തിരുവനന്തപുരം: കേന്ദ്ര സർക്കാരിനും ആർഎസ്‌എസിനുമെതിരെ ശക്തമായ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. സ്‌ത്രീകളുടെ അവകാശങ്ങൾ ഇല്ലാതാക്കാൻ സംസ്ഥാനത്ത് ശ്രമം നടക്കുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു. അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ ദേശീയസമ്മേളനം ഉദ്‌ഘാടനം ചെയ്‌ത് സംസാരിക്കവെയാണ് മുഖ്യമന്ത്രി ഇങ്ങനെ അഭിപ്രായപ്പെട്ടത്. സംസ്ഥാനത്ത് അന്ധവിശ്വാസങ്ങളും അനാചാരങ്ങളും തിരിച്ചുകൊണ്ടുവരാൻ ബോധപൂർവമായ ശ്രമം നടക്കുന്നതായും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. പലതിനും ഇരയാകുന്നത് സ്‌ത്രീകളാണ്. സമൂഹത്തിൽ സ്‌ത്രീകളുടെ അവകാശങ്ങൾ ഇല്ലാതാക്കാൻ ശ്രമം നടക്കുന്നു. അക്രമിയെ കുറ്റപ്പെടുത്താതെ ആക്രമണത്തിന് ഇരയായ സ്‌ത്രീയെ കുറ്റപ്പെടുത്താൻ ശ്രമം നടക്കുന്നു. വിക്‌ടിംഗ് ഷെയിമിംഗാണ് ഇവിടെ നടക്കുന്നത്. മുഖ്യമന്ത്രി പറഞ്ഞു.
കേന്ദ്ര സർക്കാരിനും സംഘപരിവാറിനും നേരെ മുഖ്യമന്ത്രി ആഞ്ഞടിച്ചു. കുറ്റവാളികളെ മഹത്വവൽക്കരിക്കാൻ സംഘപരിവാർ ശ്രമിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഫത്വ കേസിലെ പ്രതികൾക്ക് വേണ്ടി റാലി സംഘടിപ്പിച്ചതും ദേശീയ പൗരത്വ നിയമവും പരാമർശിച്ച മുഖ്യമന്ത്രി രാജ്യത്ത് ഏറ്റവുമധികം ആക്രമിക്കപ്പെടുന്നത് മുസ്ളീം വിഭാഗമാണ് എന്ന് സൂചിപ്പിച്ചു. മുസ്ളീമിനെയും ക്രിസ്ത്യാനിയെയും ശത്രുക്കളായാണ് സംഘപരിവാർ കാണുന്നത്. മുസ്ളീങ്ങൾക്ക് നേരെ ബജ്‌രംഗ് ദൾ ആക്രമണം പഴയ കാര്യമല്ല. പൗരത്വം മതാടിസ്ഥാനത്തിലാകണമെന്നാണ് ബിജെപി സർക്കാർ നിലപാട്. കാശിയിലെ ഗ്യാൻവാപി മസ്‌ജിദും മഥുരയിൽ ഷാഹിദ് ഗാഹ് മസ്‌ജിദും തകർക്കാൻ നീക്കം നടക്കുന്നു. മഥുരയിൽ പരിശോധനയ്‌ക്ക് തയ്യാറാണെന്ന് പുരാവസ്‌തു വകുപ്പ് പറയുന്ന്ത് സുപ്രീംകോടതി നിലപാടിന് എതിരാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇന്ത്യയിൽ ഒരുവിഭാഗത്തിന്റെമാത്രം വിവാഹമോചനം ക്രിമിനൽ കുറ്റമാണ്. മറ്റെല്ലാവിഭാഗങ്ങളിലും സിവിൽ കേസാണ്. ഇത് ബിജെപി സർക്കാരിന്റെ നിലപാടാണ്. പൗരനെ സംരക്ഷിക്കേണ്ട സർക്കാർ വിഭാഗീയതയുണ്ടാക്കി ഒരുവിഭാഗത്തെ ഭീതിയിലാഴ്‌ത്തുന്നു. ക്രൈസ്‌തവർക്കെതിരെയും ആക്രമണം നടക്കുന്നുണ്ട്. കർണാടകയിലടക്കം ആരാധനാ സ്വാതന്ത്ര്യം വിലക്കപ്പെടുന്നു. വൈദികരെയും കൊച്ചുകുട്ടികളെപ്പോലും ആക്രമിക്കുന്നു. എന്നാൽ കേരളത്തിൽ പ്രീണനനയം സ്വീകരിച്ചാണ് സംഘപരിവാർ മുന്നോട്ട് പോകുന്നത്. സംഘപരിവാറിന്റെ യഥാർത്ഥ നിലപാട് കേരളത്തിലെടുക്കാൻ കഴിയില്ലെന്നും അതെടുത്താൽ ആബാലവൃദ്ധം ജനം ഒറ്റക്കെട്ടായി അവർക്കെതിരാകും. കാസർകോട് മുതൽ തിരുവനന്തപുരം വരെ ഓരോ പ്രദേശത്തും ആർഎസ്‌എസ് നിലപാടിനെതിരെ രക്തസാക്ഷിത്വം വരിച്ചവരാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
രാജ്യത്ത് ബിജെപി ഇതര സംസ്ഥാനങ്ങളിൽ കേന്ദ്രം ഭരണഅട്ടിമറിയ്‌ക്ക് ശ്രമിക്കുന്നതായും ഗവർണർമാരെ ഉപയോഗിച്ച് വലിയതോതിൽ കൈകടത്തലാണ് കേന്ദ്രം നടത്തുന്നതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. പട്ടിണിയിൽ 121 രാജ്യങ്ങളിൽ 107ാം സ്ഥാനമാണ് ഇന്ത്യയ്‌ക്കുളളതെന്നും മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |