കണ്ണൂർ: ഉയർന്ന പലിശ വാഗ്ദാനം ചെയ്ത് കോടികളുടെ നിക്ഷേപ തട്ടിപ്പ് നടത്തിയെന്ന പരാതിയിൽ അർബൻ നിധി കമ്പനിയുടെ ഓഫിസിൽ പൊലീസ് റെയ്ഡ് നടത്തി. കണ്ണൂരിൽ പ്ലാസ ജംഗ്ഷനിൽ പ്രവർത്തിക്കുന്ന കണ്ണൂർ അർബൻ നിധി ഓഫിസിലാണ് ഇന്നലെ ഉച്ചയോടെ കണ്ണൂർ ടൗൺ സി.ഐ ബിനു മോഹന്റെ നേതൃത്വത്തിൽ പരിശോധന നടന്നത്.
കേസിൽ കമ്പനി ഡയറക്ടർമാരായ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കണ്ണൂർ അർബൻ നിധി ലിമിറ്റഡിന്റെ ഡയറക്ടർമാരായ മലപ്പുറം ചങ്ങരംകുളം മേലേപ്പാട്ട് ഷൗക്കത്ത് അലി (43), തൃശൂർ വരവൂർ കുന്നത്ത് പീടികയിൽ കെ.എം.ഗഫൂർ (46) എന്നിവരെയാണ് കണ്ണൂർ ടൗൺ പൊലീസ് അറസ്റ്റ് ചെയ്തത്.
ഇവരെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിൽ കേസ് അന്വേഷിക്കുന്ന എ.സി.പി ടി.കെ. രത്നകുമാറിന്റെ നിർദേശത്തെ തുടർന്നാണ് പരിശോധന നടന്നത്. പരിശോധനയിൽ നിരവധി ഫയലുകലും അക്കൗണ്ട് വിവരങ്ങളും പൊലീസ് ശേഖരിച്ചു. ഓഫിസിലെ കമ്പ്യൂട്ടർ അടക്കം സൈബർ സെല്ല് വിദഗ്ദരുടെ നേതൃത്വത്തിൽ പരിശോധന നടത്തുമെന്നും സി.ഐ അറിയിച്ചു.
കമ്പനിയുടമകൾ കണ്ണൂർ, കാസർകോട്, വയനാട്, കോഴിക്കോട് എന്നിവിടങ്ങളിൽനിന്ന് പണം സ്വീകരിച്ച് തട്ടിപ്പ് നടത്തിയതായി സിറ്റി പൊലീസ് കമീഷണർ അജിത്ത് കുമാർ അറിയിച്ചിരുന്നു.
കൂടാതെ ഇന്നലെയും തട്ടിപ്പിനിരയായ നിരവധി പേർ കണ്ണൂർ ടൗൺ പൊലീസിൽ പരാതിയുമായെത്തി.
150പേരുടെ പരാതികളിലായി അഞ്ചുകോടിയിൽപരം തട്ടിപ്പ് വിവരമാണ് ഇപ്പോൾ പുറത്തുവന്നത്. കമ്പനിയുടെ മറ്റ് ഡയറക്ടറായ ആന്റണി, ജനറൽ മാനേജർ ചന്ദ്രൻ, അസി.ജനറൽ മാനേജർ ജീന, ബ്രാഞ്ച് മാനേജർ ഷൈജു എന്നിവർക്കെതിരെയും കേസെടുത്തിട്ടുണ്ട്. മൊത്തം ഏഴ് ഡയറക്ടർമാർ കമ്പനിക്കുണ്ടെങ്കിലും ആരൊക്കെയാണ് നിലവിലുള്ളതെന്ന കാര്യവും അന്വേഷിക്കുന്നതായും പൊലീസ് പറഞ്ഞു.
കണ്ണൂർ നഗരത്തിൽ പ്ലാസ ജംഗ്ഷനിൽ പ്രവർത്തിക്കുന്ന കണ്ണൂർ അർബൻ നിധി, അനുബന്ധ സ്ഥാപനമായ എനി ടൈം മണി (എ.ടി.എം) എന്നീ സ്ഥാപനങ്ങൾക്കെതിരെയാണ് നിക്ഷേപകർ പരാതിയുമായി രംഗത്തുവന്നത്. നിക്ഷേപത്തിന് 12.5 ശതമാനം വരെ പലിശ വാഗ്ദാനം ചെയ്ത് കൂലിപ്പണിക്കാർ മുതൽ ഉയർന്ന ഉദ്യോഗസ്ഥർ വരെ പണം നിക്ഷേപിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |