ന്യൂഡൽഹി: ഉത്തരാഖണ്ഡിലെ ജോഷിമഠിൽ ഭൂമിയിടിച്ചിൽ ഗുരുതരമായി തുടരുന്ന സാഹചര്യത്തിൽ പ്രദേശവാസികളെ അംഗങ്ങളാക്കി മൂല്യനിർണ്ണയ സമിതി രൂപീകരിക്കാൻ ഉത്തരാഖണ്ഡ് സർക്കാർ തീരുമാനിച്ചു. ഇത് സംബന്ധിച്ച് ചീഫ് സെക്രട്ടറി എസ്. എസ് സന്ധു ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
ജോഷിമഠിലെ എല്ലാ പ്രദേശങ്ങളിലും ദിവസേന ഒരു സംഘത്തെ അയച്ച് നാശനഷ്ടങ്ങൾ സംബന്ധിച്ച കണക്കെടുക്കണമെന്ന് അദ്ദേഹം നിർദ്ദേശം നൽകി. ഇന്നലെ സെക്രട്ടറിയേറ്റിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് ഈ നിർദേശം നൽകിയത്. മൊബൈൽ ടവറുകൾ സുരക്ഷിതമായ സ്ഥാനത്തേക്ക് മാറ്റി സ്ഥാപിച്ചു വാർത്താ വിനിമയ സംവിധാനം ശക്തിപ്പെടുത്തണം. കെട്ടിടങ്ങൾ പൊളിക്കുമ്പോൾ മറ്റ് നാശനഷ്ടങ്ങളുണ്ടാക്കാൻ പാടില്ല. മാറ്റി പാർപ്പിക്കുന്നവർക്ക് സുരക്ഷിത താവളമൊരുക്കണം. ഇത് വരെ 131 കുടുംബങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയതായും യോഗം വിലയിരുത്തി.
ഋഷികേശ് - ബദരീനാഥ് ദേശീയ പാതയിലെ ലക്ഷ്വറി ഹോട്ടലുകളായ മലരി ഇൻ, ഹോട്ടൽ മൗണ്ട് വ്യൂ എന്നിവ പൊളിച്ചു മാറ്റുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. സെൻട്രൽ ബിൽഡിംഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (സി.ബി.ആർ.ഐ)യുടെ ചീഫ് സയന്റിസ്റ്റ് ഡോ.പി. കനുങ്കോയുടെ നേതൃത്വത്തിലുള്ള ആറംഗ സംഘം പൊളിക്കലിന് മുന്നോടിയായി ഹോട്ടലുകളിൽ സർവേ നടത്തി. എസ്.ഡി.ആർ.എഫിന്റെ സഹായത്തോടെ ഹോട്ടൽ മലരി ഇന്നിന്റെ പൊളിക്കൽ നടപടി ആദ്യം ആരംഭിക്കുമെന്ന് കമാൻഡന്റ് മണി കാന്ത് മിശ്ര പറഞ്ഞു. കെട്ടിടത്തെ ഭൂമി ഇടിയൽ സാരമായി ബാധിച്ചതായികണ്ടെത്തിയിരുന്നു.
ഹോട്ടലിന്റെ അടിത്തറ തകരാറിലാണ്. ഡോ. കനുങ്കോ പറഞ്ഞു. അതേ സമയം ഹോട്ടൽ ഉടമയ്ക്ക് മുന്നറിയിപ്പ് നൽകാതെ പൊളിക്കൽ നടപടി തുടങ്ങിയതിനെതിരെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി. സർക്കാർ നഷ്ട പരിഹാരം നൽകണമെന്ന് ഹോട്ടൽ ഉടമ ഠാക്കൂർ സിംഗ് റാണ ആവശ്യപ്പെട്ടു. അദ്ദേഹത്തിന്റെ കണക്കനുസരിച്ച് 20 കോടി രൂപയാണ് ഹോട്ടലിന്റെ വിപണി മൂല്യം.
അതേസമയം, ദുരിത ബാധിത പ്രദേശത്ത് കേന്ദ്ര പ്രതിരോധ സഹമന്ത്രി അജയ് ഭട്ട് സന്ദർശനം നടത്തി .ജോഷിമഠിലെത്തിയ അദ്ദേഹം ഉദ്യോഗസ്ഥരുമായി ചർച്ച നടത്തുകയും സ്ഥിതിഗതികൾ അവലോകനം ചെയ്യുകയും ചെയ്തു.
ജോഷിമഠ് ഹർജിയിൽ അടിയന്തര വാദം കേൾക്കില്ല
ജോഷിമഠിലെ ഭൗമപ്രതിഭാസം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ അടിയന്തിര വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീം കോടതി. രാജ്യത്തെ പ്രധാനപ്പെട്ട എല്ലാ വിഷയങ്ങളിലും സുപ്രീം കോടതി വാദം കേൾക്കണമില്ലെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് പറഞ്ഞു. ഇത്തരം പ്രധാനപ്പെട്ട വിഷയങ്ങൾ പരിശോധിക്കാൻ രാജ്യത്ത് ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട സംവിധാനങ്ങളുണ്ടെന്നും അതുകൊണ്ട് എല്ലാ പ്രശ്നങ്ങളും അടിയന്തരമായി കോടതിയിൽ വരേണ്ടതില്ലെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് പി.എസ് നരസിംഹ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
ഹർജിയിൽ ഇന്ന് വാദം കേൾക്കണമെന്നായിരുന്നു ആവശ്യം. എന്നാൽ, ഹർജി 16ന് കേൾക്കാമെന്നും കോടതി വ്യക്തമാക്കി. ജോഷിമഠിലെ ഭൗമ പ്രതിഭാസം ദേശീയ ദുരന്തമായി പ്രഖ്യാപിച്ച് ദുരിത ബാധിതർക്ക് അടിയന്തര സാമ്പത്തിക സഹായവും നഷ്ടപരിഹാരവും ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതിയാണ് ഹർജി സമർപ്പിച്ചത്. ജോഷിമഠ് നിവാസികൾക്ക് ഇൻഷ്വറൻസ് പരിരക്ഷ നൽകാനും അർഹമായ നഷ്ടപരിഹാരം നൽകാനും നാഷണൽ തെർമൽ പവർ കോർപ്പറേഷന് (എൻ.ടി.പി.സി) നിർദ്ദേശം നൽകണമെന്നും ദുരിത ബാധിതരെ സൗകര്യ പ്രദമായ സ്ഥലങ്ങളിൽ പുനരധിവസിപ്പിക്കാൻ എൻ.ടി.പി.സിക്കും ബോർഡർ റോഡ് ഓർഗനൈസേഷനും (ബി.ആർ.ഒ) നിർദ്ദേശം നൽകണമെന്നും ഹർജിയിൽ ആവശ്യമുന്നയിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |