രണ്ടുവർഷം പിഴയായി ഈടാക്കിയത് ₹1,08,77,250
കാസർകോട് : സുരക്ഷിതമല്ലാത്ത ഭക്ഷണ സാധനങ്ങൾ വിൽക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ്.ചെറുവത്തൂരിൽ ഷവർമ്മ കഴിച്ച് പെൺകുട്ടി മരിക്കാനിടയായ സംഭവത്തിൽ കമ്മിഷൻ രജിസ്റ്റർ ചെയ്ത കേസിൽ ഭക്ഷ്യയോഗ്യമല്ലാത്ത ആഹാരസാധനങ്ങൾ വിൽക്കുന്നവർക്കെതിരെ സ്വീകരിച്ച നടപടികൾ അറിയിക്കാൻ കമ്മീഷൻ ഭക്ഷ്യസുരക്ഷാ കമ്മിഷണർക്ക് നിർദ്ദേശം നൽകിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. സുരക്ഷിതമായ ഭക്ഷണം ജനങ്ങളുടെ അവകാശമാണെന്ന് കെ.ബൈജുനാഥ് ഉത്തരവിൽ പറഞ്ഞു. 2022 മേയ് 2 മുതൽ ഭക്ഷണവിതരണ സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ 376 സ്ഥാപനങ്ങൾ പൂട്ടിയതായി റിപ്പോർട്ടിൽ പറയുന്നു. 1778 കടകൾ നിയമാനുസരണമല്ല പ്രവർത്തിക്കുന്നതെന്ന് കണ്ടെത്തിയതിനാൽ നോട്ടീസ് നൽകിയിട്ടുണ്ട്. 678 സ്ഥാപനങ്ങളിൽ നിന്നും പിഴ ഈടാക്കിയിട്ടുണ്ട്. 667 സാമ്പിളുകൾ പരിശോധനയ്ക്കായി സർക്കാർ ലാബുകളിലേയ്ക്ക് അയച്ചു.
ഭക്ഷ്യയോഗ്യമല്ലാത്ത മത്സ്യം മാർക്കറ്റുകളിലെത്തുന്നത് തടയാൻ ചെക്ക്പോസ്റ്റുകളിൽ പരിശോധന തുടരുന്നുണ്ട്. 17 ടൺ മത്സ്യം നശിപ്പിച്ചു. 2797 സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഓപ്പറേഷൻ മത്സ്യ എന്ന പേരിൽ 5549 കേന്ദ്രങ്ങളിൽ പരിശോധന നടത്തിയിട്ടുണ്ട്. ജലജന്യ രോഗങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ പച്ചക്കറി, പഴം വിൽപ്പനശാലകളിൽ പരിശോധന നടത്തുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ രണ്ടു സാമ്പത്തിക വർഷങ്ങളായി 12,683 സാമ്പിളുകൾ ശേഖരിച്ചതായി റിപ്പോർട്ടിൽ പറയുന്നു. 1470 കേസുകൾ രജിസ്റ്റർ ചെയ്തു. പരാതി ഹൈക്കോടതിയുടെ പരിഗണനയിലാണെന്നും ഉത്തരവിൽ പറയുന്നു. അഡ്വക്കേറ്റ് വി. ദേവദാസ് സമർപ്പിച്ച പരാതിയിലാണ് നടപടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |