരെ നടന്ന വെടിവയ്പിൽ രണ്ട് വിമാനങ്ങൾക്ക് കേടുപാടുണ്ട്. ഇതോടെ 100ലേറെ വിമാന സർവീസുകൾ റദ്ദാക്കി.
വെടിയേറ്റതിനെ തുടർന്ന് മെക്സിക്കൻ എയർഫോഴ്സിന്റെ രണ്ട് വിമാനങ്ങൾക്ക് അടിയന്തര ലാൻഡിംഗ് നടത്തേണ്ടി വന്നു. 35 സൈനികർക്ക് അക്രമങ്ങൾക്കിടെ പരിക്കേറ്റു. ഇതോടെ സിനലോവയിൽ ആയിരക്കണക്കിന് സൈനികരെ വിന്യസിച്ചു. സാധാരണക്കാർക്കിടെയിൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. സിനലോവ സംസ്ഥാനത്തെ എല്ലാ സ്കൂളുകൾക്കും ഇന്നലെ അവധി പ്രഖ്യാപിച്ചിരുന്നു.
ലോകത്തെ ഏറ്റവും വലിയ മയക്കുമരുന്ന് സംഘങ്ങളിലൊന്നായ എൽ ചാപ്പോയുടെ സിനലോവ കാർട്ടലിന്റെ ഒരു വിഭാഗത്തെ നിയന്ത്രിക്കുന്നത് ' ദ മൗസ്" എന്നറിയപ്പെടുന്ന ഒവിഡിയോ ആണെന്ന് കരുതുന്നു. മാസം 1,300 മുതൽ 2,200 കിലോഗ്രാം വരെ മയക്കുമരുന്ന് ഉത്പാദിപ്പിക്കുന്ന 11 മെത്താംഫെറ്റമൈൻ ലാബുകൾ ഇയാളും സഹോദരൻ വാകീനും ചേർന്ന് നടത്തുന്നുണ്ടെന്ന് യു.എസ് സേറ്റ്റ്റ് ഡിപ്പാർട്ട്മെന്റ് പറയുന്നു. നിരവധി കൊലപാതകങ്ങളിലും ഇയാൾക്ക് പങ്കുണ്ടെന്ന് കരുതുന്നു.
യു.എസ് ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് ഒവിഡിയോയെ വലയിലാക്കിയത്. ഇയാളെയോ സഹോദരങ്ങളെയോ പറ്റി വിവരങ്ങൾ നൽകുന്നവർക്ക് യു.എസ് 5 മില്യൺ ഡോളർ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |