പെരിന്തൽമണ്ണ: പുതുവത്സര രാവിൽ പൊലീസ് വാഹനത്തിന് നേരെ കല്ലെറിഞ്ഞ് വാഹനം തകർക്കുകയും പൊലീസുകാരെ കല്ലെറിഞ്ഞു പരിക്കേൽപ്പിക്കുകയും ചെയ്ത കേസിൽ പ്രതികളായ അരക്കുപറമ്പ് കരിങ്കാളികാവ് സ്വദേശികളായ കാട്ടുരായിൽ ബാലകൃഷ്ണൻ (37), കണ്ണാത്തിയിൽ ബാബു മോൻ (26) എന്നിവരെ പെരിന്തൽമണ്ണ
ഇൻസ്പെക്ടർ സി. അലവിയും സംഘവും അറസ്റ്റ് ചെയ്തു. 31ന് രാത്രി ഒരു മണിയോടെ പെരിന്തൽമണ്ണ എസ്.ഐ യാസറും സംഘവും പട്രോളിംഗ് നടത്തുന്നതിനിടെ അരക്കുപറമ്പ് കരിങ്കാളികവിന് സമീപം ഡി.ജെ പാർട്ടി നടത്തുകയായിരുന്ന സംഘത്തോട് പിരിഞ്ഞു പോകാൻ ആവശ്യപ്പെട്ടപ്പോഴാണ് ആക്രമണം നടന്നത്.
എസ്.ഐ ഉദയൻ, എസ്.സി.പി.ഒ ഉല്ലാസ് എന്നിവർക്ക് കല്ലേറിൽ പരിക്കേറ്റിരുന്നു.
തുടർന്ന് പ്രതികൾക്കായി ജില്ലാ പൊലീസ് മേധാവി സുജിത്ത് ദാസിന്റെ നിർദേശ പ്രകാരം അന്വേഷണം ഊർജിതമാക്കിയിരുന്നു. തൊണ്ടിയിൽ നിഷാന്തിനെ ഒന്നാം തിയതി തന്നെ ശ്രീകൃഷ്ണപുരം കൊട്ടോപ്പടത്ത് നിന്നും കസ്റ്റഡിയിലെടുത്തു. തുടർന്ന് ബാക്കിയുള്ളവർ ഒളിവിൽ താമസിച്ചു വരികയായിരുന്നു.
ബാബു മോനെ മേലെ കൊടക്കാടുള്ള ബന്ധു വീട്ടിൽ നിന്നും ബാലകൃഷ്ണനെ കരിങ്കാളി കാവിൽ നിന്നുമാണ് കസ്റ്റഡിയിൽ എടുത്തത്. ഇവരെ പെരിന്തൽമണ്ണ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി 1 മുമ്പാകെ ഹാജരാക്കി റിമാൻഡ് ചെയ്തു. ബാക്കി പ്രതികൾ ഉടൻ അറസ്റ്റ്രിലാകുമെന്നും ഇൻസ്പെക്ടർ സി. അലവി അറിയിച്ചു. എസ്.ഐമാരായ എ.എം യാസർ, തുളസി, എ.എസ്.ഐ വിശ്വംഭരൻ, എസ്.സി.പി.ഒ ജയമണി, സി.പി.ഒമാരായ
ഷജീർ, സൽമാൻ ഫാരിസ്, ജയേഷ് കാഞ്ഞിരപ്പുഴ എന്നിവരും അന്വേഷണം സംഘത്തിലുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |