ഭക്ഷ്യവിഷബാധയെ തുടർന്ന് കോട്ടയത്ത് യുവതി മരിക്കുകയും രണ്ടു ഡസനോളം പേർ ആശുപത്രിയിലുമായ കേരളത്തെ നടുക്കിയ സംഭവത്തിന്റെ ഉത്തരവാദിത്വത്തെ ചൊല്ലി കോൺഗ്രസും സി പി എമ്മും പോരടിക്കുകയും അന്വേഷണം എങ്ങുമെത്താതെ നിൽക്കുകയും ചെയ്യുന്ന കാഴ്ചയാണിപ്പോൾ ചുറ്റുവട്ടത്ത്. ആഴ്ച ഒന്നു കഴിഞ്ഞിട്ടും ഹോട്ടൽ നടത്തിപ്പുകാരെ അറസ്റ്റ് ചെയ്യാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. മരണം ഭക്ഷ്യ വിഷബാധമൂലമല്ലെന്ന തരത്തിലാണ് കാര്യങ്ങളുടെ പോക്ക്. കാണുമ്പോൾ മൊത്തം കോംപ്ലിമെന്റാക്കി കേസ് ക്ലോസ് ചെയ്യാനുള്ള നീക്കമാണോ നടക്കുന്നതെന്ന സംശയം ജനങ്ങൾക്കിടയിൽ ബലപ്പെട്ടിട്ടുണ്ട്. ഹോട്ടൽ ഉടമകൾ ഒളിവിലാണെന്നും അവരെ ഫോണിൽ കിട്ടുന്നില്ലെന്നുമുള്ള കണ്ടെത്തലുകളുമായി വഴിപാട് അന്വേഷണം പൊലീസ് അവസാനിപ്പിച്ചമട്ടാണ്. പോസ്റ്റുമോർട്ടത്തിലും മരണകാരണം ഭക്ഷ്യ വിക്ഷബാധയെന്ന് കണ്ടെത്തിയില്ല. ഇനി തിരുവനന്തപുരം ലാബിലെ ഫലം വരണം. അത്എന്നു വരുമെന്ന് ഉറപ്പില്ല. ഭക്ഷ്യ സുരക്ഷാ നിയമം അനുസരിച്ച് പിഴ ഈടാക്കാനല്ലാതെ ആരെയും തടവിലാക്കാൻ വകുപ്പില്ല. ചുരുക്കത്തിൽ മരിച്ച യുവതിയുടെ കുടുംബത്തിന് മാത്രം നഷ്ടമുണ്ടാകുന്ന തരത്തിലാണ് കാര്യങ്ങളുടെ പോക്ക്.
കോട്ടയം മെഡിക്കൽ കോളേജാശുപത്രി നഴ്സും പട്ടികജാതി വിഭാഗക്കാരിയുമായ രശ്മിരാജ് പാർക്ക് മലപ്പുറം കുഴിമന്തി ഹോട്ടലിൽ നിന്ന് ഭക്ഷണം വാങ്ങിയതിന് തെളിവ് കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. ഛർദ്ദി , വയറിളക്കം, ശ്വാസം മുട്ടൽ എന്നിവ മൂലം മരണം എന്ന് മുൻകൂറായി പൊലീസ് എഫ് ഐ ആറിൽ രേഖപ്പെടുത്തിയിട്ടുള്ളതിനാൽ ആരെയും ശിക്ഷിക്കാൻ പോകുന്നില്ല. യുവതിയുടെ കുടുംബത്തിന് സർക്കാർ പത്ത് ലക്ഷം രൂപ നൽകണമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ ആവശ്യപ്പെട്ടെങ്കിലും സർക്കാരുമായി ബന്ധപ്പെട്ടവർ മിണ്ടുന്നില്ല. അതേ സമയം കുറ്റം നഗരസഭയുടെ മേൽ ചാർത്താനുള്ള ശ്രമമാണ് നടത്തുന്നത്. നഗരസഭാധികൃതരാകട്ടെ ഹെൽത്ത് സൂപ്പർ വൈസറുടെ ചുമലിൽ സകലപാപവും വച്ച് കൈകഴുകി.
മനപ്പൂർവമല്ലാത്ത നരഹത്യാ കുറ്റം പോലും ഹോട്ടൽ ഉടമകൾക്കെതിരെ ചുമത്തിയിട്ടില്ല. പാഴ്സൽ വാങ്ങിയതിന്റെ തെളിവും കണ്ടെത്താൻ കഴിയാത്തതിനാൽ ഹോട്ടൽ ഉടമകൾ തലയൂരുമെന്ന് ഉറപ്പായി. രശ്മി മെഡിക്കൽ കോളേജാശുപത്രി ജീവനക്കാരിയായിരുന്നിട്ടും പ്രാഥമിക ചികിത്സയിൽ രശ്മിയുടെ വീട്ടുകാർക്ക് വീഴ്ച സംഭവിച്ചുവെന്നാണ് മെഡിക്കൽ കോളേജ് ആശുപത്രി അധികൃതരുടെ വിശദീകരണം. എവിടെ നിന്നാണ് ഭക്ഷണം കഴിച്ചതെന്ന് ഡ്യൂട്ടി ഡോക്ടറോട് പറഞ്ഞില്ലത്രേ. പറഞ്ഞിരുന്നെങ്കിൽ പൊലീസിൽ വിവരം നൽകി രശ്മിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയേനേയെന്നും അവർ പറയുമ്പോൾ രോഗലക്ഷണം കണ്ട് ഇതൊന്നും മനസിലാക്കാൻ കഴിവില്ലാത്തവരാണോ ഡോക്ടർമാരെന്ന് ചോദിച്ചു പോവുകയാണ് നാട്ടുകാർ. കുഴിമന്തി, അൽഫാ,ഷവർമാ, മയോണൈസ് തുടങ്ങി പ്രത്യേകവിഭാഗക്കാർ നടത്തുന്ന മലബാർ നോൺ വെജ് വിളമ്പുന്ന ലൈസൻസുള്ളതും ഇല്ലാത്തതുമായ വിചിത്ര പേരുകളിലുള്ള ഹോട്ടലുകൾ കൂണുപോലെയാണ് കോട്ടയത്ത് സമീപ കാലത്ത് മുളച്ചിട്ടുള്ളത്. വേണ്ടപ്പെട്ടവരെ വേണ്ട രീതിയിൽ കണ്ടാൽ ആഹാരസാധനങ്ങൾ എത്ര വൃത്തിഹീനമായ അവസ്ഥയിലും ഉണ്ടാക്കാം. ലൈസൻസ് പോയാലും കുഴപ്പമില്ല. കാശിറക്കിയാൽ ലൈസൻസ് പുതുക്കാതെ വീണ്ടും തുറക്കാം. അങ്ങനെ സംക്രാന്തിയിൽ തുറന്ന ഹോട്ടലിലെ ഭക്ഷണം കഴിച്ചാണ് രശ്മി മരിച്ചത്. ഈ സാഹചര്യത്തിൽ ഉദ്യോഗസ്ഥർക്കെതിരെ മാത്രമല്ല കാശുവങ്ങിയ ജനപ്രതിനിധികൾക്കോ അവരുടെ കമ്മിഷൻ ഏജന്റുന്മാരായ ശിങ്കിടികൾക്കെതിരെയോ കൂടി നടപടി വേണമെന്നാണ് ചുറ്റവട്ടത്തിന് ബന്ധപ്പെട്ടവരെ ഓർമ്മിപ്പിക്കാനുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |